ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. മുഖ്യമന്ത്രി പെമ ഖണ്ഡുവടക്കം 43 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസിന്റെ 44 എംഎല്‍എമാരില്‍ മുന്‍ മുഖ്യമന്ത്രി നബാം തുക്കി മാത്രമായി പാര്‍ട്ടിക്കൊപ്പം. ഇതോടെ രണ്ടു മാസം മുമ്പ് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അധികാരത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസിന് വീണ്ടും ഭരണം നഷ്ടമാകും.
മുഖ്യമന്ത്രി പെമ ഖണ്ഡു കോണ്‍ഗ്രസ് എംഎല്‍എമാരുമായി ബിജെപിയുടെ സഖ്യകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേര്‍ന്നു. അരുണാചല്‍ നിയമസഭയില്‍ 60 അംഗങ്ങളാണുള്ളത്. നിലവില്‍ കോണ്‍ഗ്രസിന് 44 എംഎല്‍എമാരും ബിജെപിക്ക് 11 അംഗങ്ങളുമാണുള്ളത്. കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്ന രണ്ട് സ്വതന്ത്രരും പുതിയ സംഭവികാസങ്ങളെ തുടര്‍ന്ന് പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു.
നിയമസഭാ സ്പീക്കറെ കണ്‌ടെന്നും കോണ്‍ഗ്രസ് പാര്‍ട്ടി പീപ്പിള്‍സ് പാര്‍ട്ടിയില്‍ ലയിച്ചതായി അറിയിച്ചെന്നും പെമ ഖണ്ഡു പറഞ്ഞു.കഴിഞ്ഞ ജൂലൈയിലാണ് പെമ ഖണ്ഡു മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. കോണ്‍ഗ്രസ് മന്ത്രിസഭയെ പിരിച്ചുവിട്ട നടപടി സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഖണ്ഡു അധികാരത്തില്‍ എത്തിയത്.
കഴിഞ്ഞ ഡിസംബര്‍ 16നാണ് ബിജെപി നേതൃത്വം കോണ്‍ഗ്രസിലെ 21 വിമത എംഎല്‍എമാര്‍ക്കും രണ്ടു സ്വതന്ത്രന്മാര്‍ക്കും ഒപ്പം ചേര്‍ന്നു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം തുടങ്ങിയത്. വിമതര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് അവിശ്വാസ പ്രമേയം പാസാക്കി ആദ്യം നബാം തുക്കി സര്‍ക്കാരിനെ പുറത്താക്കി. പിന്നീട് ഇവര്‍ ചേര്‍ന്ന് വിമത കോണ്‍ഗ്രസ് എംഎല്‍എ കലിഖോ പുലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.
എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കി പകരം ബിജെപി പിന്തുണയോടെ വിമതസര്‍ക്കാര്‍ രൂപീകരിച്ച ഗവര്‍ണര്‍ രാജ്‌കോവയുടെ നടപടി സുപ്രീംകോടതി റദ്ദാക്കി. കോണ്‍ഗ്രസ് സര്‍ക്കാരിനെ കോടതി പുനഃസ്ഥാപിക്കുകയും ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സമവായത്തിന്റെ ഭാഗമായാണ് നബാം തുക്കിയെ മാറ്റി പെമ ഖണ്ഡുവിനെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കിയത്.എന്നാല്‍ വീണ്ടും കോണ്‍ഗ്രസിനെ തള്ളി പെമ ഖണ്ഡുവിന്റെ നേതൃത്വത്തില്‍ വിമതര്‍ ബിജെപി ലാവണത്തില്‍ ചേക്കേറിയിരിക്കുകയാണ്.