ആരാണ് ദേബാശിഷ് മൊണ്ടാല്‍?

sp-desabaiകോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിന്നുള്ള ദേബാശിഷ് മൊണ്ടാലാണ് ജിംനാസ്റ്റക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അവസാന താരം. 1964ലെ ടോക്കിയോ ഒളിമ്പിക്‌സിലായിരുന്നു ഇത്. സൈനികനായിരുന്ന മൊണ്ടാലിന്റെ മരണവും ജിംനാസ്റ്റിക് അഭ്യാസത്തിനിടെയാണെന്നത് അധികമാര്‍ക്കും ഓര്‍മയുണ്ടാകില്ല. ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുമ്പോള്‍ സൈന്യത്തില്‍ ഉദ്യോഗസ്ഥനായിരുന്നു മൊണ്ടാല്‍. 130 പേര്‍ പങ്കെടുത്ത പുരുഷന്മാരുടെ വിഭാഗത്തില്‍ 128-ാം സ്ഥാനം മാത്രമാണ് അദ്ദേഹത്തിനു സ്വന്തമാക്കാനായത്. നേടിയത് 54.700 പോയിന്റ്.

ഹൂബ്ലി ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് ജിംനാസ്റ്റിക്ക്‌സിന്റെ ബാലപാഠങ്ങള്‍ അഭ്യസിപ്പിക്കുന്നതിനിടെയായിരുന്നു മൊണ്ടാലിന്റെ മരണം. 1971ലാണിത്. ബാറില്‍ അഭ്യാസം കാണിക്കുന്നതിനിടെ മൊണ്ടാലിന്റെ കൈകള്‍ തെന്നിപ്പോയി. തല ബാറിലിടിച്ച് നിലത്തുവീണയുടന്‍ അദ്ദേഹം അബോധാവസ്ഥയിലായി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചുദിവസത്തിനുശേഷം മരണത്തിനു കീഴടങ്ങി. ദേബാശിഷിന്റെ മരണശേഷം സഹോദരന്‍ ജയോന്റോയ്ക്ക് സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി ലഭിച്ചു. എന്നാല്‍, ജ്യേഷ്ഠന്റെ മരണത്തിനുശേഷം സ്‌പോര്‍ട്‌സിനോട് ഒരിക്കലും കൂട്ടുകൂടിയിട്ടില്ല അദ്ദേഹം.

ദിപ കര്‍മാര്‍ക്കര്‍ റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയത് ആഘോഷിക്കുന്നവരാരും ദേബാശിഷിന്റെ ദാരുണ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുക പോലും ചെയ്തിട്ടില്ല.

Related posts