ആലപ്പുഴയുടെ വികസനത്തിനു സമഗ്ര പദ്ധതി: മന്ത്രി ജി. സുധാകരന്‍

sudhakaranആലപ്പുഴ: നഗരത്തിന്റെ സമഗ്ര വികസനത്തിനായി “ആലപ്പുഴ നഗര റോഡ് വികസന പദ്ധതി’ നടപ്പാക്കുമെന്നു പൊതുമരാമത്ത്-രജിസ്‌ട് രേഷന്‍ മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ആലപ്പുഴ നഗര റോഡ് വികസന പദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ടു കളക്ടറേറ്റില്‍ കൂടിയ ഉദ്യോഗസ്ഥതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ 16 റോഡുകള്‍ വീതികൂട്ടി ശാസ്ത്രീയമായി നവീകരിച്ചു സൗന്ദര്യവത്കരിക്കും. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കിയ നഗര റോഡ് വികസന പദ്ധതിയുടെ മാതൃകയില്‍ ആലപ്പുഴ നഗരത്തെ മാറ്റിയെടുക്കും. ഓടകള്‍, വഴിവിളക്കുകള്‍, നടപ്പാത എന്നിവയോടു കൂടി റോഡുകളും ജംഗ്ഷനുകളും ബസ് ബേകളും ബസ് കാത്തിരുപ്പു കേന്ദ്രങ്ങളും പുനര്‍നിര്‍മിക്കും.

പൈതൃകം സംരക്ഷിച്ചുകൊണ്ട് ജനസൗഹൃദമായി നഗരത്തെ സൗന്ദര്യവത്കരിക്കും. മീഡിയനുകളും പൂന്തോട്ടങ്ങളും നിര്‍മിക്കും. റോഡ് മുറിച്ചുകടക്കുന്നതിനു ടേബിള്‍ടോപ്പ് സംവിധാനം, ജംഗ്ഷനുകളില്‍ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം എന്നിവ സ്ഥാപിക്കും. നടപ്പാതപോലെ സൈക്കിളുകള്‍ക്കായി മാത്രം പാത നിര്‍മിക്കുന്ന കാര്യം പരിഗണിക്കും. ദേശീയ ഗതാഗത ആസൂത്രണ-ഗവേഷണ കേന്ദ്രത്തിന്റെ (നാറ്റ്പാക്) സഹായത്തോടെ കേരള റോഡ് ഫണ്ട് ബോര്‍ഡാണ് (കെആര്‍എഫ്ബി) പദ്ധതി തയാറാക്കുന്നതെന്നു മന്ത്രി പറഞ്ഞു. രണ്ടു മാസത്തിനുള്ളില്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ കെആര്‍എഫ്ബിക്കും പഠനങ്ങള്‍ നടത്താന്‍ നാറ്റ്പാകിനും മന്ത്രി നിര്‍ദേശം നല്‍കി.

ഒരു മാസത്തിനുള്ളില്‍ പദ്ധതി രൂപരേഖയുടെ കരട് തയാറാക്കും. വിദഗ്ധരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങള്‍ ആരായും. ഈ വര്‍ഷംതന്നെ പദ്ധതി ആരംഭിക്കും. രണ്ടു ഘട്ടമായാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ബജറ്റിനു പുറത്തുനിന്നാണ് പണം കണെ്ടത്തുക. ഈടുനില്‍ക്കുന്ന റോഡുകളാണ് നിര്‍മിക്കുക. 15 വര്‍ഷത്തേക്കു റോഡിന്റെ ഗുണമേന്മ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിര്‍മാണ കമ്പനിക്കുണ്ടാകും.

നഗരത്തിലെ പൈതൃകകേന്ദ്രങ്ങളും കനാലുകളും സംരക്ഷിക്കാനുള്ള പദ്ധതികളും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ടൂറിസം വികസനം കൂടി ലക്ഷ്യമിട്ടാണ് പദ്ധതി തയാറാക്കുക. നഗരത്തിലെ 51.41 കിലോമീറ്റര്‍ റോഡ് ശാസ്ത്രീയമായി നവീകരിക്കുന്നതോടെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. കനാലുകളുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ദീര്‍ഘകാല പദ്ധതിയിലാണ് ഉള്‍പ്പെടുത്തുക. നഗരത്തിലെ 104 കനാലുകളുടെ സ്ഥിതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോസ്ഥര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കി. കനാലുകളുടെ പഴയ ഭൂപടങ്ങള്‍ പഠനത്തിന് ഉപയോഗിക്കും.

തിരുവമ്പാടി ജംഗ്ഷനിലെ ബസ് സ്‌റ്റോപ്പ് നിലവിലുള്ള സ്ഥലത്തുനിന്നു തെക്കോട്ടു മാറ്റി സ്ഥാപിക്കാന്‍ മന്ത്രി പോലീസിനും കെഎസ്ആര്‍ടിസിക്കും നിര്‍ദേശം നല്‍കി. ജംഗ്ഷനില്‍ പാകിയ ടൈലുകള്‍ക്കു പുറത്തു ബസുകള്‍ നിര്‍ത്തുന്നതുമൂലം അവ തകരുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണു മന്ത്രിയുടെ നിര്‍ദേശം. തിരക്കേറിയ കളര്‍കോട് ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണത്തിനു സ്ഥിരമായി പോലീസിനെ നിയോഗിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആലപ്പുഴ ജില്ലയെ പുനര്‍നിര്‍മിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

ഓടകളും നടപ്പാതകളും നിര്‍മിച്ചു ജില്ലയിലെ പ്രധാന റോഡുകള്‍ ശാസ്ത്രീയമായി നവീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കാന്‍ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കു നിര്‍ദേശം നല്‍കി. അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസ്, പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ കെ.പി. പ്രഭാകരന്‍, കെആര്‍എഫ്ബി സിഇഒ പി.സി. ഹരികേഷ്, ജില്ലാ പോലീസ് മേധാവി എ. അക്ബര്‍, എഡിഎം എം.കെ. കബീര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts