എന്റെ കുട്ടിയുടെ കാര്യം എനിക്കല്ലേ അറിയൂ! കോഹ്‌ലിയ്ക്കും ധവാനും ഞങ്ങളെക്കുറിച്ചെന്തറിയാം; കുട്ടിയെ പഠിപ്പിക്കാനും ഞങ്ങള്‍ക്കറിയാം; വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കി ദമ്പതികള്‍

തല്ലാതെ സ്‌നേഹത്തോടെ പഠിപ്പിക്കൂ എന്ന് ഹൃദയംപൊട്ടി കരഞ്ഞ് പറയുന്ന കുട്ടിയെ തല്ലി പഠിപ്പിക്കുന്ന അമ്മയുടെ വീഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇങ്ങനെയാണോ കുട്ടികളെ പഠിപ്പിക്കേണ്ടത് എന്ന ചോദ്യമാണ് വീഡിയോ കണ്ടവരെല്ലാം ചോദിച്ചത്. മനസാക്ഷി ഇല്ലാത്ത അമ്മയെ സോഷ്യല്‍ മീഡിയ അറിഞ്ഞ് കുറ്റപ്പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ്, വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, റോബിന്‍ ഉത്തപ്പ എന്നിവരടക്കം നിരവധി പ്രമുഖര്‍ ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയും വീഡിയോയിലെ സ്ത്രീയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ആ കുഞ്ഞ് ആരാണെന്ന് വെളിപ്പെടുത്തിയും ഇന്ത്യന്‍ താരങ്ങളെ പരിഹസിച്ചും രണ്ടു പേര്‍ രംഗത്തുവന്നിരിക്കുകയാണ്. ബോളിവുഡ് ഗായകരായ തോഷിയുടെയും ഷാരിബ് സാബ്രിയുടെയും അനന്തിരവള്‍ മൂന്നു വയസ്സുകാരി ഹയയാണ് ആ വീഡിയോയില്‍ കരയുന്ന കുട്ടി. തങ്ങളുടെ കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് ആ വീഡിയോ പുറത്തുപോയതെന്ന് തോഷി പറയുന്നു,

‘കോലിക്കും ധവാനും ഞങ്ങളെ കുറിച്ച് ഒന്നുമറിയില്ല. ഞങ്ങളുടെ കുഞ്ഞിനെക്കുറിച്ച് ഞങ്ങള്‍ക്കറിയാം. ഹയയുടെ സ്വഭാവം അങ്ങനെയാണ്. ചീത്ത പറഞ്ഞാലേ അവള്‍ അനുസരിക്കൂ. ചീത്ത കേട്ടാലും അവളുടെ കളിക്ക് ഒരു കുറവുമുണ്ടാകാറില്ല. അങ്ങനെ അടിച്ച് നിര്‍ബന്ധിപ്പിച്ചാലേ അവള്‍ വല്ലതും പഠിക്കൂ’. തോഷി പറയുന്നു. വീഡിയോ ഇത്തരത്തില്‍ പ്രചരിക്കുമെന്ന് ഞങ്ങളാരും വിചാരിച്ചില്ല. കുട്ടിയുടെ അമ്മ തന്നെയാണ് ആ വീഡിയോ എടുത്തത്. അവളുടെ പിടിവാശി അച്ഛനും ഏട്ടനും കാണിച്ചുകൊടുക്കാന്‍ വേണ്ടിയായിരുന്നു അത്. തോഷി പ്രതികരിച്ചു. കുട്ടികള്‍ പഠിച്ചു വളരണം. വിദ്യാഭ്യാസത്തിന്റെ കാര്യം വരുമ്പോള്‍ കുട്ടികളുടെ ദുശ്ശാഠ്യം അംഗീകരിച്ചുകൊടുക്കാന്‍ പറ്റില്ല. നഴ്സറിയില്‍ നിന്ന് നല്‍കിയ ഹോം വര്‍ക്കാണ് എണ്ണാന്‍ പഠിക്കുക എന്നത്. അതു ഇതുവര അവള്‍ പഠിച്ചിട്ടില്ല. എല്ലാ വീട്ടിലും നടക്കുന്ന കാര്യമാണിത്. ഇത്രയും വലിയ പ്രശ്നമാക്കേണ്ടതില്ല. തോഷി പറയുന്നു.

Related posts