അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം! മൂന്നു വര്‍ഷം മുന്‍പ് മരിച്ച എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥലംമാറ്റം: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിവാദത്തില്‍

miniമുംബൈ: മൂന്നു വര്‍ഷം മുന്‍പ് മരിച്ചയാള്‍ക്ക് സ്ഥലംമാറ്റം നല്‍കിയ നടപടിയേത്തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിവാദത്തില്‍. മൂന്നു വര്‍ഷം മുന്‍പ് മരിച്ച എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് മാരുതി സബലിനാണ് സര്‍ക്കാര്‍ സ്ഥലംമാറ്റം നല്‍കിയത്. ഇതു സംബന്ധിച്ച ഉത്തരവില്‍ എക്‌സൈസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന ഫഡ്‌നാവിസ് ഒപ്പിട്ടതാണ് വിവാദം കത്തിപ്പടരാന്‍ കാരണം. ഖോലപൂരില്‍ നിന്നു നാസിക്കിലേക്ക് സന്ദീപിനെ സ്ഥലം മാറ്റിയിരിക്കുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. അടിയന്തരമായി നാസിക്കില്‍ ജോലിയില്‍ പ്രവേശിക്കണമെന്നാണ് ഉത്തരവിലെ നിര്‍ദേശം.

വിവാദം മൂര്‍ഛിച്ചതോടെ സംഭവുമായി ബന്ധപ്പെട്ട് ഒരു ക്ലര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്തു. വിഷയത്തില്‍ അടിയന്തരമായി ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മൂന്നു വര്‍ഷം മുന്‍പ് നടന്ന റോഡപകടത്തിലാണ് സന്ദീപ് കൊല്ലപ്പെട്ടത്. അതിനു ശേഷം തനിക്ക് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് സന്ദീപിന്റെ ഭാര്യ, വകുപ്പിലെ ഉന്നത ഉദ്യോസ്ഥരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 220 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് അടുത്തിടെ നടത്തിയ സ്ഥലം മാറ്റത്തില്‍ വന്‍തോതിലുള്ള ക്രമക്കേട് നടന്നിട്ടുണ്‌ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Related posts