ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് സെമി ഇന്ന്

sp-wetinമുംബൈ: ക്രിസ് ഗെയ്‌ലെന്ന ഒറ്റയാനെ തളയ്ക്കാന്‍ ധോണിക്കും കൂട്ടര്‍ക്കുമാകുമോ? ചരിത്രമുറങ്ങുന്ന വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാംസെമിയില്‍ ഇന്ന് തീപാറുമെന്നുറപ്പ്. മാര്‍ച്ചിലെ അവസാന ദിനത്തിലെ പരീക്ഷ പാസാകുന്നവര്‍ക്കു ഞായറാഴ്ചത്തെ ഫൈനല്‍ എക്‌സാമിനു യോഗ്യത നേടാം. രാത്രി 7.30ന് ആരംഭിക്കുന്ന പോരാട്ടത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ദൂരദര്‍ശനിലും.

കോഹ്‌ലി = ഇന്ത്യ

കരീബിയന്‍ കരുത്തിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ പ്രതീക്ഷകളുടെ താക്കോല്‍സ്ഥാനത്ത് കോഹ്‌ലിയാണ്. സഹനടന്മാരുടെ റോളുകള്‍ മാത്രമാണ് ബാക്കി 10 പേര്‍ക്കും. ബംഗ്ലാദേശിനെയും ഓസ്‌ട്രേലിയയെയും ഒന്നാന്തരം പോരാട്ടത്തിലൂടെ കീഴടക്കിയെങ്കിലും ടീമിന്റെ പ്രകടനത്തില്‍ ആരും സംതൃപ്തരല്ല. മധ്യനിരയില്‍ യുവിക്കു പകരം മനീഷ് പാണ്ഡെയോ രഹാനെയോ എത്തിയേക്കും. പാണ്ഡെയ്ക്കു നറുക്കുവീഴാനാണ് കൂടുതല്‍ സാധ്യത. ബാറ്റിംഗ് നിരയില്‍ കോഹ്‌ലി ഒഴിച്ചുള്ളവര്‍ വന്‍പരാജയമാണെന്നത് വസ്തുതയാണ്. നിര്‍ണായകമായ നോക്കൗട്ട് റൗണ്ടില്‍ സൂപ്പര്‍ പത്തിലെ ലാഘവത്തോടെ കളിച്ചാല്‍ ഫൈനല്‍ മറക്കേണ്ടിവരുമെന്ന് സാരം.

ബൗളിംഗില്‍ പക്ഷേ കാര്യങ്ങള്‍ ഇന്ത്യക്കനുകൂലമാണ്. ഒരു സീനിയര്‍ താരത്തിന് സഹതാരങ്ങളെ എങ്ങനെ പ്രചോദിപ്പിക്കാമെന്നതിന്റെ ഉത്തമോദാഹരണമാണ് ആശിഷ് നെഹ്‌റ. ബംഗ്ലാദേശിനെതിരേ അന്തിമ ഓവറുകളില്‍ നെഹ്‌റയുടെ ഉപദേശം വിലപ്പെട്ടതായിരുന്നുവെന്ന് ഹര്‍ദിക് പാണ്ഡ്യ തന്നെ സാക്ഷ്യപ്പെടുത്തുന്നു. നെഹ്‌റയുടെ ഇന്‍സ്വിംഗറുകളില്‍ ഗെയ്‌ലിനെ തളയ്ക്കാനാണ് ടീമിന്റെ തന്ത്രം. ആര്‍. അശ്വിനെ ആദ്യ ഓവറുകളില്‍ പന്തേല്പ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ജസ്പ്രീത് ബുംറ അവസാന ഓവറുകളില്‍ റണ്‍ വഴങ്ങാന്‍ പിശുക്കു കാണിക്കുന്നുണെ്ടങ്കിലും തുടക്കത്തില്‍ അച്ചടക്കമില്ലാത്തത് ധോണിയെ വലയ്ക്കുന്നുണ്ട്.

ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടമെന്നാണ് ഡാരെന്‍ സമി മത്സരത്തെ വിശേഷിപ്പിച്ചത്. ഇതിലേതാണ് ദാവീദെന്നുമാത്രം വിന്‍ഡീസ് ക്യാപ്റ്റന്‍ പറഞ്ഞില്ലെന്നുമാത്രം. ഗെയ്‌ലിനെ ആശ്രയിച്ച് കളിച്ചിരുന്ന ടീമില്‍നിന്ന് കാര്യങ്ങള്‍ ഇപ്പോള്‍ മാറിയിരിക്കുന്നു. ടീമിലെ എല്ലാ താരങ്ങളും ഒറ്റയ്ക്കു കളി ജയിപ്പിക്കാന്‍ ശേഷിയുള്ളവരാണ്. കരീബിയന്‍ ദേശക്കാരുടെ ശക്തിയും ഇതുതന്നെ. ഡ്വെയ്ന്‍ ബ്രാവോയും ആന്ദ്രേ റസലുമെല്ലാം ഈ ഗണത്തില്‍പ്പെടുന്നവരാണ്. പരിക്കേറ്റ ആന്ദ്രേ ഫ്‌ളെച്ചര്‍ക്കു പകരം ലെന്‍ഡല്‍ സിമ്മണ്‍സ് ഓപ്പണറുടെ റോളിലെത്തിയേക്കും. വാങ്കഡെയില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരുപാട് തവണ പാഡണിഞ്ഞിട്ടുള്ള താരമാണ് സിമ്മണ്‍സ്. അതുകൊണ്ടുതന്നെ അനന്തിരവന് ഒരു അവസരം കൊടുക്കാന്‍ തന്നെയാണ് പരിശീലകന്‍ ഫില്‍ സിമ്മണ്‍സിന്റെ തീരുമാനം.

ട്വന്റി-20 റാങ്കിംഗില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമതുള്ള സാമുവല്‍ ബദ്രി, ഇടംകൈയന്‍ സ്പിന്നര്‍ സുലൈമാന്‍ ബെന്‍, ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രേത്‌വെയ്റ്റ് എന്നിവരുടെ സാന്നിധ്യം ഫൈനലിലേക്ക് സ്വപ്നം കാണാന്‍ ടീമിനെ പ്രേരിപ്പിക്കുന്നു. പിച്ച് ബാറ്റ്‌സ്മാന്മാരെ തുണയ്ക്കുന്നതാണ്. സ്പിന്നര്‍മാര്‍ക്ക് സഹായം ലഭിക്കും. മഴയ്ക്കു സാധ്യതയില്ല.

യുവിക്കു പകരം പാണ്ഡെ

മുംബൈ: കണങ്കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ യുവ്‌രാജ് സിംഗ് ലോകകപ്പില്‍നിന്ന് പുറത്ത്. അവസാന സൂപ്പര്‍ പത്ത് മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ബാറ്റ് ചെയ്യുമ്പോഴാണ് യുവിക്ക് പരിക്കേറ്റത്. മനീഷ് പാണ്ഡെയെ പകരക്കാരനായി ടീമിലെടുത്തു. കര്‍ണാടക താരം ടീമിനൊപ്പം ചേര്‍ന്നെങ്കിലും ഇന്ന് വിന്‍ഡീസിനെതിരേ കളിക്കുമോയെന്നു വ്യക്തമല്ല.ഓസ്‌ട്രേലിയയ്‌ക്കെതിരേ ജനുവരിയില്‍ ഏകദിനത്തില്‍ സെഞ്ചുറി നേടിയ പാണ്ഡെ മികച്ച ഫോമിലാണ്. രഹാനെയാകട്ടെ ഈ ലോകകപ്പില്‍ ഇതുവരെ കളിച്ചിട്ടുമില്ല.

Related posts