അങ്ങനെ പോകാന്‍ വരട്ടെ…! ജിഷയെ കൊന്നതു താനാണെന്നു വീമ്പിളക്കി; പിടിയിലായപ്പോള്‍ കൈമലര്‍ത്തി, ഒടുവില്‍ മറ്റൊരു കേസില്‍ അകത്ത്

jisha-jailകോഴഞ്ചേരി: പെരുമ്പാവൂരിലെ ജിഷ തന്റെ അയല്‍വാസിയാണെന്നും കൊന്നതു താനാണെന്നും വീമ്പിളക്കി വന്ന യുവാവിനെ നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ജിഷ വധക്കേസുമായി സംശയിച്ച് പുല്ലാട്ട് കസ്റ്റഡിയിലെടുത്ത ഇയാള്‍ക്കു സംഭവവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനമെന്ന് പോലീസ്. ജിഷയുടെ വീടിനു സമീപത്ത് ഇയാള്‍ക്ക് വീടുണ്ടായിരുന്നുവെന്നതു സ്ഥിരീകരിക്കുകയും രേഖാചിത്രവുമായി സാമ്യം തോന്നുകയും ചെയ്തതോടെയാണ് നാട്ടുകാരുടെ ഊഹം ശരിയാണോയെന്നറിയാന്‍ പോലീസ് ഇയാളെ പിടികൂടിയത്.

13 വര്‍ഷമായി പുല്ലാട്ട് ഇയാള്‍ താമസിച്ചുവരികയാണ്. ജിഷ കൊല്ലപ്പെട്ട ദിവസം ഇയാള്‍ പെരുമ്പാവൂരിലെത്തിയിരുന്നു. രേഖാചിത്രത്തിലെ മൂക്ക്, കണ്ണ്, മീശ എന്നിവ യുവാവിനോടു സാദൃശ്യമുണ്ട്. ജിഷയെ കൊന്നതു താനാണെന്ന് മദ്യലഹരിയില്‍ ഇയാള്‍ നാട്ടുകാരോടു പറഞ്ഞിരുന്നു. ജിഷയെ പണ്ടു മുതലേ അറിയാമെന്നും വീമ്പിളക്കിയിരുന്നു. ഇയാളുടെ രക്തം ശേഖരിച്ച് പെരുമ്പാവൂര്‍ പോലീസ് മുഖേന പ്രാഥമിക അന്വേഷണം നടത്തി. പോലീസ് ചോദ്യം ചെയ്യലില്‍ കൊലപാതകവുമായി തനിക്കു ബന്ധമില്ലെന്നാണ് മൊഴി.

എന്നാല്‍ ഇയാളെ വെറുതെവിടാന്‍ പോലീസ് തയാറായിട്ടില്ല. അന്വേഷണത്തില്‍ കോയിപ്രം പോലീസ് അന്വേഷിക്കുന്ന ഒരു പെറ്റിക്കേസില്‍ പങ്കുണ്ടെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കാമെന്ന തീരുമാനത്തില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ ഇയാളെ സംബന്ധിച്ച് പെരുമ്പാവൂരിലും അന്വേഷണം നടക്കുകയാണ്.

Related posts