തിരുവനന്തപുരം: അധികാരവികേന്ദ്രീ കരണത്തിന്റെ ജനകീയത നഷ്ടപ്പെടാതെയുള്ള പദ്ധതി ആസൂത്രണമാണ് വേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസനരംഗത്തെ ശരിയായ മാതൃകയായി ഉയര്‍ത്തിക്കാട്ടാവുന്നത് ജനകീയാസൂത്രണപ്രസ്ഥാനമാണ്. അധികാരവും വിഭവവും അയല്‍ക്കൂട്ടങ്ങള്‍ക്കും ജനങ്ങള്‍ക്കും കൈമാറുകയെന്ന അടിസ്ഥാനപരമായ വികസന സമീപനം ആവിഷ്കരിക്കാന്‍ സാധിച്ചുവെന്നതാണ് ജനകീയാസൂത്രണത്തിന്റെ മേന്മ.
അഴിമതിയുടെ പഴുതുകളടയ്ക്കാന്‍ ബിനാമി കമ്മിറ്റികളെ ഒഴിവാക്കിയുള്ള സമീപനത്തിലൂടെയാണ് ജില്ലാ പഞ്ചായത്ത് മുന്നോട്ടുപോകുന്നത്. കൃഷിവ്യാപനത്തിന് ജൈവസമൃദ്ധി, വിശപ്പകറ്റാന്‍ പാഥേയം, മഴ വെള്ള സംരക്ഷണത്തിന് മഴത്താവളം, കൂടാതെ തണല്‍, രക്ഷ തുടങ്ങി നിരവധി പദ്ധതികളാണ് ഭരണസമിതി ആവിഷ്കരിച്ചിട്ടുള്ളതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.ജില്ലാ പഞ്ചായത്ത് പദ്ധതിരേഖയുടെ പ്രകാശനം കളക്ടര്‍ ബിജു പ്രഭാകര്‍ നിര്‍വഹിച്ചു. ജനങ്ങളെ ശാക്തീകരിക്കുന്ന വികസനമാണ് നാടിനാവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിലൂടെ മൂല്യങ്ങള്‍ പഠിക്കാനാവണം. ഗ്രൂപ്പ് ഫാമിംഗ് ഉള്‍പ്പെടെ പ്രോത്‌സാഹിപ്പിച്ച് നെല്‍വയല്‍ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ ത്രിതല പഞ്ചായത്തുകള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാഴ്ച ശക്തിയില്ലാത്തവര്‍ക്കുള്ള ടോക്കിംഗ് ലാപ്‌ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കളക്ടറും ചേര്‍ന്ന് നിര്‍വഹിച്ചു. 43 യുവാക്കള്‍ക്കാണ് ലാപ്‌ടോപ് നല്‍കുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് അഡ്വ. എ. ഷൈലജാ ബീഗം അധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി അധ്യക്ഷന്‍ ബി.പി. മുരളി പദ്ധതി രേഖ അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വി. രഞ്ജിത്ത്, ഡോ. ഗീതാ രാജശേഖരന്‍, അഡ്വ. എസ്.കെ. പ്രീജ, ആര്‍. സുഭാഷ്, ജില്ലാ പഞ്ചായത്തംഗങ്ങള്‍, മറ്റ് തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രശേഖരന്‍ നായര്‍ നന്ദി പറഞ്ഞു.
ഉത്പാദന, സേവന, പശ്ചാത്തല മേഖലകള്‍ക്ക് തുല്യപ്രാധാന്യം നല്‍കിക്കൊണ്ടും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുമായി സംയുക്ത പദ്ധതികള്‍ ഏറ്റെടുത്തുമാണ് ജില്ലാ പഞ്ചായത്ത് 2016-17 സാമ്പത്തിക വര്‍ഷത്തെ പദ്ധതി ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയാറാക്കുന്നതെന്ന് സെമിനാറില്‍ അവതരിപ്പിച്ച വികസനരേഖ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണമേന്‍മയുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കും. വിദൂര, പിന്നോക്ക മേഖലകളുടെ വികസനത്തിനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ സാമൂഹ്യ-സാമ്പത്തിക ഉന്നമനത്തിനും പ്രത്യേക പ്രാധാന്യം നല്‍കും.
സേവനമേഖലയില്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്ക് പ്രഥമ പരിഗണന നല്‍കും. സ്കൂളുകളിലെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഉത്പാദന മേഖലയില്‍ കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലെ ശാസ്ത്രീയമായ കണ്ടെത്തലുകളും സാങ്കേതിക മുന്നേറ്റങ്ങളും കര്‍ഷകരിലെത്തിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. തൊഴിലാളിക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കാര്‍ഷിക കര്‍മസേനകളുടെ സേവനവും യന്ത്രവല്‍കൃത സംവിധാനങ്ങളും ലഭ്യമാക്കാനുള്ള കാഴ്ചപ്പാടോടെയാണ് കാര്‍ഷിക സേവനകേന്ദ്രം ആരംഭിക്കുന്നത്.
ജില്ലയില്‍ നെല്‍കൃഷിക്ക് പ്രോത്‌സാഹനം നല്‍കുന്നതിനും വ്യാപിപ്പിക്കുന്നതിനും ത്രിതല പഞ്ചായത്തുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്ക് സൗജന്യ വിത്ത്, നടീല്‍ വസ്തുക്കള്‍, കാര്‍ഷിക യന്ത്രോപകരണങ്ങള്‍ എന്നിവ നല്‍കുന്നതിനും നെല്ല് സംഭരിച്ച് വിപണിയില്‍ എത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.പട്ടികജാതിക്കാരുടെ പ്രത്യേകഘടകപദ്ധതികള്‍ക്കായി 16,86,85,000 രൂപ വകയിരുത്തിയിട്ടുണ്ട്.
പട്ടികവര്‍ഗമേഖലയ്ക്കായി മുട്ടക്കോഴി വളര്‍ത്തല്‍, കിടാരി വളര്‍ത്തല്‍, അങ്ങാടി-ഔഷധകൃഷി എന്നീ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനൊപ്പം 1,70,45,000 രൂപ വകയിരുത്തിയിട്ടുമുണ്ട്. 2016-17 സാമ്പത്തികവര്‍ഷം വയോജനങ്ങളുടെ സംരക്ഷണത്തിനായി വികസനഫണ്ടിന്‍െറ അഞ്ചുശതമാനം തുകയും കുട്ടികള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായി വികസനഫണ്ടിന്‍െറ അഞ്ചുശതമാനം തുകയും നീക്കിവെക്കുമെന്ന് വികസനരേഖ പറയുന്നു.