തിരുവനന്തപുരം: തിരുവിതാംകൂര്‍ ചരിത്രത്തിന്റെ ഭാഗമായ കിഴക്കേകോട്ടയിലെ വെട്ടുകല്ലില്‍ തീര്‍ത്ത കോട്ടകള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. വെട്ടിമുറിച്ച കോട്ടയുടെ അവശേഷിക്കുന്ന ഭാഗങ്ങളാണ് നാശത്തിന്റെ വക്കിലുള്ളത്. ചരിത്രാന്വേഷകര്‍ക്കും ഗവേഷക വിദ്യാര്‍ഥികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട കോട്ടയുടെ ഭാഗങ്ങള്‍ ഇല്ലാതാകുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടും യാതൊരു നടപടിയുമില്ല. കോട്ടയുടെ സംരക്ഷണം ഏറ്റെടുക്കാനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ ഇതുവരെ ആരും തയാറായില്ല.
ടിപ്പു സുല്‍ത്താന്റെ ആക്രമണങ്ങളില്‍ നിന്ന് പത്മനാഭസ്വാമി ക്ഷേത്രത്തെയും അഗ്രഹാരങ്ങളെയും സംരക്ഷിക്കാന്‍ മാര്‍ത്താണ്ഡ വര്‍മയുടെ കാലത്ത് പണികഴിപ്പിച്ച കോട്ടയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത് ധര്‍മ രാജാവിന്റെ കാലത്താണ്. 1787 ലായിരുന്നു വെട്ടിമുറിച്ച കോട്ടയുടെ പണി പൂര്‍ത്തിയായത്. വെട്ടുകല്ലില്‍ നിര്‍മിച്ച കോട്ട വിശാഖം തിരുനാളിന്റെ കൊട്ടാരം ജോത്സ്യനായിരുന്ന കുഞ്ഞുമാധവന്റെ നിര്‍ദേശപ്രകാരമാണ് പണികഴിപ്പിച്ചത്. തുടര്‍ന്നാണ് കോട്ടക്ക് “വെട്ടിമുറിച്ച’ എന്ന പേര് ലഭിച്ചത്. പുരാവസ്തു ഗവേഷണകേന്ദ്രത്തിനാണ് കോട്ടയുടെ കൈവശാവകാശം.
കോട്ടയുടെ സംരക്ഷണം ആവശ്യപ്പെട്ട് തലസ്ഥാനത്തെ കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പല തവണ രംഗത്തെത്തിയിരുന്നു. കോട്ടയുടെ സംരക്ഷണം ആവശ്യപ്പെട്ട് പല സംഗമങ്ങളും നഗരത്തില്‍ അരങ്ങേറിയിട്ടുണ്ടെങ്കിലും നടപടിയെടുക്കാന്‍ ആരും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. 12 വര്‍ഷം മുമ്പാണ് കോട്ടയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനമായി നടന്നത്. ശ്രീമൂലം തിരുനാളാണ് അവസാനമായി കോട്ട ഇന്നുകാണും വിധം പരിഷ്കരിച്ചത്. ശക്തമായ മഴയിലും കാലപ്പഴക്കത്താലും കോട്ടയുടെ പല ഭാഗങ്ങളും നശിച്ചുകഴിഞ്ഞു.
ചിലര്‍ മതിലിന്റെ ഭാഗങ്ങള്‍ അടര്‍ത്തിക്കൊണ്ടു പോകാറുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. കോട്ടയോട് ചേര്‍ന്ന് മാലിന്യം നിക്ഷേപിക്കുന്നതും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതും സ്ഥിരം സംഭവമാണ്. പല ഭാഗങ്ങളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തുന്ന പുകമൂലം കോട്ട മതിലുകള്‍ക്ക് കറുപ്പ് നിറമായി. കോട്ടക്ക് ചുറ്റും ഇരുമ്പു വേലി കെട്ടി സംരക്ഷിക്കുമെന്ന് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ആ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ചില ഭാഗങ്ങള്‍ മാത്രമാണ് ഇരുമ്പ് വേലി കെട്ടി സംരക്ഷിക്കപ്പെട്ടിരിക്കുന്നത.്