ഇരുചക്രവാഹന യാത്രക്കാരുടെ ജീവനു ഭീഷണി ഉയര്‍ത്തി ദേശീയപാതയില്‍ മരണക്കുഴികള്‍

alp-kuzhiആലപ്പുഴ: ഇരുചക്രവാഹന യാത്രക്കാരുടെ ജീവനു ഭീഷണി ഉയര്‍ത്തി ദേശീയപാതയില്‍ മരണക്കുഴികള്‍ രൂപംകൊള്ളുന്നു. മഴ ആരംഭിച്ചതോടെ കുഴികള്‍ അനുദിനം വലുതാകുകയാണ്. റോഡിലെ കുഴിയില്‍വീണു നിയന്ത്രണം വിട്ട ബൈക്കില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിടിച്ചാണ് ഇന്നലെ ആലപ്പുഴ ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാര്‍(28) ആണ് മരിച്ചത്. ദേശീയപാതയില്‍ പലയിടങ്ങളിലും ഇത്തരത്തിലുള്ള മരണക്കുഴികളുണ്ട്. നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുള്ള ജംഗ്ഷനുകളിലാണ് ഈ അപകടക്കുഴികളെന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.

കൊമ്മാടി, പാതിരപ്പള്ളി തുടങ്ങിയ ജംഗ്ഷനുകള്‍ ഉള്‍പ്പെടെ നിരവധി ഇടങ്ങളിലാണ് കുഴികള്‍ രൂപംകൊണ്ടിരിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലും ഇരകളാകുന്നത്. ഇരുചക്രവാഹന യാത്രക്കാരെ വീഴിക്കാന്‍ ദേശീയപാതയുടെ അരികുവശങ്ങളും പലപ്പോഴും ഇടയാക്കുന്നുണ്ട്. ഇതിനോടകം നിരവധിപേരാണ് ദേശീയപാതയുടെ താഴ്ന്ന വശങ്ങള്‍ ഗ്രാവലിട്ട് ഉയര്‍ത്താത്തതുമൂലമുണ്ടാകുന്ന അപകടങ്ങളില്‍ പെടുന്നത്.

2015 ഡിസംബര്‍ രണ്ടിനാണ് ആലപ്പുഴ തുമ്പോളി കപ്പൂച്ചിന്‍ ആശ്രമത്തിനു സമീപം ഉണ്ടായ അപകടത്തില്‍ പൂന്തോപ്പ് സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥിനി രണ്ടാംക്ലാസുകാരി ഗൗരി ശങ്കര്‍ മരിച്ചത്. അധ്യാപികയായ അമ്മയോടൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ നിയന്ത്രണം തെറ്റിയ സ്കൂട്ടറില്‍നിന്നും തെറിച്ചുവീണു പിന്നാലെ വന്ന ഇഷ്ടിക കയറ്റിയ ലോറി കയറി ഗൗരിശങ്കര്‍ മരിക്കുകയായിരുന്നു. വാഹനത്തിരക്കിനെ തുടര്‍ന്നു അമ്മ അമ്പിളി സ്കൂട്ടര്‍ റോഡരികിലേക്കു ഒതുക്കുന്നതിനിടെ ദേശീയപാതയുടെ ഓരത്തെ താഴ്ന്ന വശത്തേക്കു കയറിയതിനെ തുടര്‍ന്നാണ് സ്കൂട്ടര്‍ നിയന്ത്രണം തെറ്റിയത്.

രോഷാകുലരായ യാത്രക്കാരും നാട്ടുകാരും അന്ന് റോഡ് മണിക്കൂറുകളോളം ഉപരോധിച്ചു. തുടര്‍ന്നു എഡിഎം ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ഗ്രാവല്‍ ഉടന്‍ ഇറക്കാമെന്നു നാട്ടുകാര്‍ക്കു വാക്കുകൊടുക്കുകയുമായിരുന്നു. എന്നാല്‍, ഗ്രാവലിറക്കിയാലെ തങ്ങള്‍ സമരത്തില്‍നിന്നും പിന്‍മാറുകയുള്ളുവെന്ന് നാട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്നു അന്നുതന്നെ ഗ്രാവലിറക്കുകയായിരുന്നു. എന്നാല്‍, രണ്ടോ മൂന്നോ ലോഡ് മാത്രം ഇറക്കി ഗ്രാവല്‍ വിരിച്ചെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു.

ഇപ്പോള്‍ സംഭവം നടന്നിട്ടു ആറുമാസം ആകുമ്പോഴും തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുന്നില്ല. ദേശീയപാതയില്‍ കിലോമീറ്ററുകളോളമാണ് താഴ്ന്ന വശങ്ങള്‍ ഗ്രാവലിട്ട് ഉയര്‍ത്താതെ അപകടഭീഷണി ഉയര്‍ത്തുന്നത്. സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമേയുള്ളു. ഇപ്പോഴുള്ള തിരക്ക് ഇനിയും വര്‍ധിക്കും. സ്കൂള്‍ തുറക്കുന്നതിനുമുമ്പ് ദേശീയപാതയില്‍ രൂപം കൊണ്ട കുഴികള്‍ മൂടാനും റോഡിന്റെ താഴ്ന്ന വശങ്ങളില്‍ ഗ്രാവലിറക്കാനുമുള്ള നടപടികള്‍ അടിയന്തിരമായി ചെയ്യണമെന്നു യാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെടുന്നു.

Related posts