ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വഴിവിട്ട തീരുമാനങ്ങളെല്ലാം റദ്ദാക്കും: കോടിയേരി

kkd-kodieriകണ്ണൂര്‍: യുഡിഎഫ് മന്ത്രിസഭ അവസാനനാളുകളിലെടുത്ത തീരുമാനങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന മൂന്നു മന്ത്രിസഭായോഗങ്ങള്‍ 822 തീരുമാനങ്ങളാ ണെടുത്തത്. ഇത് കേരളത്തിന്റെ ചരിത്രത്തിലാദ്യമാണ്. തീരുമാനങ്ങളില്‍ മിക്കതും കോര്‍പറേറ്റുകള്‍ക്കും റിയല്‍എസ്റ്റേറ്റ്കാര്‍ക്കും വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊണ്ടുള്ളതാണെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഈ തീരുമാനങ്ങളെല്ലാം റദ്ദാക്കുമെന്നും കോടിയേരി പത്രസമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രിസഭയുടെ എട്ടു തീരുമാനങ്ങള്‍ വഴി 2544.73 ഏക്കര്‍ സ്ഥലം അനധികൃതമായി നല്‍കി. ഇതില്‍ ഭൂരിഭാഗവും നെല്‍വയലുകളാണ്. കോടിക്കണക്കിനു രൂപയുടെ അവിഹിത ഇടപാടുകളാണ് ഇതുവഴി നടന്നത്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ എതിര്‍പ്പുകള്‍ മറികടന്നായിരുന്നു ഭൂമിദാനം. സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള ഐടി വ്യവസായത്തിനു വേണ്ടി 750 ഏക്കര്‍ ഭൂമിയാണു റവന്യൂ മന്ത്രി പതിച്ചു നല്‍കിയത്. സാമാന്യബോധമുള്ള ഒരു മന്ത്രിയും ഇങ്ങനെ ചെയ്യില്ല.

സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങുംമുമ്പ് കടുംവെട്ടാണു നടത്തിയത്. കേന്ദ്രത്തിലെ രണ്ടാം യുപിഎ സര്‍ക്കാര്‍ സെപ്ക്ട്രം, കല്‍ക്കരി ഖനി അഴിമതി വഴിയാണു കോടികള്‍ കൈക്കലാക്കിയതെങ്കില്‍ ഭൂമി ഇടപാട് നടത്തിയാണു യുഡിഎഫ് സര്‍ക്കാര്‍ കോടികള്‍ കൊയ്തത്. അഴിമതിക്കെതിരേ കര്‍ശനനടപടിയെടുക്കുമെന്നു പറഞ്ഞു രാഹുല്‍ഗാന്ധി പ്രഖ്യാപനം നടത്തി തിരിച്ചുപോയതിനു തൊട്ടുപിന്നാലെ അഴിമതികളുടെ ഘോഷയാത്രയാണു കേരളത്തില്‍ നടന്നത്. ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധി നിലപാട് വ്യക്തമാക്കണം.

കെപിസിസി പ്രസിഡന്റിനു സര്‍ക്കാര്‍ പുല്ലുവിലയാണു നല്‍കുന്നത്. വി.എം. സുധീരനേക്കാള്‍ സര്‍ക്കാര്‍ വിലകല്‍പ്പിക്കുന്നതു സന്തോഷ് മാധവനാണ്. സംസ്ഥാനത്തു വികസന രംഗത്തു വന്‍മുന്നേറ്റം നടത്തിയെന്നു പറയുന്നത് അസംബന്ധമാണ്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് 7.6 ശതമാനമുണ്ടായിരുന്ന സമ്പദ്ഘടനയുടെ വളര്‍ച്ച 6.1 ആയി കുറഞ്ഞിരിക്കുകയാണ്. കേരളത്തിന്റെ വാര്‍ഷിക പദ്ധതിയായ 22,762 കോടിയില്‍ 61 ശതമാനം മാത്രമാണു ചെലവഴിക്കാനായത്.

സര്‍ക്കാര്‍ നടത്തിയ അഴിമതി തങ്ങളുടെ പരാജയത്തിനു കാരണമാകുമെന്നു കരുതിയാണു ചില എംഎല്‍എമാര്‍ ഇത്തവണ മത്സരരംഗത്തുനിന്നു പിന്മാറിയത്. സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് തീരുമാനിക്കാത്തവര്‍ക്കെതിരേ നടക്കുന്ന പോസ്റ്റര്‍ പ്രചാരണത്തെ ഗൗരവമായി കാണുന്നില്ല.  സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായ ശേഷമേ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കൂ. മനോജ് വധക്കേസില്‍ ജാമ്യം ലഭിച്ച പി. ജയരാജനു തെരഞ്ഞെടുപ്പില്‍ എന്തു റോളായാരിക്കുമെന്നു ചോദിച്ചപ്പോള്‍ അക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നായിരുന്നു മറുപടി.

സിപിഎമ്മിന്റെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ വി.എസ്. അച്യുതാനന്ദന്‍ വന്നതോടെ ലിസ്റ്റിനു മതിപ്പും പിണറായി വിജയന്‍ ഉള്‍പ്പെട്ടതോടെ പാര്‍ട്ടി അണികള്‍ക്ക് ആവേശവും ഉണ്ടായതായി കോടിയേരി പറഞ്ഞു. ഘടകകക്ഷികളും ഒപ്പംനില്‍ക്കുന്ന മറ്റുകക്ഷികളുമായി ചര്‍ച്ച ചെയ്തതിനുശേഷമേ പി.സി. ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകൂവെന്നും കോടിയേരി പറഞ്ഞു. കെ.പി. സഹദേവനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts