
ഐഎസ് തീവ്രവാദികൾ ശക്തമായി വളർന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ. സിറിയയിലും ഇറാക്കിലും ഉണ്ടായിരുന്ന എതിർപ്പുകൾ ഇവിടെ അവര്‍ക്കു നേരിടേണ്ടി വന്നിരുന്നില്ല.
അതുകൊണ്ടുതന്നെ ഇവിടെ വളരെ വേഗം വേരുതാഴ്ത്താൻ ഭീകര സംഘടനയ്ക്കു കഴിഞ്ഞു. താലിബാനും സര്‍ക്കാര്‍ സേനയും തമ്മിൽ നടക്കുന്ന പോരിന്റെ അനിശ്ചിതാവസ്ഥ മുതലെടുത്തായിരുന്നു ഐഎസിന്റെ വളർച്ച.
2018ല്‍ ഐഎസിന് അഫ്ഗാനിസ്ഥാനില്‍ പതിനായിരത്തോളം പോരാളികളുണ്ടായിരുന്നു. കിഴക്കന്‍ അഫ്ഗാനിലെ നംഗര്‍ഹാര്‍, കുനാര്‍ പ്രവിശ്യകളിലാണ് തീവ്രവാദികളുടെ പ്രധാന താവളം.
2020 ഓഗസ്റ്റില്‍ തടവിലാക്കപ്പെട്ട ഐഎസ് പോരാളികളെ മോചിപ്പിക്കാനായി തീവ്രവാദികള്‍ ജലാലാബാദിലെ ജയിലില്‍ ആക്രമണം നടത്തിയിരുന്നു.
20 മണിക്കൂർ നീണ്ട ആക്രമണത്തിൽ 29 പേരാണ് കൊല്ലപ്പെട്ടത്. ജയിലിലുണ്ടായിരുന്നു മിക്ക തടവുകാരും ഐഎസ് അല്ലെങ്കിൽ താലിബാൻ ബന്ധമുള്ളവരായിരുന്നു.
ഔദ്യോഗിക കണക്കനുസരിച്ച് അന്നു ജയിൽ ചാടിയ 1,025 പ്രതികളെ തിരിച്ചു ജയിലിൽ എത്തിച്ചിരുന്നു. ഐഎസ് നടത്തിയിട്ടുള്ളതില്‍ ക്രൂരമായി ആക്രമണങ്ങളിൽ ഒന്നായിയിരുന്നു ഈ ജയിൽ ആക്രമണം.
അള്‍ജീരിയ ഒളിത്താവളം?
അള്‍ജീരിയയില്‍ സജീവമായ തീവ്രവാദ ഗ്രൂപ്പിന്റെ ഒരു ശാഖയാണ് ഐഎസ്-എപി. മുമ്പ് ജണ്ട് അല്‍ ഖിലാഫ ഫി അര്‍ദ് അല്‍ -ജസീര്‍ എന്നായിരുന്നു ഈ സംഘം അറിയപ്പെട്ടിരുന്നത്.
ഒരു ഘട്ടത്തില്‍ സംഘത്തിന്റെ തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദി അള്‍ജീരിയയിൽ ഒളിവില്‍ കഴിയുകയാണെന്നാണ് കരുതിയിരുന്നത്.
2017ല്‍ പടിഞ്ഞാറന്‍ അള്‍ജീരിയയിലെ ഒരു പോലീസ് സ്റ്റേഷനു നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിനിടെ ഒരു പോലീസ് തന്റെ സഹപ്രവര്‍ത്തകരെ രക്ഷിക്കാനായി ആക്രമണകാരിയുടെ മേല്‍ ചാടി വീണ സംഭവം അന്നു ലോക ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
നുഴഞ്ഞുകയറ്റം പ്രതിരോധിക്കാനായി ഇപ്പോള്‍ അതിര്‍ത്തികളില്‍ സുരക്ഷ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ബുര്‍ക്കിന ഫാസോയില്‍ അടിയന്തരാവസ്ഥ
കഴിഞ്ഞ വര്‍ഷം ബുര്‍ക്കിന ഫാസോ എന്ന പടിഞ്ഞാറാഫ്രിക്കന് രാജ്യത്ത് ഒരു കത്തോലിക്ക പള്ളിയില്‍ 30 അംഗഭീകര സംഘത്തിന്റെ കത്തിമുനയില്‍ ഇല്ലാതായത് ആറു പേരുടെ ജീവനാണ്.
മേയ് മാസത്തിന്റെ തുടക്കത്തില്‍ ബര്‍കിന ഫാസോയില്‍ ബന്ദികളാക്കിയ നാലുപേരെ രക്ഷപ്പെടുത്താനുള്ള ഒരു ഓപ്പറേഷനില്‍ രണ്ടു ഫ്രഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
ഐഎസ് ബന്ധമുള്ള സംഘങ്ങളുടെ ആക്രമണം തടയുന്നതിനായി മാലിയുമായി അതിര്‍ത്തി പങ്കിടുന്ന നിരവധി പ്രവിശ്യകളില്‍ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബുർക്കിനോ ഫാസോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
(തുടരും).