ഈച്ചകേട്: മാര്‍ത്താണ്ഡത്തുകാര്‍ക്ക് ഇക്കുറി തേന്‍ ഉത്പാദനത്തില്‍ നഷ്ടകണക്കുകള്‍ മാത്രം

PKD-EACHAവടക്കഞ്ചേരി: വ്യാപകമായ ഈച്ചകേടിനെ തുടര്‍ന്ന് മാര്‍ത്താണ്ഡത്തുകാര്‍ക്ക് ഇക്കുറി തേന്‍ ഉത്പാദനകൃഷിയില്‍ നഷ്ടങ്ങളുടെ കണക്കുമാത്രം. മുന്‍വര്‍ഷങ്ങളില്‍ കിട്ടിയിരുന്നതിന്റെ പകുതി തേന്‍പോലും ഈ വര്‍ഷം കിട്ടിയില്ലെന്നു കാല്‍നൂറ്റാണ്ടോളമായി തേന്‍ ഉത്പാദനരംഗത്തുള്ള മാര്‍ത്താണ്ഡത്തെ ചെല്ലപ്പന്‍ പറഞ്ഞു. ഈച്ചയ്ക്കുണ്ടായ വ്യാപകമായ കേടാണ് ഇതിനു കാരണം. 1985-ല്‍ ഇത്തരത്തില്‍ ഈച്ചയ്ക്ക് കേടുവന്ന് തേനീച്ച കൂടുകള്‍ ഒന്നിച്ചു നശിക്കുന്ന സ്ഥിതിയുണ്ടായി. സമാനരീതിയിലാണ് ഈ വര്‍ഷമുണ്ടായതെന്ന് ഇവര്‍ പറയുന്നു. ഈച്ച കുഞ്ഞുങ്ങള്‍ക്കാണ് കേടു ബാധിച്ചത്. മഴക്കാലത്ത് ഈച്ചയുടെ തീറ്റയ്ക്കായി വാങ്ങിയ പഞ്ചസാരയുടെ വിലപോലും തേന്‍വിറ്റു കിട്ടുന്നില്ലെന്നാണ് ഇവരുടെ സങ്കടം. ചെല്ലപ്പന്‍ മാത്രം മംഗലംഡാമിലെ പല റബര്‍തോട്ടങ്ങളിലായി ആയിരം തേനീച്ച കൂടുകളാണ് വച്ചിരുന്നത്.

എന്നാല്‍ ഈ വര്‍ഷം തേന്‍ ഉത്പാദനത്തിന് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് ഉണ്ടായിരുന്നതെന്ന് കര്‍ഷകരില്‍നിന്നും തേന്‍ സംഭരിച്ച് വനമിത്ര എന്ന പേരില്‍ തേന്‍വിപണിയിലെത്തിക്കുന്ന എളവമ്പാടം മാതൃകാ റബര്‍ ഉത്പാദകസംഘം പ്രസിഡന്റ് പി.വി.ബാബു പറഞ്ഞു.മഴയില്ലാത്തതും റബര്‍ ഇലകള്‍ക്ക് കേടില്ലാതിരുന്നതും തേനിനു പറ്റിയ കാലാവസ്ഥയായിരുന്നു. എന്നാല്‍ ഈച്ചയ്ക്ക് വന്ന രോഗബാധയാണ് അനുകൂല സാഹചര്യം ഇല്ലാതാക്കിയത്.  തിരുവനന്തപുരത്തിനടുത്തെ മാര്‍ത്താണ്ഡത്തുകാര്‍ കുലതൊഴിലായാണ് തേന്‍ ഉത്പാദനരംഗത്ത് സജീവമായുള്ളത്.

ഓരോവര്‍ഷവും ഓരോ തരത്തിലുള്ള പ്രശ്‌നങ്ങളാണ് തേന്‍ ഉത്പാദനകൃഷിയെ ബാധിത്തുന്നതെന്ന് ചെല്ലപ്പന്‍ പറഞ്ഞു. എങ്കിലും ഇവര്‍ ഇവരുടെ പരമ്പരാഗത തൊഴിലുകളിലൂടെയാണ് ജീവനോപാധി കണ്ടെത്തുന്നത്.മാര്‍ത്താണ്ഡത്തെ കാല്‍ലക്ഷത്തോളം ജനങ്ങളുടെ പ്രധാന തൊഴില്‍ തേനീച്ചവളര്‍ത്തലും തേന്‍ ഉത്പാദനവും തന്നെയാണ്. തേനീച്ചകളെ ഇത്രയും അടുത്തറിയുന്ന മറ്റൊരു കൂട്ടര്‍ കുറവാകും. തേനീച്ചകളുടെ ഏറ്റവും ചെറിയ ശബ്ദംപോലും തിരിച്ചറിഞ്ഞ് കൂടൊരുക്കാന്‍ ഇവര്‍ക്കാകും. റബര്‍തോട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ തേന്‍ ഉത്പാദനം.തേനീച്ചകള്‍മൂലം പരാഗണവും അതുവഴി വിളകളുടെ ഉത്പാദനവും പതിന്മടങ്ങ് വര്‍ധിക്കുന്നതിനാല്‍ കൂടുകള്‍ സ്ഥാപിക്കുന്നതിന് തോട്ടം ഉടമകള്‍ക്കും വലിയ വിരോധമുണ്ടാകാറില്ല.

കൂടുകളില്‍നിന്നും തേന്‍ എടുക്കുമ്പോഴൊക്കെ രണ്ടോ മൂന്നോ കുപ്പി തേന്‍ ഉടമയ്ക്ക് കൊടുക്കും. ഇനി രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ തേന്‍ സീസണ്‍ അവസാനിക്കും.ഡിസംബര്‍-ജനുവരി മുതലാണ് സീസണ്‍ ആരംഭിക്കുക. ഒരു കിലോ തേനിന് 150 രൂപ എന്ന തോതിലാണ് ഇവര്‍ തമിഴ്‌നാട്ടിലെ സൊസൈറ്റികളില്‍ വില്ക്കുന്നത്. 240 രൂപ മുതല്‍ 250 രൂപവരെയാണ് ചില്ലറ വില്പനവില.

Related posts