ആളുമാറി ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവം: ഒളിവിലുള്ള പ്രതികള്‍ ഉടന്‍ പിടിയിലാകും

alp-crimeകൊല്ലം: സാമൂഹ്യവിരുദ്ധ സംഘത്തില്‍ ആക്രമണത്തില്‍ പരിക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ഒളിവില്‍പോയ പ്രതികളില്‍ രണ്ടുപേര്‍ ഉടന്‍ പിടിയിലാകും. ഇവരെക്കുറിച്ച് വ്യക്തമായി വിവരം ലഭിച്ചതായി ഇരവിപുരം പോലീസ് പറഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ  ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂട്ടിക്കട, വാളത്തുംഗല്‍ സ്വദേശികളായ മിറാഫ്, ഷംനാദ്, അബി, അജ്മല്‍, മുഹമ്മദ് ഹാഷിദ്, അല്‍ത്താഫ് എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ഇവരുടെ പേരില്‍ വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇപ്പോള്‍ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

മുണ്ടയ്ക്കല്‍ പുതുവല്‍ പുരയിടം സുധിന്‍ വിലാസത്തില്‍  സുമേഷ്(20)ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ യായിരുന്നുമരണം. കഴിഞ്ഞ ഒമ്പതിന് രാത്രിയാണ് സുഹൃത്തിനെ  വീട്ടിലാക്കി മടങ്ങിവരുകയായിരുന്ന സുമേഷിനെ മയ്യനാട് താന്നി പാലത്തിന് സമീപത്ത് ഒരു സംഘം  ക്രൂരമായി മര്‍ദിച്ചത്. പ്രദേശവാസികള്‍ സംഘടിച്ചതോടെ സംഘം കടന്നുകളയുകയായിരുന്നു. വാളത്തുംഗല്‍ സ്കൂളിലെ വിദ്യാര്‍ഥിനിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ആളുമാറിയാണ് സുമേഷിനെ ആക്രമിച്ചതെന്ന് ഇരവിപുരം പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ ശല്യം ചെയ്തവരെ വാളത്തുംഗല്‍ സ്വദേശികളായ യുവാക്കള്‍ ഏതാനും ദിവസം മുമ്പ് കൂട്ടിക്കടയിലെത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് പ്രതികാരം ചെയ്യാന്‍ വരുകയാണെന്ന് തെറ്റിദ്ധരിച്ചാണ് സുമേഷിനെയും സുഹൃത്തിനെയും എട്ടോളം പേരടങ്ങുന്ന സംഘം ആക്രമിച്ചതെന്ന് പറയുന്നു.   കമ്പിവടി കൊണ്ടുള്ള ആക്രമണത്തില്‍ സുമേഷിന്റെ കരളിനും വൃക്കയ്ക്കും തകരാറ് സംഭവിച്ചിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related posts