അവിശ്വസനീയം.. പക്ഷേ, സത്യം! ഇടമലക്കുടി നിലവിളിക്കുന്നു, വിശന്നിട്ട്; ഒരു നേരത്തെ ഭക്ഷണത്തിനായി ഇടമലക്കുടിയിലെ അമ്മമാരും കുഞ്ഞുങ്ങളും നിലവിളിക്കുന്നു

PATTINIജോണ്‍സണ്‍ പൂവന്തുരുത്ത്

ആദിവാസി ക്ഷേമത്തിന്റെ പേരില്‍ കോടികള്‍ പൊടിക്കുന്ന നാട്ടില്‍ ഒരു നേരത്തെ ഭക്ഷണത്തിനായി ഇടമലക്കുടിയിലെ അമ്മമാരും കുഞ്ഞുങ്ങളും നിലവിളിക്കുന്നു. പെരുമഴ തുടങ്ങിയതോടെ പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏതാണ്ട് എല്ലാ വഴികളും അടഞ്ഞ ഇടമലക്കുടിയിലെ ജനത പട്ടിണിയില്‍ നട്ടം തിരിയുകയാണെന്നാണു റിപ്പോര്‍ട്ട്. കുറേ ദിവസങ്ങളായി പെരുമഴയാണ് ഇടമലക്കുടിയില്‍ പെയ്തിറങ്ങുന്നത്.

കുടികളിലേക്കു പോകാനുള്ള ഒറ്റയടിപ്പാതകള്‍പോലും മണ്ണിടിച്ചില്‍ മൂലവും മരം വീണും തടസപ്പെട്ടിരിക്കുകയാണ്. മലവെള്ളപ്പാച്ചില്‍ തുടങ്ങിയതോടെ ഒരു കുടിയില്‍നിന്ന് അടുത്ത കുടിയിലേക്കു പോകാനാവാത്ത സ്ഥിതിയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇടമലക്കുടിയില്‍ സന്ദര്‍ശനം നടത്തിയ ദേശീയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷന്‍ അംഗങ്ങളാണ് ഞെട്ടിക്കുന്ന ഈ വിവരം പുറംലോകത്തെ അറിയിച്ചത്.

ഇടമലക്കുടിയിലെ സ്ഥിതി വിവരണാതീതമാണെന്നു സന്ദര്‍ശനം നടത്തിയ സംഘത്തില്‍പ്പെട്ടവര്‍ രാഷ്്ട്രദീപികയോടു വെളിപ്പെടുത്തി. ഇടമലക്കുടിയിലെ പഞ്ചായത്ത് മെംബര്‍മാരില്‍ ഒരാള്‍ ഫോണില്‍ ദീപികയോടു സംസാരിച്ചു. നെഞ്ചു തകര്‍ന്നു നിലവിളിക്കുന്നതു പോലെയാണ് ഇദ്ദേഹം കുടിയിലെ പട്ടിണിയെക്കുറിച്ചു വിവരിക്കുന്നത്.

ആരെങ്കിലും സഹായിച്ചില്ലെങ്കില്‍ കുട്ടികളടക്കം പട്ടിണി കിടന്നു മരിക്കുന്ന സ്ഥിതിയാണെന്ന് ഇദ്ദേഹം പറയുന്നു. 28 കുടികളിലായി 2,800ലേറെ പേരാണ് ഇടമലക്കുടിയില്‍ താമസിക്കുന്നത്. ഇതില്‍ 22 കുടികളിലേക്കും യാത്രാസൗകര്യങ്ങളില്ല. കാട്ടിലൂടെയുള്ള ഒറ്റയടിപ്പാതകള്‍ മാത്രമാണ് യാത്രാമാര്‍ഗം.     ‘സൊസൈറ്റിക്കുടി’ വരെയാണ് പരിമിതതോതില്‍ വാഹനങ്ങള്‍ എത്തുന്നത്. ഇവിടെയൊരു റേഷന്‍ കടയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെനിന്നു കാട്ടിലെ മറ്റു കുടികളിലേക്കു പോകണമെങ്കില്‍ രണ്ടു മൂന്നു മണിക്കൂര്‍ കൊടുങ്കാട്ടിലൂടെ യാത്ര ചെയ്യണം. കാട്ടാനയുടെയും മറ്റു മൃഗങ്ങളുടെയും ശല്യം ഇവിടെ രൂക്ഷമാണ്. അതിനാല്‍ ഈ വഴിയിലൂടെ അരി മറ്റു കുടികളിലേക്ക് എത്തിക്കണമെങ്കില്‍ കിലോഗ്രാമിന് 12 രൂപവീതം ചുമട്ടുകൂലി നല്‍കണം.

എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ അരി ശേഖരിച്ചുവച്ചാണ് ഇടമലക്കുടിക്കാര്‍ ഉപയോഗിച്ചിരുന്നത്. അരിയുടെ ചുമട്ടുകൂലി ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുമായിരുന്നു. എന്നാല്‍, ഇതു നിലച്ചതോടെ കുടിയിലേക്ക് ചുമട്ടുകൂലി നല്‍കി അരി കൊണ്ടുപോകാന്‍ ഇവര്‍ക്കു ശേഷിയില്ല. ഇതാണ് ഇത്തവണ ഇടമലക്കുടിയെ കൊടുംപട്ടിണിയിലേക്കു തള്ളിയിരിക്കുന്നത്. അതിന്റെ കൂടെ രോഗങ്ങളുമായി കഷ്ടപ്പെടുന്നവരും നിരവധി. വിഷപ്പാമ്പുകളുടെയും അട്ടകളുടെയും ശല്യം അതിരൂക്ഷമാണെന്നും ഇവര്‍ പറയുന്നു.

ആദിവാസിക്ഷേമത്തിന്റെ പേരില്‍ നൂറുകണക്കിനു പദ്ധതികളും കോടിക്കണക്കിനു രൂപ ഫണ്ടും ഉള്ള നാട്ടിലാണ് അപൂര്‍വ ജനവിഭാഗമായ മുതുവാന്‍ സമുദായം പട്ടിണി കിടക്കേണ്ടിവരുന്നത്. ജനപ്രതിനിധികളോടും അധികാരികളോടുമൊക്കെ ഇവിടത്തെ സ്ഥിതിയെക്കുറിച്ചു പലവട്ടം സൂചിപ്പിച്ചെന്നു ദേശീയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷന്‍(എന്‍എച്ച്ആര്‍എസ്‌ജെസി) അംഗങ്ങള്‍ പറയുന്നു.  ഇവിടത്തെ നരകയാതന നേരില്‍ കണ്ടതിന്റെ വേദനയില്‍ നാട്ടില്‍നിന്ന് അരി സംഘടിപ്പിച്ച് ഇടമലക്കുടിയില്‍ എങ്ങനെയും എത്തിക്കാനുള്ള ശ്രമത്തിലാണ് ഇതിന്റെ പ്രവര്‍ത്തകര്‍. സന്മനസുള്ളവര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

Related posts