അര്‍ജന്റീനയെ തളയ്ക്കുമോ യാങ്കിപ്പട?

SP-YANKIPADAഹൂസ്റ്റണ്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ശതാബ്ദി ടൂര്‍ണമെന്റിന്റെ ആദ്യ സെമി ഫൈനലില്‍ ആതിഥേയരായ യുഎസ്എയും ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ അര്‍ജന്റീനയും പോരാടും. ഫിഫ റാങ്കിംഗില്‍ ഒന്നാമതുള്ള അര്‍ജന്റീനയെ വെല്ലുവിളിക്കാന്‍ തന്നെയാണ് 32-ാം സ്ഥാനത്തുള്ള യുഎസ്എ ഇറങ്ങുന്നത്. അതിന് അവര്‍ക്ക് പ്രചോദനം പകരുന്നത് സ്വന്തം ആരാധകരുടെ വന്‍ പിന്തുണ. എത്ര പിന്തുണയുണെ്ടങ്കിലും ലോകത്തെ നിലവില്‍ ഏറ്റവും മികച്ച ആക്രമണനിരയുള്ള അര്‍ജന്റീനയെ തടഞ്ഞുനിര്‍ത്താന്‍ യെര്‍ഗന്‍ ക്ലിന്‍സ്മന്റെ യുഎസ്എക്ക് എത്രമാത്രം കഴിയുമെന്ന് കാണേണ്ടിയിരിക്കുന്നു.

നീണ്ട 23 വര്‍ഷമായി കിരീട വരള്‍ച്ച നേരിടുന്ന അര്‍ജന്റീന ഫൈനലിലെത്തി കിരീടം നേടുകയാണെങ്കില്‍ ലോകോത്തര താരം ലയണല്‍ മെസിയുടെ കിരീടത്തില്‍ അതൊരു പൊന്‍തൂവലാകും. ക്ലബ് ഫുട്‌ബോളില്‍ കിരീടങ്ങള്‍ വാരിക്കൂട്ടിയ മെസിക്ക് അര്‍ജന്റീന കുപ്പായത്തില്‍ ഒരു കിരീടമെന്നത് അദ്ദേഹത്തോടുള്ള നീതിയാണ്. 2014 ലോകകപ്പ്, 2015 കോപ്പ അമേരിക്ക ഫൈനലുകളില്‍ തോറ്റ അര്‍ജന്റീനയുടെ ഈ ടീം എന്തുകൊണ്ടും കിരീടത്തിന് അര്‍ഹരാണ്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം അര്‍ജന്റീന തങ്ങളുടെ ആക്രമണനിരയുടെ കരുത്ത് തെളിയിച്ചുകൊണ്ടാണ് അവസാന നാലിലെത്തിയത്. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് അര്‍ജ ന്റീന സെമി വരെയെത്തിയത്.

ഏയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയ ഗോളടി എവര്‍ ബെനേഗ, നിക്കോളസ് ഒട്ടാമെന്‍ഡി, മെസി, സെര്‍ജിയോ അഗ്വേറോ, എറിക് ലാമെല, എസക്കിയേല്‍ ലാവെസി, വിക്ടര്‍ ക്യൂസ്റ്റ, ഗോണ്‍സാലോ ഹിഗ്വിന്‍ വരെ എത്തിനില്‍ക്കുന്നു. മുന്നേറ്റനിരക്കാരെല്ലാവരും ഗോളടിക്കാന്‍ തുടങ്ങിയത് ജെറാര്‍ഡോ മാര്‍ട്ടിനോയുടെ അര്‍ജന്റീന ടീമിനു കരുത്തുപകരുന്നു. ശതാബ്ദി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചവരില്‍ രണ്ടാമതുള്ള മെസി തന്നെയാണ് അര്‍ജന്റീനയുടെ കുന്തമുന. തന്നെ ഏതു സമയത്ത് കളത്തിലിറക്കിയാലും ഗോള്‍ നേടുമെന്ന് മെസി പാനമയ്‌ക്കെതിരെയുള്ള മത്സരത്തില്‍ തെളിയിച്ചു.

ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയപ്പോള്‍ വെനസ്വേലയ്‌ക്കെതിരെയുള്ള മത്സരത്തില്‍ മെസി തന്റെ മികവ് വെളിപ്പെടുത്തി. മെസി മുഴുവന്‍ സമയവും കളിച്ച മത്സരം കൂടിയായിരുന്നു അത്. ഒരു ഗോള്‍ നേടുന്നതിനു പുറമെ രണ്ടു ഗോളിനു വഴിയൊരുക്കുക കൂടി ചെയ്ത അര്‍ജന്റൈന്‍ നായകനെ പിടിച്ചുകെട്ടാനായാല്‍ യുഎസ്എ ഒരു പരിധിവരെ വിജയിക്കും. ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളില്‍ ഗോള്‍ നേടാനകാതെ പോയ ഹിഗ്വെയ്ന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരട്ട ഗോള്‍ നേടി ഗോള്‍ നേടാനുള്ള മികവ് തിരിച്ചുപിടിച്ചു. ആദ്യ മത്സരത്തില്‍ തിളങ്ങിയ ഡി മരിയയ്ക്കു പാനമയ്‌ക്കെതിരെയുള്ള മത്സരത്തില്‍ തുടയ്ക്കു പരിക്കേറ്റതിനെത്തുടര്‍ന്ന് അവസാന ലീഗ് മത്സരത്തിലും ക്വാര്‍ട്ടര്‍ ഫൈനലിലും കളിക്കാനായില്ല. സെമിയില്‍ ഡി മരിയകൂടി ഉണ്ടായാല്‍ അര്‍ജന്റീനയുടെ ആക്രമണനിരയ്‌ക്കൊപ്പം മധ്യനിരയും കരുത്ത് പ്രാപിക്കും. പകരക്കാരനായി ഇറങ്ങുന്ന അഗ്വേറോ തന്റെ സാന്നിധ്യം ഓരോ മത്സരത്തിലും തെളിയിക്കുന്നുമുണ്ട്.

ഹാവിയര്‍ മസ്കരാനോ, അഗസ്‌റ്റോ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കൊപ്പം ബെനേഗ മധ്യനിരയില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. മുന്നേറ്റത്തിലും മധ്യനിരയിലും അര്‍ജന്റൈന്‍ കരുത്ത് പൂര്‍ണമാണെങ്കില്‍ ഏറ്റവും മോശം അവരുടെ പ്രതിരോധത്തിലാണ്. വെനസ്വേലയ്‌ക്കെതിരെയുള്ള മത്സരത്തില്‍ അര്‍ജന്റൈന്‍ പ്രതിരോധത്തിന്റെ പാളിച്ച വെളിപ്പെടുത്തുന്നതായിരുന്നു. നാല് മികച്ച അവസരങ്ങള്‍ അവര്‍ക്കു ലഭിച്ചെങ്കിലും നിര്‍ഭാഗ്യവും ഫിനിഷിംഗിലെ പോരായ്മയും വെനസ്വേലയെ തോല്‍പ്പിക്കുകയായിരുന്നു. ഗോള്‍കീപ്പര്‍ സെര്‍ജിയോ റോമെറെ ടൂര്‍ണമെന്റില്‍ പോസ്റ്റിനു കീഴില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

അര്‍ജന്റീനയുടെ എതിരാളികളായ യുഎസ്എയുടെ സെമി പ്രവേശനത്തിന് പോരാട്ട വീര്യത്തിന്റെ കഥ പറയാനുണ്ട്. സ്വന്തം കാണികളുടെ മുന്നില്‍ ആദ്യ മത്സരത്തില്‍ കൊളംബിയയോട് നാണംകെട്ട് തോറ്റു. എന്നാല്‍, അടുത്ത രണ്ടു മത്സരങ്ങളില്‍ ക്ലിന്‍സ്മന്റെ ടീമിന്റെ തിരിച്ചുവരവ് ഞെട്ടിക്കുന്നതായിരുന്നു. കോസ്റ്റാറിക്കയെയും പരാഗ്വെയും തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറില്‍. ക്വാര്‍ട്ടറില്‍ ഇക്വഡോറിനെ കീഴടക്കി അവസാന നാലിലെത്തി. ടീമിലെ പ്രധാന സ്‌ട്രൈക്കര്‍ ക്ലിന്റ് ഡെംപ്‌സെയുടെ ഗോളടി മികവ് ഓരോ മത്സരത്തിലും പ്രകടമായിരുന്നു. ഇതുവരെയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ മൂന്നു പേരില്ലാതെ യുഎസ്എയ്ക്കു സെമിയില്‍ അര്‍ജന്റീനയെ നേരിടേണ്ടിവരും. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയതിനെത്തുടര്‍ന്ന് മധ്യനിരയിലെ ജെര്‍മയിന്‍ ജോണ്‍സ് പുറത്തായി.

കൂടാതെ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കിട്ടിയതുകൊണ്ട് കളം നിറഞ്ഞ് കളിക്കുന്ന അലെയാന്‍ഡ്രോ ബെഡോയോ, സ്‌ട്രൈക്കര്‍ ബോബി വുഡ് എന്നിവരും സെമിയില്‍ ഇല്ല. വുഡ് ആണെങ്കില്‍ വേഗവും ആക്രമണത്തിനുള്ള മികവും കൊണ്ട് ഡെംപ്‌സെയ്ക്കു കളിക്കാനുള്ള സ്ഥലം ഒരുക്കിക്കൊടുക്കുന്നതില്‍ മിടുക്കനാണ്. മധ്യനിരയില്‍ കളി മെനയുന്നതുകൊണ്ട് ജോണ്‍സ് യുഎസ് ടീമിന്റെ ഹൃദയമാണ്. ഇവര്‍ക്ക് പകരക്കാരെ കണെ്ടത്തി ടീമൊരുക്കുക എന്നത് ക്ലിന്‍സ്മാനെ ബുദ്ധിമുട്ടാകും.

സ്വന്തം നാട്ടുകാരുടെ അവരുടെ ആവേശത്തിനുമുന്നില്‍ കളിക്കുന്ന ടീമിനെ എഴുതിത്തള്ളാന്‍ പറ്റില്ല. അമേരിക്കയുടെ യുവതാരങ്ങളായ ഡാര്‍ലിംഗ്ടണ്‍ നഗ്‌ബേ, ക്രിസ്റ്റ്യന്‍ പുലിസിക് ഓരോ മത്സരത്തിലും മികവ് പുറത്തെടുക്കുന്നുണ്ട്. 1990 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയുടെ പ്രതിരോധതാരത്തിന് ചുവപ്പു കാര്‍ഡ് നേടിക്കൊടുത്ത രീതിയില്‍ അഭിനയിച്ചെന്ന ആരോപണം നേരിടുന്ന ജര്‍മനിയുടെ ക്ലിന്‍സ്മാന്‍ പരിശീലിപ്പിക്കുന്ന അമേരിക്കയെ തോല്‍പ്പിക്കുക എന്നത് അര്‍ജന്റീനയ്ക്കു മാധുര്യമേകുന്ന കാര്യമാണ്.

സെമിയിലേക്കുള്ള വഴി

യുഎസ്എ

യുഎസ്എ-0, കൊളംബിയ-2

യുഎസ്എ -4, കോസ്റ്റാറിക്ക -0

യുഎസ്എ-1, പരാഗ്വെ -0

ക്വാര്‍ട്ടര്‍ ഫൈനല്‍

യുഎസ്എ -2, ഇക്വഡോര്‍

അര്‍ജന്റീന

അര്‍ജന്റീന-2, ചിലി -1

അര്‍ജന്റീന-5, പാനമ -0

അര്‍ജന്റീന-3, ബൊളീവിയ-0

ക്വാര്‍ട്ടര്‍ ഫൈനല്‍

അര്‍ജന്റീന -4, വെനസ്വേല -1 .

Related posts