അഴീക്കോടന്‍ ദിനം: ചെട്ടിയങ്ങാടി ചുവന്നു; സ്മൃതിമണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന

TCR-AZHIKODANതൃശൂര്‍: അഴീക്കോടന്‍ ദിനത്തോടനുബന്ധിച്ച് പോസ്‌റ്റോഫീസ് റോഡിലെ ചെട്ടിയങ്ങാടിയില്‍ തയാറാക്കിയ സ്മൃതിമണ്ഡപത്തില്‍ സിപിഎം നേതാക്കള്‍ പുഷ്പചക്രങ്ങള്‍ സമര്‍പ്പിച്ച് അഭിവാദ്യമേകി. സിഎംപിയുടെ ഇരു വിഭാഗങ്ങളും വേറെ സ്മൃതിമണ്ഡപങ്ങളൊരുക്കി പുഷ്പാര്‍ച്ചന നടത്തി. ഇന്നു വൈകുന്നേരം 4.30 നു നടക്കുന്ന സിപിഎം പൊതുസമ്മേളനത്തില്‍ എം.എ. ബേബി പ്രസംഗിക്കും.

ഇന്നു രാവിലെ സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മന്ത്രി എ.സി. മൊയ്തീന്‍, നേതാക്കളായ എന്‍.ആര്‍. ബാലന്‍, യു.പി. ജോസഫ്, മേയര്‍ അജിത ജയരാജന്‍, മുന്‍ മേയര്‍ പ്രഫ. ആര്‍. ബിന്ദു, പി.കെ. ഷാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിഎംപി ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തയാറാക്കിയ മറ്റൊരു സമൃതി മണ്ഡപത്തില്‍ ജില്ലാ സെക്രട്ടറി എം.കെ. കണ്ണന്‍ പുഷ്പാര്‍ച്ചന നടത്തി. പി. വിജയകുമാര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി. സുകുമാരന്‍, എം.എം. ജോയ് എന്നിവര്‍ പ്രസംഗിച്ചു.

വൈകീട്ട് നാലിന് നഗരത്തില്‍ സിഎംപി പ്രകടനവും പൊതുസമ്മേളനവും നടത്തും. യുഡിഎഫ് പക്ഷ സിഎംപിയുടെ നേതൃത്വത്തില്‍ മറ്റൊരിടത്തു തയാറാക്കിയ സ്മൃതിമണ്ഡപത്തില്‍ ജില്ലാ സെക്രട്ടറി പിആര്‍എന്‍ നമ്പീശന്‍ പുഷ്പാര്‍ച്ചന നടത്തി പ്രസംഗിച്ചു. ജില്ല അസിസ്റ്റന്റ് സെക്രട്ടറി സാം സഖറിയാസ്, കെഎസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് എം.വി. ജയലാല്‍, കുന്നംകുളം നഗരസഭാ കൗണ്‍സിലര്‍ ജയ്‌സിംഗ് കൃഷ്ണന്‍, സുലേഖ സിദ്ദിഖ്, പി.ജെ. തോമസ് മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചെങ്കൊടികളും ചുവന്ന തോരണങ്ങളും ഉപയോഗിച്ച് അലംകൃതമാക്കിയ പോസ്‌റ്റോഫീസ് റോഡില്‍ ഇന്നു വൈകുന്നേരംവരേയും പഴയ വിപ്ലവഗാനങ്ങള്‍ മുഴങ്ങും. കമ്യൂണിസ്റ്റു നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്‍ 44 വര്‍ഷം മുമ്പാണ് ചെട്ടിയങ്ങാടിയില്‍ കുത്തേറ്റു മരിച്ചത്.

Related posts