ഇത് നെല്‍പ്പാടമല്ല, കുളമാണ്; കുടിവെള്ളമെടുക്കുന്ന കുളം

tcr-kulamസ്വന്തംലേഖകന്‍
തൃശൂര്‍: മണ്ണുത്തി ദേശീയപാതയിലൂടെ പോകുമ്പോള്‍ ഒല്ലൂക്കരയില്‍ കുടിവെള്ള പദ്ധതിയെന്നെഴുതി വച്ചിരിക്കുന്ന ബോര്‍ഡ് കണ്ട് പലരും കുളമന്വേഷിക്കും. നെല്‍പാടം പോലെ കളകള്‍ നിറഞ്ഞ് നില്‍ക്കുന്നതാണ് കുടിവെള്ളമെടുക്കുന്ന കുളമെന്നു പറഞ്ഞാലും പലര്‍ക്കും വിശ്വസിക്കാന്‍ പറ്റില്ല. പക്ഷേ വിശ്വസിച്ചേ പറ്റൂ. ഒല്ലൂക്കരയിലെ തൃശൂര്‍ കോര്‍പറേഷന്റെ തിരുവാണിക്കാവ് സ്വാശ്രയ കുടിവെള്ള പദ്ധതിയിലുള്ള ഈ കുളം എന്താണ് ഇങ്ങനെയായതെന്ന് ചോദിച്ചാല്‍ അധികാരികള്‍ക്കും മറുപടിയില്ല. കിണര്‍ റീചാര്‍ജിംഗും മഴവെള്ള പദ്ധതികളുമൊക്കെ നടപ്പാക്കി സംസ്ഥാനത്തിനു തന്നെ മാതൃകയായി മാറിയ തൃശൂരില്‍ തന്നെയാണ് ഈ കുളത്തിന് ഇങ്ങനെയൊരു ഗതികേട് വന്നത്.

കുളമാണെന്ന് തോന്നാത്ത രീതിയിലാണ് പുല്ലുകള്‍ നിറഞ്ഞ് നില്‍ക്കുന്നത്. മാറാ രോഗങ്ങള്‍ വരാതിരിക്കാനും പടരാതിരിക്കാനും ശുദ്ധമായ വെള്ളം ഉപയോഗിക്കണമെന്ന് പറയുന്ന അധികാരികള്‍ പക്ഷേ കോര്‍പറേഷന്റെ കുടിവെള്ളമെടുക്കുന്ന ഈ കുളം കണ്ടിട്ടും കാണാതെ പോകുന്നുവെന്നാണ് ജനങ്ങളുടെ പരാതി. വീടുകളില്‍ കയറി ചിരട്ടയില്‍ വെള്ളം കെട്ടി നിന്നാല്‍ വരെ നടപടിയെടുക്കുമെന്ന് പറയുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ പക്ഷേ ഇത്തരം ശോചനീയമായ അവസ്ഥ ഇതുവരെ കണ്ടിട്ടില്ല. ഇവിടെ നിന്ന് വെള്ളമെടുത്ത് നാട്ടുകാര്‍ക്ക് വിതരണം ചെയ്യുമ്പോള്‍ വളരെ ശുദ്ധമായ വെള്ളമാണെന്നാണ് കരുതിയാണ് പലരും വാങ്ങിക്കുന്നത്. വെള്ളമെടുക്കുന്ന കുളം കണ്ടാല്‍ ആരും വെള്ളം വാങ്ങിക്കില്ലെന്നു മാത്രം.

കടുത്ത വേനലിലും വറ്റാത്തതാണ് ഈ കുളം. എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ഈ കുളത്തില്‍ നിന്നാണ് വേനല്‍ മുഴുവന്‍ ദിവസവും മുപ്പതും നാല്‍പ്പതും ടാങ്കറുകളില്‍ വെള്ളമെടുത്ത് ആളുകള്‍ക്ക് വിതരണം ചെയ്യുന്നത്. വര്‍ഷക്കാലമായതോടെ ഇവിടെ നിന്ന് വെള്ളമെടുക്കുന്നതു കുറഞ്ഞു. ഇതോടെ കുളം വൃത്തിയാക്കാനും മറ്റും ആരും തിരിഞ്ഞു നോക്കാതായി.

കുളത്തിന് ചുറ്റുമതില്‍ കെട്ടാനും മറ്റു സൗകര്യങ്ങളുണ്ടാക്കാനും പമ്പ് ഹൗസ് നിര്‍മിക്കാനുമൊക്കെ ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടുണ്ടെങ്കിലും അത് പരിപാലിക്കാന്‍ ആരും തയ്യാറാകാത്തതാണ് ഈ ശോചനീയാവസ്ഥയ്ക്ക് കാരണം. ചണ്ടിയും പുല്ലും നിറഞ്ഞു നില്‍ക്കുന്നതിനാല്‍ കുളത്തിലെ വെള്ളവും മലിനമാകും. ഇതോടെ വേനലാകുമ്പോള്‍ വെള്ളം മുഴുവന്‍ വറ്റിക്കാനും പറ്റാതാകും. കുളം വൃത്തിയാക്കാന്‍ നടപടിയെടുക്കണമെന്ന് പലരും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയി്ട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് പറയുന്നു.

Related posts