അപൂര്‍വ ബ്രോഷര്‍ ശേഖരവുമായി പയ്യന്നൂരിലെ ഡേവിഡ്പീറ്റര്‍ ഏഴിമല

tvm-brosher-fb

സ്വദേശത്തും വിദേശത്തുമുള്ള ഏഴായിരത്തോളം വിദഗ്ദ തൊഴിലവസര കോഴ്‌സുകളുടെ അത്യപൂര്‍വ ബ്രോഷര്‍ ശേഖരത്തിനുടമയാണ് കണ്ണൂര്‍ പയ്യന്നൂരിലെ കെ.എം. ഡേവിഡ്. പതിനേഴ്് വര്‍ഷം നീണ്ട അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് ലോകത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത വിപുലമായ ബ്രോഷര്‍ ശേഖരം ഇദ്ദേഹത്തിനു സ്വന്തമാകുന്നത്. പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്തെ കെ.എം. ഡേവിഡ് എന്ന അമ്പത്താറുകാരന്റെ വീട്ടിലെ മുറികളില്‍ എവിടെ നോക്കിയാലും ബ്രോഷറുകളുടെ വലിയ കെട്ടുകളാണുള്ളത്.

കണ്ണൂരിലും കോയമ്പത്തൂരിലുമായി നാല് വര്‍ഷം ടെറിട്ടോറിയല്‍ ആര്‍മിയിലും സംസ്ഥാന പോലീസ് സേനയില്‍ ഏഴ് വര്‍ഷവും എക്‌സ്‌സൈസ് വകുപ്പില്‍ പ്രിവന്റീവ് ഓഫീസറായി 22 വര്‍ഷവും ജോലി ചെയ്തശേഷം വിശ്രമജീവിതം നയിക്കുന്നതിനിടെയാണ് ഇദ്ദേഹം ബ്രോഷര്‍ ശേഖരണത്തില്‍ മുഴുകിയത്.   ഇതിനിടയില്‍തന്നെ സ്കൂളുകളിലും കോളജുകളിലും ആരാധനാലയങ്ങളിലുമായി നാന്നൂറിലധികം കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും നടത്തി. അന്യ സംസ്ഥാനങ്ങളില്‍ നിന്നുപോലും വിവര സമ്പാദനത്തിനായി മക്കളേയും കൂട്ടി പലരും ഇദ്ദേഹത്തെ തേടിയെത്തുന്നത്് ഈ രംഗത്ത്് ഇദ്ദേഹം ആര്‍ജിച്ച കഴിവുകളെപറ്റി അറിവുള്ളതിനാലാണ്.

കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കാന്‍ തുടങ്ങിയപ്പോഴാണ് പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളുടെ ബ്രോഷറുകള്‍ ശേഖരിക്കാന്‍ തുടങ്ങിയത്.   ഒന്നുരണ്ടു വര്‍ഷങ്ങള്‍കൊണ്ട് ബ്രോഷറുകളുടെ എണ്ണം നൂറ് കഴിഞ്ഞതോടെയാണ് ബ്രോഷര്‍ ശേഖരണം സിരകളില്‍ ആവേശമായി പടര്‍ന്നു കയറിയത്. പിന്നീട് ബ്രോഷറുകള്‍ സംഘടിപ്പിക്കുന്നതിന് മറ്റെല്ലാം മറന്നുള്ള പ്രയാണത്തിലായി ഇയാള്‍.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള സര്‍ക്കാരുകളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും പ്രഫഷണല്‍ കോഴ്‌സുകളുടെ ബ്രോഷറുകള്‍ സംഘടിപ്പിക്കുകയും അവയെപറ്റി പഠനം നടത്തുകയും ചെയ്ത ഇദ്ദേഹത്തിന് ഓരോ കോഴ്‌സുകളേപ്പറ്റിയുള്ള വിവരങ്ങള്‍ മനപാഠമാണ്.അതോടൊപ്പംതന്നെ കോഴ്‌സുകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളേപറ്റിയുള്ള വിവരങ്ങളും ഹൃദിസ്ഥമാണ്.

ഇന്ത്യയില്‍ നിലവിലുള്ള കോഴ്‌സുകളേപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞതോടെ തന്റെ ലക്ഷ്യത്തിന് വിരാമമിടാന്‍ ഇയാള്‍ തയ്യാറായില്ല. വിദേശങ്ങളിലെ പ്രഫണല്‍ കോഴ്‌സുകളേപ്പറ്റിയുള്ള ബ്രോഷര്‍ ശേഖരണത്തിലായി പിന്നീടുള്ള ശ്രദ്ധ. വിദേശത്ത് പോകുന്നവരെ കണ്ടെത്തി പലവട്ടം അവരുമായി ബന്ധപ്പെട്ടാണ് വിദേശങ്ങളിലെ ബ്രോഷറുകള്‍ ശേഖരിച്ചത്.  ധാരാളം പണവും സമയവും ഇയാള്‍ക്ക് ഇതിനായി ചെലവഴിക്കേണ്ടിവന്നു. ഇങ്ങനേയാണ് സ്വീഡന്‍, അമേരിക്ക, സ്‌പെയിന്‍, നേപ്പാള്‍, ഹോളണ്ട്, മൗറീഷ്യസ്, യുകെ, കാനഡ, പാരീസ്, ബ്രിട്ടണ്‍, ജോര്‍ജിയ, പോളണ്ട്, ജര്‍മ്മനി, ഇറ്റലി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ മികച്ച കോഴ്‌സുകളുടെ ബ്രോഷറുകള്‍ ശേഖരിച്ചത്.

ലോകത്തില്‍ ആരുടേയും കൈവശം കാണാന്‍ സാധ്യതയില്ലാത്ത തൊഴില്‍ കോഴ്‌സുകളുടെ ഈ വന്‍ശേഖരവുമായി ഗിഡസ് റെക്കോര്‍ഡിനുടമയാകുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ ഡേവിഡിനുള്ളത്. അതിനായി സുഹൃത്ത് പുഞ്ചക്കാട്ടെ ജോര്‍ജിന്റെ സഹായത്തോടെ ബ്രോഷറുകളുടെ പട്ടികയുണ്ടാക്കുന്നതോടൊപ്പം രാജ്യങ്ങളുടേയും കോഴ്‌സുകളുടേയും ബ്രോഷറുകള്‍ തരംതിരിച്ചുവെക്കുന്ന ശ്രമകരമായ പ്രവര്‍ത്തനത്തിലാണ് ഇദ്ദേഹം.

Related posts