ആലപ്പുഴ ജില്ലയില്‍ സിപിഎം- കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയമെന്ന് ബിജെപി

klm-bjpആലപ്പുഴ: ജില്ലയില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒത്തുതീര്‍പ്പ് രാഷ്ട്രീയം പ്രയോഗിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍.  ജില്ലയില്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനു നേതൃത്വം നല്കുന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഇതിന്റെ തെളിവാണ് പൊതുജനാരോഗ്യ രംഗത്തുനിന്നും ജനങ്ങള്‍ക്കു ചികിത്സ നിഷേധിക്കുന്ന ഹരിപ്പാട് മെഡിക്കല്‍ കോളജ് വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കാത്തത്.

ശാസ്ത്രസാഹിത്യ പരിഷത്ത് എതിര്‍ത്ത ഹരിപ്പാട് മെഡിക്കല്‍ കോളജിനു അനുകൂലമായ നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. 70 ശതമാനത്തിലേറെ സ്വകാര്യ പങ്കാളിത്തമുള്ള മെഡിക്കല്‍ കോളജിന്റെ നടത്തിപ്പ് സംബന്ധിച്ചു ദുരൂഹതയാണുള്ളത്. സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ആരോഗ്യ മേഖലയുമായി ബന്ധമുള്ള ആരുമില്ല.അതേസമയം ബിസിനസുകാരും കളങ്കിത വ്യക്തികളുമാണ് ഇതിലുള്ളത്. ഭൂനികത്തലിനെതിരെ നിയമമുള്ളയിടത്ത് കൃഷിഭൂമി ആശുപത്രിക്കായി ഏറ്റെടുത്ത് നികത്താനാണു നീക്കം.

ഇതടക്കമുള്ള കാര്യങ്ങളില്‍ സിപിഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ വികൃതമുഖമാണു വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണപിള്ള സ്മാരക ആക്രമണ കേസിലെ സിപിഎമ്മിന്റെ മൗനവും ഇതിനു തെളിവാണ്. സഹകരണ മേഖലയില്‍ ഇരുകൂട്ടരും അഴിമതി നടത്തുന്നതിനു പരസ്പരം കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണ്.  മദ്യനയം സംബന്ധിച്ച് വ്യത്യസ്ത നിലപാടുകളാണ് സിപിഎം ജില്ലയിലെതന്നെ വിവിധ മണ്ഡലങ്ങളില്‍ സ്വീകരിച്ചിരിക്കുന്നത്. അമ്പലപ്പുഴ-പുന്നപ്രയിലെ പാടശേഖരം നികത്തി നിര്‍മിച്ച റിസോര്‍ട്ടില്‍ ബിയര്‍ പാര്‍ലര്‍ അനുവദിക്കുന്നതിന് എതിര്‍ക്കാത്ത സിപിഎം കായംകുളത്ത് ബിയര്‍പാര്‍ലര്‍ സ്ഥാപിക്കുന്നതിനു എതിര്‍ക്കുകയാണെന്നും കെ. സോമന്‍ പറഞ്ഞു.

Related posts