അധികൃതരെ വിശ്വസിച്ച് വീട് പണി തുടങ്ങിയവര്‍ വെട്ടിലായി

TVM-HOUSEകാട്ടാക്കട : അരുവിക്കര നിയോജകമണ്ഡലത്തിലെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തില്‍പ്പെടുന്ന ഐഎവൈ ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്തക്കള്‍ കടക്കെണിയില്‍. പദ്ധതി പ്രകാരം നല്‍കാമെന്ന് പറഞ്ഞ പണം ഘട്ടം ഘട്ടമായി നല്‍കുന്നത് നിര്‍ത്തിയതാണ് ഇവരെ കടക്കെണി യിലാക്കിയത്. പണി പൂര്‍ത്തിയാക്കിയ വീടുകള്‍ക്ക് പണം  സമയത്തിന് നല്‍കിയിട്ടുമില്ല. 2011 മുതല്‍ ഐഎവൈ ഭവനം ലഭിച്ച ഗുണഭോക്താക്കളെ ത്രിതല പഞ്ചായത്തുകള്‍ വെട്ടിലാക്കി. രണ്ടുലക്ഷം നല്കാം എന്നു പറഞ്ഞവര്‍ക്ക് ലഭിച്ചത് ഒന്നര ലക്ഷം മാത്രം. രണ്ടര കിട്ടുമെന്ന് പറഞ്ഞവര്‍ക്കും  രണ്ടുലക്ഷം പോലും നല്‍കിയില്ല.

ബ്ലോക്കിലെ ആദിവാസി മേഖല ഉള്‍പ്പെടുന്ന കുറ്റിച്ചല്‍, ആര്യനാട് , വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ആദിവാസികള്‍ ബാക്കി തുക കിട്ടാനായി പട്ടികജാതി ഓഫീസും ബ്ലോക്ക് ഓഫീസും കയറിയിറങ്ങുകയാണ് ഇപ്പോള്‍. ഇവരുടെ ദുരിതം കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കേണ്ട ജനപ്രതിനിധികളും ആദിവാസി പ്രമോട്ടര്‍മാരും കടുത്ത അനാസ്ഥ കാട്ടുന്നതായി ആക്ഷേപമുണ്ട്.സമയബന്ധിതമായി പണി പൂര്‍ത്തിയാക്കിയ വീടുകള്‍ക്കു പോലും പണം അനുവദിച്ചട്ടില്ല.  2010-2011 പ്ലാന്‍ഫണ്ടാണ് ഇവര്‍ക്ക് അനുവദിച്ചത്. പണം അനുവദിച്ച് പണി തുടങ്ങിയപ്പോള്‍ തടസം വന്നു. വീട്ടിനാവശ്യമായ തടി വനം വകുപ്പാണ് നല്‍കേണ്ടത്. ഇവര്‍ക്ക് വേണ്ടുന്ന തടി നല്‍കണമെന്ന് നിര്‍ദേശവുമുണ്ട്.

എന്നാല്‍ വനം വകുപ്പിലെ ചിലര്‍ കളിച്ചതോടെ വീട് നിര്‍മാണം പാതി വഴിയിലായി. വീട് നിര്‍മാണം തുടങ്ങിയപ്പോള്‍ തന്നെ റെയ്ഞ്ച് ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.  എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും തടി വന്നില്ല. വീട് പണികള്‍ ഏതാണ്ട് തീര്‍ത്ത സമയത്താണ് വനം വകുപ്പ് തടസം തീര്‍ത്തത്. അപേക്ഷകള്‍ നഷ്ടപ്പെട്ടെന്ന് ആദ്യം പറഞ്ഞ് വനം വകുപ്പ് വീണ്ടും അപേക്ഷ നല്‍കാന്‍ പറഞ്ഞു.  മഴക്കാലത്ത് മുന്‍പ് തീര്‍ക്കാം എന്ന് കരുതിയ വീട് പണിയാണ് ഇപ്പോഴും പൂര്‍ത്തിയാക്കാന്‍ പറ്റാത്ത അവസ്ഥയിലുള്ളത്.  അതിനിടെ അനുവദിച്ച പണത്തിന്റെ ബാക്കി തുക നല്‍കാനും  പട്ടികവര്‍ഗ  വകുപ്പ് വിസമ്മതിക്കുന്നു.വീടിന്റെ തടിപ്പണി തീര്‍ത്താലേ പണം തരൂ എന്നാണ് അവര്‍ പറയുന്നത്.

ഈ സ്ഥിതിയാണ് എന്ന് അറിയിച്ചിട്ടും ഘട്ടങ്ങളിലായി  നല്‍കേണ്ട തുക പോലും തടി എന്ന കാരണം പറഞ്ഞ് നീട്ടി വയ്ക്കുന്നത് ഇവര്‍ക്ക് ഏറെ ദോഷകരമായി മാറിയിരിക്കുകയാണ്. നിലവില്‍ ഉണ്ടായിരുന്ന കുടിലുകള്‍ പൊളിച്ച് മാറ്റിയാണ് പുതിയ വീട്ടിനായി ഇറങ്ങി തിരിച്ചത്. ഇപ്പോള്‍ കുടുംബങ്ങളുമായി ജനലും വാതിലുമില്ലാത്ത കൂരയില്‍  കാട്ടുമൃഗങ്ങളെ പേടിച്ച് കിടക്കേണ്ട സ്ഥിതിയാണ്.  പട്ടികവര്‍ഗ്ഗ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് തടി നല്‍കണമെന്ന് ഇറങ്ങിയ  രണ്ടു സര്‍ക്കാര്‍ ഉത്തരവുകള്‍ നില നില്‍ക്കെയാണ് കാണിക്കാര്‍ക്ക് തടി നല്‍കാത്തത്.

Related posts