അധികാരികള്‍ മയങ്ങി; ഡ്രൈവര്‍മാര്‍ വീണ്ടും മദ്യലഹരിയില്‍

ALP-MADHYAMതൃശൂര്‍: പോലീസും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റും “മയങ്ങി’യതോടെ ബസ് ഡ്രൈവര്‍മാര്‍ വീണ്ടും മദ്യ ലഹരിയില്‍. നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്ന ലഹരിയോട്ടം പരിശോധിക്കുന്നതില്‍ നിന്ന് അധികാരികള്‍ പിന്‍വാങ്ങിയതോടെയാണ് ബസ് ഡ്രൈവര്‍മാര്‍ വീണ്ടും മദ്യവും മറ്റു ലഹരികളും ഉപയോഗിക്കുന്നത് ആരംഭിച്ചിരിക്കുന്നത്. തൃശൂര്‍-പാലക്കാട്, കോഴിക്കോട്, കൊടുങ്ങല്ലൂര്‍ റൂട്ടുകളിലെയും മറ്റു ചില സ്ഥലങ്ങളിലേക്കുമുള്ള ബസുകളിലെ കുറച്ചു ഡ്രൈവര്‍മാരാണ് രാവിലെ മുതല്‍ തന്നെ മദ്യ ലഹരിയില്‍ സ്റ്റീയറിംഗ് പിടിക്കാനെത്തുന്നത്.

മാസങ്ങള്‍ക്കുമുമ്പ് ഈ വിവരം അറിഞ്ഞ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ പരിശോധനയില്‍ നിരവധി ഡ്രൈവര്‍മാരാണ് കുടുങ്ങിയത്. ചിലരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യാന്‍ വരെ ട്രാഫിക് പോലീസ് ശിപാര്‍ശ ചെയ്തിരുന്നു. പക്ഷേ പിന്നീട് ഇതു സംബന്ധിച്ച് യാതൊരു അന്വേഷണവും ഉണ്ടായില്ലെന്നു മാത്രം. അന്നു പരിശോധനയില്‍ പിടിച്ചവരില്‍ ചിലര്‍ ഇപ്പോഴും ബസ് ഡ്രൈവര്‍മാരായി തന്നെ ജോലി ചെയ്യുന്നുണ്ടത്രേ.

സ്റ്റാന്‍ഡുകളിലും മറ്റും പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ വരെ ബസ് ഡ്രൈവര്‍മാര്‍ മദ്യം കഴിച്ചതിനുശേഷം ബസ് ഓടിക്കാനെത്തുന്നത് കണ്ടെത്തിയിരുന്നു. കുറച്ചു ദിവസങ്ങള്‍ പരിശോധന നടത്തി നിരവധി ബസ് ഡ്രൈവര്‍മാരെ പിടികൂടിയതിനുശേഷം പിന്നീട് പോലീസും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും ഇതുപേക്ഷിച്ചു. മദ്യം മാത്രമല്ല മറ്റു ലഹരി വസ്തുക്കളും ഉപയോഗിച്ച് ബസുകള്‍ ഓടിക്കുന്നവരുണ്ടെന്ന് അന്നു നടത്തിയ പരിശോധനയില്‍ പോലീസ് കണ്ടെത്തിയിരുന്നു.

അമിത വേഗതയില്‍ ഓടിക്കുന്നതിന് ധൈര്യം സംഭരിക്കുന്നതിനാണ് ഇത്തരത്തില്‍ ലഹരിയുപയോഗിക്കുന്നതെന്നാണ് ഡ്രൈവര്‍മാര്‍ പോലീസിനോട് പറഞ്ഞത്. എതിരെ വാഹനങ്ങള്‍ വരുമ്പോഴും യാതൊരു കൂസലുമില്ലാതെ ബസ് മുമ്പിലേക്ക് ഓടിച്ചു കയറ്റി എതിരെ വരുന്ന വാഹനങ്ങളെ റോഡില്‍ നിന്ന് മാറ്റിയാണ് ഇവരുടെ മരണപ്പാച്ചില്‍. ബസുകള്‍ വരുന്നതു കണ്ട് സ്ഥലമില്ലെങ്കില്‍ പോലും ചാലിലേക്കായാലും ഇറക്കിയില്ലെങ്കില്‍ ഇടിച്ചുകയറ്റുമെന്നുറപ്പാണെന്ന് സ്വകാര്യ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പറയുന്നു.

ഇരു ചക്ര വാഹനക്കാര്‍ പലപ്പോഴും ഭാഗ്യം കൊണ്ടാണ് ബസ്‌ഡ്രൈവര്‍മാരുടെ മരണപ്പാച്ചിലില്‍ നിന്നും രക്ഷപെടുന്നത്. തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ആറുവരി നിര്‍മാണം നടക്കുന്നതിനിടയില്‍ പോലും ബസുകള്‍ മരണപ്പാച്ചില്‍ നടത്തുന്നത് ഭീതിയോടെയാണ് നാട്ടുകാരും മറ്റു സ്വകാര്യ വാഹനയുടമകളും കാണുന്നത്. പോലീസ് സ്‌റ്റേഷനു മുമ്പിലൂടെയും പരിശോധനയ്ക്ക് നില്‍ക്കുന്ന പോലീസിന്റെ മുമ്പിലൂടെയും ബസുകള്‍ മരണപ്പാച്ചില്‍ നടത്തിയാലും ആരും ഒരു നടപടിയുമെടുക്കാറില്ല.

എല്ലാം ആരംഭശൂരത്വമായി മാറിയതിനാല്‍ ഡ്രൈവര്‍മാരുടെ ലഹരി പരിശോധനയും നിലച്ചിരിക്കയാണിപ്പോള്‍. സ്ഥിരമായി ഇത്തരത്തില്‍ ഡ്രൈവര്‍മാരെ പരിശോധിച്ചാല്‍ മാത്രമേ പിടികൂടാനാകൂ. ഇടയ്ക്കിടെ മുന്നറിയിപ്പില്ലാതെ പല സ്ഥലങ്ങളില്‍ നിന്ന് ഡ്രൈവര്‍മാരെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ പല ഡ്രൈവര്‍മാരും ഇനിയും കുടുങ്ങുമെന്ന് യാത്രക്കാരും പറയുന്നു. പല ബസുകളിലും ഭീതിയോടെയാണ് തങ്ങള്‍ യാത്ര ചെയ്യുന്നതെന്ന് ഇവര്‍ പറയുന്നു.

Related posts