ഉടുമ്പിറങ്ങിമലയില്‍ വീണ്ടും ഖനനത്തിന് കളമൊരുങ്ങുന്നു; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

knr-dyfiനാദാപുരം: വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ വിലങ്ങാട് ഉടുമ്പിറങ്ങി മലയില്‍ വന്‍കിട ഖനനത്തിന് അണിയറയില്‍ നീക്കം ശക്തമായതിനിടയില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്ത്. ഭൂമാഫിയ വാങ്ങിക്കൂട്ടിയ ഉടുമ്പിറങ്ങി മലയിലെ നൂറ് ഏക്കറോളം വരുന്ന ഭൂമിയിലാണ് ഖനനം നടത്താന്‍ വീണ്ടും നീക്കമാരംഭിച്ചത്്. കരിങ്കല്‍ ഖനനത്തിന് വാണിമേല്‍ ഗ്രാമപഞ്ചായത്ത് മലയോര ഭൂമിയിലെ  പന്ത്രണ്ട് സെന്റ് സ്ഥലത്ത് നേരത്തെ ഖനനതിന് അനുമതി നല്‍കിയിരുന്നെങ്കിലും പ്രവൃത്തി തുടങ്ങിയിരുന്നില്ല.

പരിസ്ഥിതി -യുവജന സംഘടനകളുടെ ശക്തമായ എതിര്‍പ്പുകളെ അവഗണിച്ചാണ് മുന്‍ പഞ്ചായത്ത് ഭരണസമിതി ഖനനാനുമതി നല്‍കിയത്. ഇതിനുപിന്നില്‍ വന്‍ സാമ്പത്തികയിടപാടുകളാണെന്ന് ആരോപണങ്ങളുമുയര്‍ന്നിരുന്നു. പഞ്ചായത്തില്‍നിന്ന് എന്‍ഒസി വൈകിയതോടെ ക്വാറി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിക്കുകയും ചെയ്തു. ഇതിനിടയില്‍ ക്വാറി മാഫിയയുടെ ഇടപെടലില്‍ പഞ്ചായത്ത് സെക്രട്ടറിക്കും അസി.സെക്രട്ടറിക്കും സ്ഥലംമാറ്റവും ഉണ്ടായിരുന്നു. മലപ്പുറം കേന്ദ്രീകരിച്ചുളള ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരാണ് ക്വാറിക്ക് പിന്നിലെന്നും ഖനന പ്രവൃത്തി ആരംഭിച്ചാല്‍ വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഖനനാനുമതി ലഭിച്ചതോടെ കഴിഞ്ഞ ദിവസം തൊഴിലാളികളെത്തി പാറക്കൂട്ടങ്ങള്‍ക്കിടയിലെ കാടുകള്‍ വെട്ടി തെളിയിക്കുകയും കരിങ്കല്ലുകള്‍ കടത്തിക്കൊണ്ടുപോകാന്‍ റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.വരും ദിവസങ്ങളില്‍ ഖനനം ആരംഭിക്കാനാണ് ശ്രമം. ഖനനം നടത്തുകയാണെങ്കില്‍ തടയുമെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ.പി.രാജന്‍, പ്രസിഡന്റ്പി.അബീഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഉടുമ്പിറങ്ങിമലയിലെ ഖനന സ്ഥലം സന്ദര്‍ശിച്ചു.

രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ടി.വി.രാജേഷ് എംഎല്‍എയുടെ നേൃതൃത്വത്തില്‍  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉടുമ്പിറങ്ങി മലയിലെ ഖനനസ്ഥലത്തേക്ക് മാര്‍ച്ച് നടത്തുകയും ഖനനകേന്ദ്രം അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഇവിടെ ആരംഭിക്കാനിരിക്കുന്ന വന്‍കിട ഖനനത്തിന് ഡിവൈഎഫ്‌ഐ എതിരാണെന്നും മേഖലയില്‍ മുമ്പ് ക്വാറി മാഫിയയുടെ ഇടപെടലിനെ തുടര്‍ന്ന് പൂട്ടിപ്പോയ ചെറുകിട ക്വാറികളില്‍ ഖനനം ആരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികളെടുക്കണമെന്നും ബ്ലോക്ക് സെക്രട്ടറി കെ.പി.രാജന്‍ ആവശ്യപ്പെട്ടു.

Related posts