അയലയല്ല; അയല പോലെ… മത്സ്യസമ്പത്തിലേക്ക് അയല വര്‍ഗത്തില്‍പെട്ട പുതിയൊരു മത്സ്യം പുള്ളി അയല

fb-fish-ila

കൊച്ചി: കേരളത്തിന്റെ മത്സ്യസമ്പത്തിലേക്ക് അയല വര്‍ഗത്തില്‍പെട്ട പുതിയൊരു മത്സ്യം കൂടി. കറുത്ത പുള്ളികളുള്ള ഇവയ്ക്ക് ഉരുണ്ട ആകൃതിയാണ്. മൃദുലമായ മാംസം. ഏറെക്കുറെ അയലയുടേതിനു സമാനമായ സ്വാദ്. അയലപ്പാരയുമായാണു (കൊഴിചാള) കൂടുതല്‍ സാമ്യം. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പുള്ളി അയല, പുള്ളിത്തിരിയാന്‍ എന്നിങ്ങനെ ഈ മത്സ്യം അറിയപ്പെടുന്നു.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) നടത്തിയ ജനിതക, വര്‍ഗീകരണ പഠനങ്ങളില്‍ നിന്നാണു പുതിയ ഇനത്തെ കണെ്ടത്തിയത്. ഉപരിതലമത്സ്യ വിഭാഗം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഇ.എം. അബ്ദുസമദിന്റെ നേതൃത്വത്തിലുള്ള സിഎംഎഫ്ആര്‍ഐ ശാസ്ത്രസംഘം ഈ മത്സ്യത്തിനു സ്‌കോമ്പര്‍ ഇന്‍ഡിക്കസ് എന്നു ശാസ്ത്രനാമവും ഇന്ത്യന്‍ ചബ് മാക്കറല്‍ എന്ന് ഇംഗ്ലീഷ് പൊതുനാമവും നല്‍കി.

അയലവര്‍ഗത്തിലുള്ള മറ്റു മീനുകളില്‍നിന്നു ജനിതകമായും രൂപഘടനയിലും വ്യത്യാസമുള്ള ഈ മത്സ്യം വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ മത്സ്യസമ്പത്തിനു മുതല്‍ക്കൂട്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഗുജറാത്ത് തീരത്താണ് ഇവയെ ആദ്യമായി കാണുന്നത്. തുടര്‍ന്ന് ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തുവരെ ഇവയെ കണെ്ടത്തുകയുണ്ടായി. കേരളത്തിന്റെ തീരങ്ങളില്‍ ഈ പുത്തന്‍ ഇനം വ്യാപകമാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.2015ല്‍ കേരളതീരത്ത് ഈ മത്സ്യം 10 ടണ്‍ ലഭിച്ചപ്പോള്‍ ഈവര്‍ഷം ഇതുവരെയുള്ള ഏകദേശം 25 ടണ്‍ വരെ ലഭിച്ചിട്ടുണ്ട്.

ഒമ്പതു മുതല്‍ 21 സെന്റി മീറ്റര്‍ വരെ വലിപ്പത്തിലുള്ള പ്രായപൂര്‍ത്തിയാകാത്ത മത്സ്യങ്ങളെയാണ് ഈ വര്‍ഷം കേരളത്തിന്റെ വിവിധ തീരങ്ങളില്‍നിന്നു പിടിച്ചിട്ടുള്ളത്. എറണാകുളം, ആലപ്പുഴ, കൊല്ലം, വിഴിഞ്ഞം, കോഴിക്കോട് എന്നീ തീരങ്ങളിലാണ് ഈ മത്സ്യം കൂടുതലും ലഭിച്ചുവരുന്നത്. ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട് തീരങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഈ മത്സ്യം ലഭിച്ചിരുന്നെങ്കിലും ഈ വര്‍ഷം കേരള തീരത്തുനിന്നു മാത്രമാണ് ഇവയെ ലഭിക്കുന്നത്. റിംഗ് സീന്‍, ട്രോളര്‍ മത്സ്യബന്ധനരീതികളില്‍ അയലപ്പാരകള്‍ക്കൊപ്പം ഇടകലര്‍ന്ന് ഇവയെ ലഭിച്ചുവരുന്നു. കടലിനടിയില്‍ കാണപ്പെടുന്ന കടല്‍കുന്നുകള്‍ക്കു സമീപത്തുനിന്ന് ഇവയുടെ പ്രായപൂര്‍ത്തിയായ വലിയ മത്സ്യങ്ങളെ ചൂണ്ടയിലൂടെയും ലഭിക്കുന്നുണ്ട്.

Related posts