അപകടക്കെണിയൊരുക്കി ചാലിയാര്‍ ; പത്തുവര്‍ഷത്തിനിടയില്‍ പൊലിഞ്ഞത് ഇരുപതോളം ജീവനുകള്‍

kkd-chaliyarനിലമ്പൂര്‍: പത്തുവര്‍ഷത്തിനിടയില്‍ ചാലിയാര്‍ പുഴയില്‍ പൊലിഞ്ഞത് ഇരുപതോളം ജീവനുകള്‍. ചാലിയാര്‍ പുഴയുടെ മാനവേദന്‍ കളത്തിന്‍കടവ് യാക്കീരന്‍കല്ല് മുതല്‍ കോവിലകം പാറക്കടവ് വരെയുള്ള ഭാഗമാണ് അപകടക്കെണിയൊരുക്കി മനുഷ്യജീവനുകള്‍ കവര്‍ന്നെടുക്കുന്നത്. ഈ ഭാഗത്ത് നീളത്തില്‍ പാറകള്‍ ഉള്ളതിനാല്‍ മണല്‍ തങ്ങി നില്‍ക്കാത്തതിനാല്‍ അഗാധ ഗര്‍ത്തങ്ങളും ചുഴികളുമാണുള്ളത്. വീതി തീരെ കുറവായതിനാല്‍ ഇതില്‍ പെട്ടാല്‍ രക്ഷപെടുക അസാധ്യമാണ്. ഇതാണ് ഈ ഭാഗങ്ങളില്‍ അപകടങ്ങള്‍ ഏറെയുണ്ടാകാന്‍ കാരണം.

കഴിഞ്ഞ പത്തുവര്‍ഷങ്ങളായി ഈ ഭാഗങ്ങളില്‍ അപകടമരണം ഉണ്ടാകാത്ത ഒരു വര്‍ഷംപോലും ഉണ്ടായിട്ടില്ല. പുഴയിലെ അപകടം തിരിച്ചറിയാതെ പുഴ കാണാനും കുളിക്കാനിറങ്ങിയവരുമാണ് അപകടത്തില്‍പ്പെടുന്നവരില്‍ അധികവും. എന്നാല്‍ കഴിഞ്ഞദിവസം കാണാതായ സുകുമാരന്‍ നീന്തല്‍ വിദഗ്ധനും മുന്‍പ് ഇവിടെ അപകടങ്ങളില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ മുങ്ങിയെടുത്ത് പരിചയമുള്ള ആളുമാണ്.

ഈ ഭാഗത്തെ ചുഴികള്‍ ഏത് സമയവും അപകടം വിതക്കുന്നവയാണ്. കോവിലകം വഴി പാറക്കടവിലേക്ക് ഇറങ്ങിപോകുന്നിടത്തെ അപകട മുന്നറിയിപ്പ് ബോര്‍ഡ് ഉണ്ടെങ്കിലും അപകടം നടക്കുന്ന കടവിന് സമീപം ഒന്നും ഒരു മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിക്കാത്തതും സ്ഥലപരിചയമില്ലാതെ വരുന്നവരെ അപകടത്തിലാക്കുന്നു. കൂടാതെ പാറക്കെട്ടില്‍ നിന്നും പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് സംരക്ഷണത്തിനായി കമ്പിവേലികള്‍ സ്ഥാപിക്കാത്തതും അപകട മരണങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു.

ചാലിയാര്‍ പുഴയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അപകടത്തില്‍ മരിച്ചത് ഈ ഭാഗത്താണ്. വിദ്യാര്‍ഥികളും വൃദ്ധരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മരണപ്പെട്ടവര്‍ നിരവധിയാണ്. ആളുകള്‍ അപകടത്തില്‍ മരിക്കുമ്പോള്‍ ഓടിയെത്തുന്ന അധികൃതര്‍ പിന്നീട് അടുത്ത അപകടമരണം ഉണ്ടാകുമ്പോഴാണ് ഇവിടേക്ക് വീണ്ടും എത്തുന്നത്. കോവിലകം റോഡ് വഴി പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തും അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കേണ്ടത് അനിവാര്യമാണ്.

Related posts