ഇനി അമേരിക്കയില്‍ ടി-20 പോര്

SP-TEAMഫോര്‍ട്ട് ലൗഡര്‍ഡേല്‍: ഒരു പകരംവീട്ടലിന് ഇന്ത്യയും ലോക ട്വന്റി-20 ചാമ്പ്യന്മാരുടെ പകിട്ട് തെളിയിക്കാന്‍ വെസ്റ്റ് ഇന്‍ഡീസും ഇന്ന് ക്രിക്കറ്റിന് വേരോട്ടം കുറഞ്ഞ യുഎസ്എയില്‍ പോരാട്ടത്തിനിറങ്ങുകയാണ്. ഫ്‌ളോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജണല്‍ പാര്‍ക്കിലാണ് മത്സരം. ഈ സ്റ്റേഡിയമാണ് ക്രിക്കറ്റിനായി പ്രയോജനപ്പെടുത്താന്‍ ഉതകുന്ന അമേരിക്കയിലെ ഏക സ്റ്റേഡിയം. രണ്ടു കാര്യങ്ങളാണ് പരമ്പരയില്‍ ശ്രദ്ധേയമാകുന്നത്. അമേരിക്കന്‍ ഐക്യനാടുകളില്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയും ഭാവിയും പിന്നെ ട്വന്റി20 നായകനായുള്ള കാര്‍ലോസ് ബ്രാത്‌വെയ്റ്റിന്റെ ഭാവിയും. ഇന്ത്യക്കാണെങ്കില്‍ സ്വന്തം നാട്ടില്‍ നടന്ന ട്വന്റി-20 ലോകകപ്പ് സെമി ഫൈനലില്‍ വിന്‍ഡീസില്‍നിന്നേറ്റ തോല്‍വിക്കു പരമ്പര നേടി കണക്കു തീര്‍ക്കേണ്ടതുണ്ട്.

ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കും തന്റെ ടീമിന്റെ മികവ് പുറത്തെത്തിക്കേണ്ടുതുണ്ട്. പരമ്പര നേടിയാല്‍ മാത്രമേ ഇന്ത്യക്കു ട്വന്റി -20 റാങ്കിംഗില്‍ ഒന്നാമതെത്താനാകൂ. യുഎസ്എ ആതിഥേയരാകുന്ന രണ്ടാമത്തെ അന്താരാഷ്ട്ര ട്വന്റി-20 പരമ്പരയാണ് ഇന്ത്യ-വിന്‍ഡീസ് മത്സരം. ഇതിനു മുമ്പ് 2010ല്‍ ന്യൂസിലന്‍ഡ്- ശ്രീലങ്ക ട്വന്റി-20 മത്സരം നടന്നിരുന്നു. ഇക്കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ആറ് മത്സരങ്ങള്‍ക്കും ഫ്‌ളോറിഡ വേദിയൊരുക്കിയിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ടെസ്റ്റ് പരമ്പര ജയിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ ടെസ്റ്റിനുണ്ടായിരുന്ന വിന്‍ഡീസല്ല ട്വന്റി-20യിലേത്. ക്രിസ് ഗെയ്ല്‍, ആന്ദ്രെ റസല്‍, ഡ്വയ്ന്‍ ബ്രാവോ, മര്‍ലോണ്‍ സാമുവല്‍സ്, ലെന്‍ഡല്‍ സിമണ്‍സ്, കയ്‌റോണ്‍ പോളാര്‍ഡ് എന്നിവരുള്‍പ്പെടുന്ന ടീം ശക്തമാണ്. മഹേന്ദ്രസിംഗ് ധോണി നയിക്കുന്ന ഇന്ത്യ ടീമും അടുത്തകാലത്തായി ഇന്ത്യ ട്വന്റി-20യില്‍ മികച്ച ഫോമിലാണ് ഓസ്‌ട്രേലിയയിലും ശ്രീലങ്കയും പരമ്പര ജയിച്ചു. ഏഷ്യകപ്പ് ചാമ്പ്യന്മാരായി. സിംബാബ് വേ പര്യടനത്തില്‍ 2-1ന് ജയിച്ചു. ട്വന്റി 20 ലോകകപ്പ് സെമിയില്‍ വിന്‍ഡീസിനോടു തോല്‍ക്കേണ്ടിവന്നത് ഇന്ത്യയെ ഞെട്ടിച്ചു. അതിനുള്ള പ്രതികാരവും ധോണിക്കും കൂട്ടര്‍ക്കുമുണ്ട്.

കുടിയേറ്റക്കാരായ ഇന്ത്യക്കാരെകൊണ്ട് സ്റ്റേഡിയം ഫ്‌ളോറിഡയിലെ സ്‌റ്റേഡിയം രണ്ടു ദിവസവും നിറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ത്യ- എം.എസ്. ധോണി, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, അമിത് മിശ്ര, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, കെ.എല്‍. രാഹുല്‍, മുഹമ്മദ് ഷാമി, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സ്റ്റുവര്‍ട്ട് ബിന്നി, ഉമേഷ് യാദവ്‌വെസ്റ്റ് ഇന്‍ഡീസ്- കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, ആന്ദ്രെ ഫ്‌ളെച്ചര്‍, ആന്ദ്രെ റസല്‍, ക്രിസ് ഗെയ്ല്‍, ഡ്വയ്ന്‍ ബ്രാവോ, ഇവിന്‍ ലൂയിസ്, ജേസണ്‍ ഹോള്‍ഡര്‍, ജോണ്‍സണ്‍ ചാള്‍സ്, കിറോണ്‍ പൊളാര്‍ഡ്, ലെന്‍ഡില്‍ സിമണ്‍സ്, മര്‍ലോണ്‍ സാമുവല്‍സ്, സാമുവല്‍ ബദ്രി, സുനില്‍ നരേന്‍.

റാങ്കില്‍ മെച്ചപ്പെടാം

ന്യൂഡല്‍ഹി: പരമ്പരയിലെ സമ്പൂര്‍ണ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഫ്‌ളോറിഡയില്‍ ഇറങ്ങുന്നത്. രണ്ട് ട്വന്റി 20യും ജയിച്ചാല്‍ ടീം റാങ്കിംഗ് ടീമിന് ഒന്നാം സ്ഥാനത്തെത്താം. ടീം റാങ്കിംഗിനു പുറമെ വ്യക്തിഗത റാങ്കിംഗും മെച്ചപ്പെടുത്താനും കളിക്കാര്‍ക്കു സാധിക്കും. ഇന്ത്യ 2-0ന് പരമ്പരയില്‍ തോറ്റാല്‍ നിലവിലെ ന്യൂസിലന്‍ഡിനു പിന്നില്‍ രണ്ടാമതുള്ള ഇന്ത്യക്ക് ഒരു സ്ഥാനം കൂടി താഴേക്കിറങ്ങേണ്ടിവരും.

വിരാട് കോഹ്‌ലി ബാറ്റിംഗില്‍ ഫോം തുടര്‍ന്നാല്‍ ഒന്നാം സ്ഥാനം കൂടുതല്‍ ബലപ്പെടുത്താനാകും. രോഹിത് ശര്‍മ (23-മത്), മഹേന്ദ്രസിംഗ് ധോണി (50-ാം സ്ഥാനം) എന്നിവര്‍ക്കും സ്ഥാനം മെച്ചപ്പെടുത്താനാകും. വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ (എട്ടാമത്), മര്‍ലോണ്‍ സാമുവല്‍സ് (17-ാം സ്ഥാനം) എന്നിവര്‍ക്കും റാങ്കിംഗ് ഉയര്‍ത്താനുള്ള സാഹചര്യമുണ്ടാകും. ബൗളിംഗില്‍ സാമുവല്‍ ബദ്രിയാണ് നിലവില്‍ ഒന്നാമതും സുനില്‍ നരേന്‍ നാലാമതുമാണ്. ഇന്ത്യയുടെ ജസ്പ്രീത് ബുംറ രണ്ടാമതും അശ്വിന്‍ ഏഴാം സ്ഥാനത്തുമാണ്.

Related posts