റിയാസ് കുട്ടമശേരി
“എന്റെ കൊച്ചു മുതലാളീ…” യെന്ന് കൊഞ്ചി പറയുന്ന തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഷീലയെയല്ല ഇലക്ഷന്‍ സംവാദത്തിനിടയില്‍ കണ്ടുമുട്ടിയപ്പോള്‍ അവരില്‍ നിന്നും കേള്‍ക്കാന്‍ കഴിഞ്ഞത്. ഇരുത്തം വന്നൊരു രാഷ്ട്രീയക്കാരി, പരിസ്ഥിതി വാദി, ഫെമിനിസ്റ്റ്, സര്‍വ്വോപരി തികഞ്ഞ മനുഷ്യ സ്‌നേഹി. വിശേഷണങ്ങള്‍ ഇനിയും നീണ്ടുപോകും. അറുപതുകളുടെ ആരംഭത്തില്‍ സിനിമയിലെത്തി 2003 ല്‍ മനസിനക്കരയിലൂടെ മടങ്ങിയെത്തി മലയാളികളുടെ മനം കവര്‍ന്ന നായിക ഷീല ഇനി ജനസേവ കോണ്‍ഗ്രസിലൂടെ വിശപ്പിന്റെ രാഷ്ട്രീയകാരിയായി മാറുകയാണ്. ആലുവ മഹാനമി ഹോട്ടലില്‍ ചോദ്യങ്ങളോട് ഉത്തരങ്ങളിലൂടെ കത്തിക്കയറുമ്പോഴാണ് പഴയ പ്രണയ നായികയിലെ സാമൂഹ്യ പ്രതിബദ്ധത പ്രകടമാകുന്നത്.
ആരെന്നെ രാഷ്ട്രീയക്കാരിയാക്കി
ചെറുതും വലുതുമായ നിരവധി മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും പഞ്ഞമില്ലാത്ത നാടാണിത്. ഇതില്‍ നിന്നും ജോസ് മാവേലിയെന്ന ഒറ്റയാന്‍ നേതൃത്വം നല്‍കുന്ന ജനസേവ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന് പിന്തുണ നല്‍കി കൂടെ നില്‍ക്കാന്‍ തനിക്ക് എന്തു പറ്റിയെന്നായിരിക്കും നിങ്ങളുടെ ചിന്തയെന്ന ആമുഖത്തോടെയാണ് ഷീല സംസാരിച്ചു തുടങ്ങിയത്. ഒടുവില്‍ ആ സംസാരം നാടിന്റെ വിവിധ വിഷയങ്ങള്‍ സ്പര്‍ശിച്ച് സിനിമാ മേഖലയില്‍ വന്നാണ് കലാശിച്ചത്. ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുന്നതില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടിരിക്കുകയാണ്. അവരിലുള്ള പ്രതീക്ഷകള്‍ അസ്ഥാനത്താണെന്ന തിരിച്ചറിവാണ് അനുഭവം കൊണ്ട് മനുഷ്യസ്‌നേഹിയെന്ന് തോന്നിയ ജനസേവയുടെ നായകന്‍ ജോസ് മാവേലിയെ പിന്തുണയ്ക്കാന്‍ പ്രേരിപ്പിച്ചത്. വിശക്കുന്നവന് അന്നം കൊടുത്തും അലഞ്ഞു തിരിഞ്ഞവര്‍ക്ക് കിടക്കാന്‍ ഇടം നല്‍കിയും അനാഥരുടെ മനസില്‍ ഇടം നേടിയ മാവേലിയുടെ രാഷ്ട്രീയമാണ് ശരിയെന്ന് എനിക്കു തോന്നി.
തെരുവുനായ വിളയാട്ടം
തെരുവുനായ വിഷയത്തില്‍ ജോസ് മാവേലിയുടെ ചില നിലപാടുകളോട് ഷീലയുടെ വിയോജിപ്പ് പരസ്യമായി തന്നെ പ്രകടിപ്പിച്ചു. ഒരു ജീവിയെയും കൊല്ലരുത് എന്ന പക്ഷക്കാരിയാണ് താന്‍. ശല്യക്കാരാണെങ്കില്‍ പോലും അവയെ കഴിയുന്ന വിധം സംരക്ഷിക്കാന്‍ തയാറാകണം. അതിനു പ്രാദേശിക ഭരണകൂടങ്ങള്‍ മുന്‍കൈയെടുക്കണം. ഉപദ്രവകാരികളായ നായകളെ പ്രത്യേക ഷെല്‍ട്ടറുകള്‍ ഉണ്ടാക്കി സംരക്ഷിക്കാന്‍ മുന്നോട്ടു വന്നാല്‍ തെരുവുനായകളെ പേടിക്കുന്നതെന്തിനെന്നായി ഷീല.
മാറാത്ത മാലിന്യ കൂമ്പാരങ്ങള്‍
ഏതു നഗരങ്ങളിലും മാലിന്യങ്ങള്‍ മാറാവ്യാധിയാണ്. രാജ്യത്തെ ഹൈടെക് നഗരങ്ങളില്‍ ജീവിക്കുകയും സഞ്ചരിക്കുകയും ചെയ്തിട്ടുള്ള തനിക്ക് കൊച്ചിയിലെയും ആലുവയിലെയും മാലിന്യ കൂമ്പാരങ്ങള്‍ കാണുമ്പോള്‍ സത്യത്തില്‍ കണ്ണുനിറയുകയാണെന്നാണ് മലയാളത്തിന്റെ മഹാനടിയുടെ പരിഭവം. ഇതിന് ജനങ്ങളെ പഴിച്ചിട്ട് കാര്യമില്ല. ഇത് സംസ്കരിക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കികൊടുക്കേണ്ടത് ജനങ്ങളുടെ നികുതി പണം കൈകാര്യം ചെയ്യുന്ന ഭരണകൂടമാണ്. അവര്‍ക്കതിന് കഴിയുന്നില്ലെന്നതിന്റെ തെളിവാണ് റോഡരികുകളില്‍ കുമിഞ്ഞു കൂടി കിടക്കുന്ന ചീഞ്ഞുനാറിയ മാലിന്യങ്ങള്‍. മാറി മാറി ഭരിച്ചാല്‍ പോരാ നാടിന് കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പരിശ്രമിക്കണമെന്ന ഷീലയുടെ പ്രഖ്യാപനം ഒരു നിശ്ചയദാര്‍ഢ്യമുള്ള സാമൂഹിക പ്രവര്‍ത്തകയുടെ ഭാഷയിലായിരുന്നു. ജനങ്ങളുടെ പ്രതീക്ഷയ്ക്കു ഒത്തു ഉയര്‍ന്നില്ലെങ്കില്‍ പ്രതിപക്ഷം താന്‍ തന്നെയായിരിക്കുമെന്ന് മുന്നറിയിപ്പും ജനസേവ കോണ്‍ഗ്രസ് രക്ഷാധികാരി കൂടിയായ ഷീല ഒപ്പമുണ്ടായിരുന്നു ജോസ് മാവേലിയുടെ മുഖത്ത് നോക്കി നല്‍കുകയും ചെയ്തു.
പെരിയാറിനെയോര്‍ത്ത് കരയുന്നു
പെരിയാറിനെ കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോള്‍ പഴയ കാല സിനിമാതാരത്തിന് ആയിരം നാവായിരുന്നു. ഓര്‍മ്മകള്‍ ഓളം തള്ളുന്ന ആലുവപ്പുഴ ഷീലയെന്ന നടിയുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളുടെ ഇടമാണ്. ആദ്യകാല സിനിമാ ചിത്രീകരണ വേളകളില്‍ ആലുവ പാലസില്‍ ദിവസങ്ങളോളം താമസിക്കുമ്പോള്‍ പെരിയാറില്‍ കൊതി തീരെ നീന്തികുളിക്കുക മാത്രമല്ല വെള്ളം കോരി കുടിച്ചിരുന്നതും അഭിമാനത്തോടെ പങ്കു വയ്ക്കുമ്പോള്‍ ആ മുഖത്ത് ഓര്‍മ്മകളുടെ പൊന്‍ത്തിളക്കമായിരുന്നു. എന്നാല്‍, ഇന്നത്തെ ആലുവ പുഴയുടെ അവസ്ഥയെക്കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോള്‍ ആ മുഖം കോപം കൊണ്ട് ചുവന്നു തുടത്തു. കുളിക്കാന്‍ പോയിട്ട് ഒരു കൈക്കുമ്പിള്‍ വെള്ളം കോരിയെടുക്കാന്‍ അറക്കുന്നവിധം പെരിയാറിനെ വിഷലിപ്തമാക്കിയതില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്ന് ഷീല കുറ്റപ്പെടുത്തി. ആണത്തമുള്ള അധികാരികള്‍ക്ക് മാത്രമേ ആര്‍ജ്ജവത്തോടെ ഭരണം നടത്താനാകുവെന്ന് തുറന്നടിക്കുകയും ചെയ്തു.
ഇനി സിനിമാ മോഹമില്ല
അഭിനയിക്കാന്‍ ആഗ്രഹമുള്ള കഥാപാത്രമേതെന്ന ചോദ്യത്തോടെയാണ് രാഷ്ട്രീയം വിട്ട് സംഭാഷണം സിനിമയിലേക്ക് തിരിഞ്ഞത്. “ഇനി അഭിനയിക്കണമെന്നു തന്നെയില്ലെന്നായിരുന്നു” ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ തലമുറകളുടെ ഹരമായി മാറിയ ഷീലയുടെ പെട്ടെന്നുള്ള മറുപടി. മനസിനിണങ്ങിയതും അല്ലാത്തതുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് വേഷം പകര്‍ന്നു. അഭിനയിക്കുകയാണെങ്കില്‍ കോടാനുകോടി കഥാപാത്രങ്ങളുണ്ടാകും. ഇനി അങ്ങനെ പ്രത്യേക സിനിമാ മോഹങ്ങളൊന്നുമില്ലെന്നായിരുന്നു ആദ്യകാല പ്രണയനായികയുടെ പ്രതികരണം.
സിനിമാതാരങ്ങളുടെ രാഷ്ട്രീയം
സിനിമാ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഷീല കക്ഷിരാഷ്ട്രീയം കലര്‍ത്തിയില്ല. കെപിഎസി ലളിതയ്ക്ക് സീറ്റ് നിഷേധിച്ചതിനെ വിമര്‍ശിച്ചും സുരേഷ്‌ഗോപിക്ക് രാജ്യസഭാംഗത്വം നല്‍കിയതിനെ ന്യായീകരിച്ചും നിക്ഷ്പക്ഷത തെളിയിക്കുകയായിരുന്നു. മത്സരിക്കണമെന്നു പറഞ്ഞ് നിര്‍ബന്ധിച്ച് പറഞ്ഞ് നാട്ടുകാരുടെ മുമ്പില്‍ ഇറക്കിയിട്ട് സ്വന്തം പാര്‍ട്ടികാര് തന്നെ ലളിതയെ നിരാശപ്പെടുത്തി മടക്കിയയച്ചത് തെറ്റായിപ്പോയി. രാഷ്ട്രീയമേതായാലും ലളിതയ്ക്കു സ്ഥാനാര്‍ഥിയാകാനുള്ള കഴിവും അര്‍ഹതയുമുണ്ട്. സുരേഷ്‌ഗോപിയാകട്ടെ നടനെന്നതിലുപരി ഒരു മനുഷ്യസ്‌നേഹി കൂടിയാണ്. ബിജെപി അത് തിരിച്ചറിഞ്ഞതു കൊണ്ടാണ് എംപി സ്ഥാനം നല്‍കി അംഗീകരിച്ചത്.
കേരളത്തില്‍ സിനിമാ രംഗത്തുള്ളവര്‍ രാഷ്ട്രീയത്തില്‍ എത്തുന്നത് ചിലര്‍ ഭയപ്പെടുന്നു. തങ്ങളുടെ സമൂഹത്തിനു വേണ്ടി കഴിയുന്നത് ചെയ്യാനുള്ള ആഗ്രഹം അവര്‍ക്കും ഉണ്ടാകും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സിനിമ – സൂപ്പര്‍ സ്റ്റാറുകള്‍ വരെ രാഷ്ട്രീയത്തില്‍ സജീവമാണ്. അതില്‍ അവിടെ ആര്‍ക്കും പരാതിയും വിമര്‍ശനവുമില്ല. തമിഴ്‌നാട്ടില്‍ എം.ജി.ആര്‍, കരുണാനിധി, ജയലളിത തുടങ്ങിയ സിനിമാതാരങ്ങള്‍ മുഖ്യമന്ത്രിമാരായി. മറ്റു സംസ്ഥാനങ്ങളിലും ഒട്ടേറെ നടീനടന്മാര്‍ അഭിനയത്തോടൊപ്പം രാഷ്ട്രീയത്തിലും സജീവമാണ്. ഇവിടെ സ്ഥിതി മറിച്ചാണ്.
ഈ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചരണത്തിനിറങ്ങണമെന്ന് പലരും ആവശ്യപ്പെട്ടതായി ഷീല വെളിപ്പെടുത്തി. എന്നാല്‍ അവരുടെ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്ന് അറിയിക്കുകയും ചെയ്തു. മാത്രമല്ല വിശക്കുന്നവന്റെ രാഷ്ട്രീയം പറയുന്ന ജനസേവ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ജോസ് മാവേലിക്കാണ് തന്റെ പൂര്‍ണപിന്തുണയും പ്രവര്‍ത്തനവുമെന്ന് അവരെയെല്ലാം അറിയിക്കുകയും ചെയ്തയായി പറഞ്ഞു. വന്‍മലകള്‍ക്കിടയിലെ ഒരു ചെറിയ മണ്‍കൂന മാത്രമായിരിക്കാം ജനസേവ കോണ്‍ഗ്രസ്. ആലുവയില്‍നിന്നും തുടങ്ങുന്ന ഈ വിശപ്പിന്റെ വിപ്ലവം വരുംകാലങ്ങളില്‍ കേരളമാകെ പടരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു കൊണ്ടാണ് നടി ഷീല സൗഹൃദസംഭാഷണം അവസാനിപ്പിച്ചത്.