ആരു വന്നാലും സര്‍ക്കാര്‍ ജീവനക്കാര്‍ ശരിയാകില്ലേ?… അന്ധഗായകന് പെന്‍ഷന്‍ മുടങ്ങി; അന്വേഷിച്ചെത്തിയ ജോസ് വര്‍ഗീസിന് പ്രസിഡന്റിന്റെ വക അസഭ്യം

fb-gayakan

കാഞ്ഞിരപ്പള്ളി: കാഴ്ച നഷ്ടപ്പെട്ട മധ്യവയസ്കനോട് കരുണകാട്ടാന്‍ പഞ്ചായത്തധികൃതര്‍ തയാറായില്ലെന്ന് ആരോപണം. മുടങ്ങിയ ക്ഷേമപെന്‍ഷന്‍ അന്വേഷിച്ചെത്തിയ അന്ധനോട് മോശമായ നിലയില്‍ സംസാരിച്ചതായും ആരോപണം. ചിറക്കടവ് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കോയിപ്പളളി ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന  ജോസ് വര്‍ഗീസാണ് (57) പരാതിയുമായി മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നിലെത്തിയത്.

ജന്മനാ ഇരു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത ജോസ് ജീവിക്കുന്നതു തന്നെ പരസഹായത്തോടെയാണ.് ബസിലെ യാത്രക്കാര്‍ക്കു മുന്നില്‍ പാട്ടുപാടി കിട്ടുന്ന ചില്ലറ തുട്ടുകള്‍ കൊണ്ടാണ് ജീവിതം തള്ളി നീക്കുന്നത്. മാസം 1,100 രൂപയാണ് സര്‍ക്കാരില്‍നിന്നു ക്ഷേമപെന്‍ഷനായി കഴിഞ്ഞ ജൂണ്‍വരെ ബാങ്കില്‍ നിന്നു ലഭിച്ചിരുന്നത്. തുടര്‍ന്ന് പെന്‍ഷന്‍ ലഭിച്ചിട്ടില്ല. പെന്‍ഷന്‍ വീട്ടില്‍ എത്തിച്ചു നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വന്നതോടെ വീട്ടില്‍ പണം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ജോസ്. തന്റെ പരിചയക്കാരില്‍ പലര്‍ക്കും പെന്‍ഷന്‍ പണം വീട്ടില്‍ ലഭിച്ചതോടെയാണ് വിവരം തിരക്കി പഞ്ചായത്ത് ഓഫീസിലെത്തിയത്.

പഞ്ചായത്തിലെ ലിസ്റ്റില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന വിവരം ലഭിച്ചതോടെ വിഷമത്തിലായ ജോസ് പഞ്ചായത്ത് പ്രസിഡന്റിനെ കണ്ട് വിവരം ധരിപ്പിച്ചു. അപ്പോഴാണ് പണം തങ്ങളുടെ പക്കല്‍ നിന്നല്ല തരുന്നതെന്നും സര്‍ക്കാരില്‍  നിന്നു ഫണ്ട് കിട്ടുന്ന മുറയ്ക്ക് വീട്ടിലെത്തിക്കുമെന്നും ഇത് സംബന്ധിച്ച് തങ്ങളെ ശല്യം ചെയ്യരുതെന്നും പ്രസിഡന്റ് പറഞ്ഞതെന്നും ജോസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Related posts