നെടുമ്പാശേരി: തെരഞ്ഞെടുപ്പില്‍ സീറ്റുറപ്പിക്കാനും വോട്ടു തേടാനും രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളുമൊക്കെ പരക്കംപായുമ്പോള്‍ ഇവിടെ കുറെയേറെ ജനങ്ങളുടെ ഓട്ടം ദാഹജലത്തിനുവേണ്ടിയാണ്. വോട്ടിനു കൈനീട്ടുന്നവര്‍ക്കുമുന്നില്‍ കുടിവെള്ളമെന്ന അടിസ്ഥാന ആവശ്യമുന്നയിക്കാന്‍ അവര്‍ക്ക് അവകാശമില്ലേ.എളവൂര്‍, പുളിയനം, പീച്ചാനിക്കാട് പ്രദേശങ്ങളിലെ ജനങ്ങളാണ് നാളുകളായി കനാല്‍വെള്ളം കിട്ടാത്തതുമൂലം ദുരിതത്തിലായിരിക്കുന്നത്. വേനല്‍ രൂക്ഷമായതോടെ ഈ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമത്തിനൊപ്പം വ്യാപകമായ കൃഷിനാശവും നേരിടുകയാണ്. പ്രദേശങ്ങളിലെ കിണറുകള്‍ പലതും വറ്റിവരണ്ടു. പൂര്‍ണമായും വറ്റാത്ത കിണറുകളില്‍ പോലും നീരുറവ ഇല്ലാത്തതിനാല്‍ ചുവപ്പു നിറത്തിലുള്ള വെള്ളമാണ് ലഭിക്കുന്നത്.
രണ്ടായിരത്തോളം കര്‍ഷക കുടുംബങ്ങളെ ജലദൗര്‍ലഭ്യത്തിന്റെ കെടുതി ബാധിച്ചിട്ടുണ്ട്. വാഴ, ജാതി, തെങ്ങ്, പച്ചക്കറി കൃഷി എന്നിവ വ്യാപകമായി വരള്‍ച്ചയുടെ കെടുതിയിലാണ്. ചാലക്കുടി ഇടതുകര കനാലിന്റെ ബ്രാഞ്ചുകളാണ് എളവൂര്‍, കുന്നപ്പിള്ളിശേരി, വട്ടപറമ്പ്, കോടുശേരി, മള്ളുശേരി, പീച്ചാനിക്കാട് ഭാഗങ്ങളിലൂടെ പോകുന്നത്. അഞ്ചു കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള ബ്രാഞ്ച് കനാലാണിത്. രണ്ടാഴ്ചയിലൊരിക്കല്‍ കനാല്‍ നിറയെ വെള്ളം വന്നാല്‍ ഈ ഭാഗത്തെ കിണറുകളിലും കുളങ്ങളിലും നീരുറവ കിട്ടുമെന്നും വെള്ളത്തിന്റെ ചുവപ്പുനിറം മാറിക്കിട്ടുമെന്നും പ്രദേശവാസികള്‍ പറയുന്നു.
എന്നാല്‍ കനാലില്‍ പരമാവധി ഒന്നര കിലോമീറ്റര്‍ ഭാഗം വരെ മാത്രമാണ് രണ്ടാഴ്ചയിലൊരിക്കല്‍ നാമമാത്രമായെങ്കിലും വെള്ളം ഒഴുകുന്നത്. ചാലക്കുടി ഇടതുകര കനാലില്‍നിന്ന് യഥാസമയം വെള്ളം തുറന്നുവിട്ട് ബ്രാഞ്ച് കനാലിന്റെ അറ്റംവരെ ഒഴുക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായാല്‍ പ്രശ്‌നം പരിഹരിക്കാനാവുമെന്ന് കര്‍ഷകര്‍ പറഞ്ഞു. ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് ഈ ഭാഗത്ത് കൃഷിനാശവും കുടിവെള്ളപ്രശ്‌നവും രൂക്ഷമായിട്ടുള്ളത്. കുടിവെള്ളം എന്ന അടിസ്ഥാന ആവശ്യംപോലും നിഷേധിക്കുന്ന അധികൃതരുടെ അനാസ്ഥയ്‌ക്കെതിരേ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ നാട്ടുകാര്‍ ഭീമഹര്‍ജി തയാറാക്കിയിട്ടുണ്ട്.