മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തിന് ഇനി യുവമുഖം. ഫിഫ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും സമ്പന്ന കായിക ഭരണസമിതിയായ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) പുതിയ പ്രസിഡന്റായി അനുരാഗ് ഠാക്കുറിനെ തെരഞ്ഞെടുത്തു. മുംബൈയില്‍ ചേര്‍ന്ന പ്രത്യേക പൊതുയോഗത്തിലാണ് ബിസിസിഐയുടെ 34-ാമത് പ്രസിഡന്റായി അനുരാഗ് ഠാക്കുറിനെ എതിരില്ലാതെ തെരഞ്ഞെടുത്തത്. ബിസിസിഐയുടെ സീനിയര്‍ വൈസ് പ്രസിഡന്റായ സി.കെ. ഖന്ന ഠാക്കുര്‍ തെരഞ്ഞെടുക്കപ്പെട്ട വിവരം പ്രഖ്യാപിച്ചു. ബിസിസിഐയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പ്രസിഡന്റെന്ന റിക്കാര്‍ഡ് ഇതോടെ 41കാരനായ അനുരാഗിന് സ്വന്തമായി. 1963ല്‍ 33-ാം വയസില്‍ പ്രസിഡന്റായ ഫത്തേസിംഗ് ഗെയ്ക് വാദാണ് ഏറ്റവും പ്രായം കുറഞ്ഞ ബിസിസിഐ പ്രസിഡന്റ്. മുംബൈയില്‍ നടന്ന ബിസിസിഐയുടെ പ്രത്യേക പൊതുയോഗത്തിലാണ് അനുരാഗ് ഠാക്കുറിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത്.
ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂരില്‍നിന്നുള്ള ബിജെപി എംപി കൂടിയാണ് അനുരാഗ് ഠാക്കൂര്‍. മൂന്നുതവണ എംപിയായിരുന്ന ഠാക്കുര്‍ 2008ലാണ് ആദ്യം ലോക്്‌സഭയിലെത്തുന്നത്.
അനുരാഗ് മാത്രമായിരുന്നു പ്രസിഡന്റ് പദവിയിലേക്കു മല്‍സരരംഗത്തുണ്ടായിരുന്നത്. ബിസിസിഐയിലെ കിഴക്കന്‍ അസോസിയേഷനുകള്‍ ചേര്‍ന്നാണ് അനുരാഗിന്റെ പേര് നിര്‍ദേശിച്ചത്. പശ്ചിമബംഗാള്‍, ആസാം, ത്രിപുര, ജാര്‍ഖണ്ഡ്, ഒഡീഷ, നാഷണല്‍ ക്രിക്കറ്റ് ക്ലബ്ബ് തുടങ്ങിയ അസോസിയേഷനുകള്‍ അനുരാഗിന്റെ പേര് നിര്‍ദേശിച്ചു. ഇത് മറ്റംഗങ്ങള്‍ അംഗീകരിക്കുകയായിരുന്നു. ബിസിസിഐ നിയമമനുസരിച്ച് ബിസിസിഐയിലെ ആറ് സോണുകളില്‍നിന്നുള്ളവര്‍ മാറിമാറിയാണ് ബിസിസിഐയുടെ തലപ്പത്തെത്തുന്നത്.
സ്ഥാനമൊഴിഞ്ഞ ശശാങ്ക് മനോഹറിന്റെ പിന്‍ഗാമിയായാണ് ഠാക്കൂര്‍ സ്ഥാനമേറ്റത്. ശശാങ്ക് മനോഹര്‍ ഐസിസി അധ്യക്ഷനായതിനാല്‍ അദ്ദേഹത്തിനു ബിസിസിഐ നേതൃപദവി ഒഴിയേണ്ടിവന്നു. ബിസിസിഐയുടെ പ്രതിനിധിയായി ഇനി അനുരാഗാണ് ഐസിസി യോഗങ്ങളില്‍ പങ്കെടുക്കേണ്ടത്. 2017 വരെയാണ് അനുരാഗിന്റെ കാലാവധി. കിഴക്കന്‍ മേഖലയുടെ പ്രതിനിധിയായി എത്തുന്ന മൂന്നാമത്തെ ബിസിസിഐ പ്രസിഡന്റാണ് അനുരാഗ് ഠാക്കുര്‍.
കിഴക്കന്‍മേഖലയില്‍നിന്നുള്ള ജഗ്‌മോഹന്‍ ഡാല്‍മിയയുടെ മരണത്തേത്തുടര്‍ന്നായിരുന്നു ശശാങ്കിന്റെ സ്ഥാനാരോഹണം.
നിലവില്‍ ബിസിസിഐ സെക്രട്ടറിയായിരുന്നു ഠാക്കുര്‍. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ ഒരു സംസ്ഥാന അസോസിയേഷന്റെ പിന്തുണ മതിയെന്നിരിക്കെ, ആറെണ്ണത്തിന്റെ പിന്തുണ ഉറപ്പാക്കിയാണ് ഠാക്കുര്‍ ബിസിസിഐ തലപ്പത്തേക്ക് എത്തുന്നത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ സാന്നിധ്യത്തിലാണ് അനുരാഗ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
അനുരാഗ് പ്രസിഡന്റായപ്പോള്‍ ഒഴിവുവന്ന സെക്രട്ടറി പദവിയിലേക്കു മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും ബിസിസിനസ് മാഗ്നറ്റുമായ അജയ് ഷിര്‍ക്കെ തെരഞ്ഞെടുക്കപ്പെട്ടു. രാജ്‌സിംഗ് ദുംഗാപുരിനു ശേഷം ആദ്യമായാണ് ഒരു ക്രിക്കറ്റ് താരം ബിസിസിഐയുടെ തലപ്പത്ത് എത്തുന്നത്. ഒരു ഫസ്റ്റ് ക്ലാസ് മത്സരം ഹിമാചല്‍ പ്രദേശിനു വേണ്ടി കളിച്ച അനുരാഗ് ഓള്‍ റൗണ്ടറാണ്. വലംകൈയന്‍ ബാറ്റ്‌സ്മാനായിരുന്ന അനുരാഗ് മികച്ച ഒരു ഓഫ്‌ബ്രേക് സ്പിന്നര്‍കൂടിയാണ്. ദുംഗാപുര്‍ രാജസ്ഥാനുവേണ്ടി 86 ഫ്സ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലിന്റെ മകനാണ് അനുരാഗ്.
മികച്ച ഭരണകര്‍ത്താവ്
മികച്ച രാഷ്്ട്രീയക്കാരനായും മികച്ച ഭരണകര്‍ത്താവായും ഇതിനോടകം കഴിവുതെളിയിച്ച അനുരാഗ് ഠാക്കുറിനു മുന്നില്‍ വെല്ലുവിളികള്‍ നിരവധിയാണ്. എന്നാല്‍, അനുരാഗിന്റെ കഴിവില്‍ ആര്‍ക്കുംതന്നെ സംശയമില്ല. ശരദ്പവാറിന്റെയടക്കമുള്ളവരുടെ പിന്തുണ ഉറപ്പാക്കിയ അനുരാഗിന് എതിര്‍പ്പുകള്‍ ഉണ്ടാകില്ല എന്നത് ഉറപ്പാണ്. എന്‍. ശ്രീനിവാസനെപ്പോലെ ഒരു അതിയാകനെ ഒതുക്കാന്‍ സാധിച്ചയാള്‍ എന്ന നിലയില്‍ അനുരാഗിന് വലിയ പിന്തുണ മറ്റ് സോണുകളില്‍നിന്നു ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌റ്റേഡിയമായി വിലയിരുത്തപ്പെടുന്ന ധര്‍മശാലയിലെ സ്റ്റേഡിയനിര്‍ണത്തിലും അന്താരാഷ്്ട്ര വേദിയായി ഉയര്‍ത്തുന്നതിലും അനുരാഗിന്റെ റോള്‍ നിര്‍ണായകമായിരുന്നു. അതുപോലെ ഹിമാചല്‍ പ്രദേശിലെ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കും നിരവധി ബിസിസിഐ മത്സരങ്ങള്‍ അവിടെയെത്തിക്കാനും അനുരാഗ് കാരണക്കാരനായി.
ബിസിസിഐയിലെത്തിയ ശേഷം കളിക്കാരുമായും ബിസിസിഐയിലെ മറ്റ് അംഗങ്ങളുമായുമൊക്കെ മികച്ച വ്യക്തിബന്ധം സൂക്ഷിക്കുന്ന അനുരാഗിന്റെ ഗുണം പ്രശംസയ്ക്കു പാത്രമായിട്ടുണ്ട്. കഴിവുള്ളവരെയും ഫോമിലുള്ളവരെയും ടീമിലെടുക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഹര്‍ഭജന്‍ സിംഗ്, യുവ്‌രാജ് സിംഗ്, ആശിഷ് നെഹ്‌റ, തുടങ്ങിയവരുടെ മടങ്ങിവരവിന് വഴിയൊരുക്കിയത് അനുരാഗാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്,വിവിഎസ് ലക്ഷ്മണ്‍ എന്നിവരുടെ പരിചയസമ്പത്ത് ഭാവിയിലെ ഇന്ത്യന്‍ ടീമിനെ കെട്ടിപ്പടുക്കുന്നതിലും മറ്റും ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു. അവരെ ഉപദേശിക സമിതിയിലേക്കു കൊണ്ടുവരാന്‍ അനുരാഗിനായി.
അതുപോലെ ദ്രാവിഡിനെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ പരിശീലകനാക്കിയതിനു പിന്നിലും അനുരാഗിന്റെ ഇടപെടലായിരുന്നു. ഈ വര്‍ഷം നടന്ന ട്വന്റി-20 ലോകകപ്പ് മികച്ച രീതിയില്‍ നടത്താനും അനുരാഗിനായി.
ഒരു ഫസ്റ്റ്ക്ലാസ് മത്സരം കളിച്ചിട്ടുള്ള അനുരാഗിന്റെ ബൗളിംഗ് പ്രശംസ പിടിച്ചുപറ്റിയിരുന്നു. ബാറ്റ്ിംഗില്‍ പരാജയപ്പെട്ട അനുരാഗ് ജമ്മുകാഷ്മീരിനെതിരായ മത്സരത്തില്‍ രണ്ടു വിക്കറ്റ് സ്വന്തമാക്കി.
പാര്‍ലമെന്റിലും അനുരാഗ് ഠാക്കുര്‍ കായികരംഗത്തെ മോശം പ്രവണതകള്‍ക്കെതിരേ ശബ്ദമുയര്‍ത്തി. ഒത്തുകളിയില്‍ പിടിക്കപ്പെട്ടാല്‍ പിടിക്കപ്പെടുന്നയാള്‍ക്ക് കുറഞ്ഞത് 10 വര്‍ഷമെങ്കിലും വിലക്ക് ഏര്‍പ്പെടുത്തണമെന്ന് സ്വകാര്യ ബില്‍ അവതരിപ്പിച്ചതിലൂടെ ശ്രദ്ധ നേടി. തുടര്‍ച്ചയായി മൂന്നു തവണ എംപിയായ അനുരാഗിന് ലോക സാമ്പത്തിക ഫോറം ഏര്‍പ്പെടുത്തിയ മികച്ച യുവ എംപിക്കുള്ള അവാര്‍ഡും യംഗ് ഗ്ലോബല്‍ ലീഡര്‍ അവാര്‍ഡും 2011ല്‍ ലഭിച്ചിട്ടുണ്ട്. 2014ലെ തെരഞ്ഞെടുപ്പിനു മുമ്പ് ലോക്്‌സഭയിലെ മികച്ച 10 എംപിമാരില്‍ ഒരാളായി അനുരാഗ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുന്‍ ഹിമാചല്‍ മന്ത്രി ഗുലാബ് സിംഗ് ഠാക്കുറിന്റെ മകള്‍ ഷെഫാലിയാണ് അനുരാഗിന്റെ ഭാര്യ. രണ്ട് കുട്ടികളുമുണ്ട്.
വെല്ലുവിളികള്‍
ക്രിക്കറ്റ് ഭരണം ഉടച്ചുവാര്‍ക്കാനായി ലോധ കമ്മിറ്റി ശിപാര്‍ശയടങ്ങി. റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ അനുരാഗിന്റെ യാത്ര സുഗമമാകില്ലെന്നാണു വിലയിരുത്തല്‍. അനുരാഗ് അടക്കമുള്ള രാഷ്്ട്രീയക്കാരെ ബിസിസിഐ ഭരണത്തില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. ഇക്കാര്യത്തില്‍ ബിസിസിഐ എന്തു തീരുമാനമെടുക്കുമെന്നുള്ളത് പ്രധാനമാണ്. ലോധ റിപ്പോര്‍ട്ടിനെതിരേ ഇപ്പോള്‍ത്തന്നെ ബിസിസിഐ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇരട്ടപ്പദവി ഉണ്ടാകാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. കേന്ദ്രമന്ത്രി സഭയില്‍ അംഗമാകാന്‍ തയാറെടുക്കുന്ന അനുരാഗിന് ശിപാര്‍ശകള്‍ നടപ്പിലായാല്‍ തിരിച്ചടിയാകും. സമിതി ശിപാര്‍ശകള്‍ക്കെതിരേ അനുകൂല നിലപാടാണ് കോടതിക്കുള്ളത്. എന്തായാലും അനുരാഗിന്റെ കാലഘട്ടം എങ്ങനെയെന്നു കണ്ടുതന്നെ അറിയണം.
അനുരാഗ് സ്പീക്കിംഗ്
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉടനെ അനുരാഗ് നടത്തിയ പ്രഖ്യാപനങ്ങളും ശ്രദ്ധേയമായി. സോളാര്‍ പാനല്‍ ഉപയോഗിച്ചുള്ള ജലം സംരക്ഷണ പദ്ധതിക്കായി ഒരു വര്‍ഷത്തേക്കു 100 കോടി നീക്കി വയ്ക്കുമെന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. അന്താരാഷ്ട്ര മത്സരങ്ങള്‍ കാണാനെത്തുന്ന പെണ്‍കുട്ടികള്‍ക്ക് പത്ത് ശതമാനം ടിക്കറ്റുകള്‍ സൗജന്യമായി നല്‍കും. ശാരീരികവൈകല്യമുള്ളവര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രത്യേക ഇരിപ്പിടങ്ങള്‍ തയാറാക്കും. ഇന്ത്യയിലെ സ്റ്റേഡിയങ്ങളില്‍ കാണികളുടെ സൗകര്യങ്ങള്‍ക്കായി ഇരിപ്പിടങ്ങളുടെ എണ്ണം കൂട്ടും. കൂടാതെ ഭൂഗര്‍ഭജലം ഊറ്റാതെ ജലലഭ്യത ഉറപ്പുവരുത്താന്‍ ശ്രമിക്കും.