അഞ്ഞൂറാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

aswin-winകാണ്‍പൂര്‍: ന്യൂസിലന്‍ഡിനെ 197 റണ്‍സിന് തകര്‍ത്ത് ടീം ഇന്ത്യ അഞ്ഞൂറാം ടെസ്റ്റ് അവിസ്മരണീയമാക്കി. 434 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം 236 റണ്‍സിന് പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തി ആര്‍.അശ്വിന് മുന്നിലാണ് കിവികള്‍ ചിറകടിച്ച് വീണത്. ആദ്യ ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നേടിയ അശ്വിന്‍ മത്സരത്തില്‍ 10 വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

കിവീസ് നിരയില്‍ ലൂക്ക് റോഞ്ചി (80), മിച്ചല്‍ സാറ്റ്‌നര്‍ (71) എന്നിവര്‍ മാത്രമാണ് പൊരുതിയത്. 93/4 എന്ന നിലയില്‍ അഞ്ചാം ദിനം തുടങ്ങിയ കിവീസിന് വേഗത്തില്‍ സ്‌കോര്‍ ചെയ്ത് ലൂക്ക് റോഞ്ചി പ്രതീക്ഷയേകിയിരുന്നു. എന്നാല്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ അശ്വിന്‍ പിടിച്ച് റോഞ്ചി വീണതോടെ ബാക്കിയെല്ലാം ചടങ്ങായി. ബി.ജെ.വാട്‌ലിംഗ് (18), മാര്‍ക്ക് ഗ്രയ്ഗ് (1), സോദി (17), നീല്‍ വാഗ്നര്‍ (0) എന്നിവര്‍ക്ക് പൊരുതാന്‍ പോലും കഴിഞ്ഞില്ല. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 318, രണ്ടാം ഇന്നിംഗ്‌സ് 377/5 ഡിക്ലയേര്‍ഡ്. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്‌സ് 262, രണ്ടാം ഇന്നിംഗ്‌സ് 236.

Related posts