ആശ്വാസ വാക്കുകളുമായി കുമ്മനം! ഒമാനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ജോണ്‍ ഫിലിപ്പിന്റെ വീട് കുമ്മനം സന്ദര്‍ശിച്ചു

Kummanaകോട്ടയം: ഒമാനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മണര്‍കാട് ചെറുവിലാകത്ത് ജോണ്‍ ഫിലിപ്പി(47)ന്റെ വീട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു. ഇന്നു രാവിലെ 9.30 നാണു കുമ്മനം രാജശേഖരന്‍ മണര്‍കാട്ടെ ചെറുവിലാകത്ത് വീട്ടില്‍ എത്തി ജോണിന്റെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചത്. തുടര്‍ന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജുമായി അദേഹം ഫോണില്‍ ബന്ധപ്പെട്ടു കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു.

അതിനുശേഷം ജോണ്‍ ഫിലിപ്പിന്റെ സഹോദരനും സുഷ്മ സ്വരാജിനോടു സഹായം ആഭ്യര്‍ഥിച്ചു. അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെട്ട കേന്ദ്രമന്ത്രി ജോണ്‍ ഫിലിപ്പിന്റെ തിരോധനവുമായി ബന്ധപ്പെട്ടു ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ മേധാവി സതീഷ് ഗുപ്തയോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇന്നു വൈകുന്നേരത്തിനുള്ളില്‍ റിപ്പോര്‍ട്ട് ലഭിച്ചേക്കും. ഇതിനുശേഷമാണു തുടര്‍നടപടി സ്വീകരിക്കുക.

ഒമാനിലെ സുനെയ്‌നയിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ജോണിനെ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാണാതായത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു ബംഗാളികള്‍ ഉള്‍പ്പെടെ ആറു പേരെ ഒമാന്‍ റോയല്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  നാലു പേര്‍ ഒമാന്‍ സ്വദേശികളാണ്. ഇന്നലെ ജോണിന്റെ സ്‌പോണ്‍സറെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മൊഴിയിലും പോലീസിനു സംശയമുണ്ട്. പെട്രോള്‍ പമ്പിലെ സിസി ടിവി കാമറയും യൂണിറ്റും അക്രമികള്‍ നശിപ്പിച്ചിരുന്നു. പമ്പില്‍നിന്നും പ്രധാന ഓഫീസിലേക്ക് സര്‍ക്യൂട്ട് കണക്ട് ചെയ്തിട്ടുണ്ടായിരുന്നുവെന്ന് സ്‌പോണ്‍സര്‍ പോലീസിനോടു വെളുപ്പെടുത്തി.

സംഭവദിവസം ഇതിന്റെ ഹാര്‍ഡ് ഡിസ്കും നഷ്ടപ്പെട്ടുവെന്ന സ്‌പോണ്‍സറുടെ മൊഴി പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. സ്‌പോണ്‍സറുമായി ജോണിന്റെ മണര്‍കാട്ടുള്ള ബന്ധുക്കള്‍ ഫോണില്‍ സംസാരിച്ചു. അറബി അറിയാവുന്ന ഓരാളുടെ സഹായത്തോടെയാണു സംസാരിച്ചത്. ജോണ്‍ പണവുമായി മുങ്ങിയെന്നുള്ള വിവരമാണു ലഭിച്ചതെന്നു സ്‌പോണ്‍സര്‍ പറഞ്ഞതായി ബന്ധുക്കള്‍ വ്യക്തമാക്കി.  ജോണിനെ കണ്ടെത്തണമെന്നു ആവശ്യപ്പെട്ടു ബന്ധുക്കള്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പരാതി നല്കിയിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റിലേക്കാണു ബന്ധുക്കള്‍ പരാതി അയച്ചത്.

Related posts