എംവിആറിനെ ചെരിപ്പുമാല അണിയിച്ചു നടത്തിച്ചതു നികേഷ്കുമാര്‍ മറന്നോ ? സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ എംവിആറിന്റെ സ്മൃതിമണ്ഡപത്തില്‍ പോയി എന്താണു പ്രാര്‍ഥിച്ചത്: സി.എ. അജീര്‍

Nkeshകണ്ണൂര്‍: എം.വി. രാഘവനെ 28 വര്‍ഷം വേട്ടയാടിയ സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തില്‍ പോയി എന്താണു പ്രാര്‍ഥിച്ചതെന്നു മകനും അഴീക്കോട്ടെ സിപിഎം സ്വതന്ത്രസ്ഥാനാര്‍ഥിയുമായ നികേഷ്കുമാര്‍ വ്യക്തമാക്കണമെന്നു സിഎംപി സിപി ജോണ്‍ വിഭാഗം ജില്ലാ സെക്രട്ടറി സി.എ. അജീര്‍.

1986ല്‍ ബദല്‍ രേഖയുടെ പേരില്‍ സിപിഎം പുറത്താക്കിയതിനുശേഷം എം.വി. ആറിനെ രാഷ്ട്രീയമായി നേരിടുന്നതിനു പകരം നിഷ്ഠുരമായി ഫാസിസ്റ്റ് പീഡനത്തിനിരയാക്കുകയായിരുന്നു. 1987ല്‍ നടന്ന എകെജി ആശുപത്രി തെരഞ്ഞെടുപ്പ് സിപിഎം അട്ടിമറിച്ചതിനെ ചോദ്യംചെയ്തപ്പോള്‍ തളാപ്പ് മുതല്‍ തെക്കീബസാറിലെ പാര്‍ട്ടി ഓഫീസ്‌വരെ ചെരിപ്പുമാല അണിയിച്ച് എംവിആറിനെ നടത്തിച്ചതു മറന്നുപോയോ എന്നും അജീര്‍ പ്രസ്താവനയില്‍ ചോദിച്ചു.

പിന്നീട് നിയമസഭയില്‍ ഈസംഭവം സബ്മിഷനിലൂടെ ഉന്നയിച്ചപ്പോള്‍ കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ രാഘവനെ ചവിട്ടി നിയമസഭയ്ക്ക് അകത്തുവീഴ്ത്തി. 1993ല്‍ ഹൈക്കോടതി ഉത്തരവനുസരിച്ച് എംവിആര്‍ യുഡിഎഫ് മന്ത്രിയായപ്പോള്‍ പരാജയപ്പെടുത്താന്‍ കഴിയാത്തതിനാല്‍ പറശിനിക്കടവ് ആയുര്‍വേദ ആശുപത്രിയും സ്‌നേക്ക് പാര്‍ക്കിലെ മിണ്ടാപ്രാണികളെയും ചുട്ടവരുടെ കൈയിലെ കളിപ്പാവയായി നികേഷ്കുമാര്‍ മാറിയിരിക്കുകയാണെന്നു അജീര്‍ പറഞ്ഞു.

മന്ത്രി എന്ന നിലയില്‍ 1994 നവംബര്‍ 25ന് കൂത്തുപറമ്പ് അര്‍ബന്‍ ബാങ്കിന്റെ ബ്രാഞ്ച് ഉദ്ഘാടനം ചെയ്യാന്‍ പോയ അവസരത്തില്‍ എംവിആറിനെ നാലായിരത്തോളം വരുന്ന ഗുണ്ടകള്‍ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയാണു നടത്തിയത്. ഗൂഢാലോചന പോലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍കൊണ്ടു പാളിപ്പോയി. തുടര്‍ന്നു നടന്ന വെടിവയ്പ് സംഭവങ്ങള്‍ സംസ്ഥാനത്താകെ പ്രത്യേകിച്ചു കണ്ണൂര്‍ ജില്ലയില്‍ മാസങ്ങളോളം ഭീകരാന്തരീക്ഷമാണു സൃഷ്ടിച്ചത്-സി.എ. അജീര്‍ പറഞ്ഞു.

കുട്ടിക്കാലം മുതല്‍ എംവിആര്‍ കളിച്ചുവളര്‍ന്ന പാപ്പിനിശേരിയിലെ വീടു പൂര്‍ണമായും സിപിഎമ്മുകാര്‍ തീവച്ചു നശിപ്പിച്ചു. നൂറുകണക്കിനു കോണ്‍ഗ്രസ്- ലീഗ് ഓഫീസുകള്‍ അടിച്ചുതകര്‍ത്തു. ഏതാനും ചിലരൊഴിച്ചു ജില്ലയിലെ മുഴുവന്‍ സിഎംപി പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു. 2000 ഡിസംബറില്‍ നായനാരുടെ ഭരണത്തില്‍ സ്‌നേക്ക് പാര്‍ക്ക് കണ്ടുകെട്ടി. ഹൈക്കോടതി ഇടപെട്ടാണു മിണ്ടാപ്രാണികളെയും പാമ്പുകളെയും മോചിപ്പിച്ചത്- അദ്ദേഹം പറഞ്ഞു.

ഒരിക്കല്‍ പോലും സ്‌നേക്ക് പാര്‍ക്ക് ഡയറക്ടറല്ലാതിരുന്ന നികേഷ്കുമാര്‍ ഇപ്പോള്‍ സ്വയം ഡയറക്ടറായി പറഞ്ഞുനടക്കുകയാണ്. എംവിആറിനൊപ്പം നീണ്ട വര്‍ഷക്കാലം സെക്രട്ടറിയായി പ്രവര്‍ത്തിച്ച കെ.കെ. നാണുവിനെ നികേഷിന്റെ സാന്നിധ്യത്തില്‍ ഗുണ്ടകള്‍ തല്ലിച്ചതച്ചു. 18 വര്‍ഷക്കാലം ആയുര്‍വേദ ആശുപത്രിയിലും കോളജിലും സേവനം അനുഷ്ഠിച്ച പ്രിന്‍സിപ്പല്‍ ഡോ.ഭാസ്കരനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു.

മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ചു നികേഷ്കുമാര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങുന്നതിനു പിന്നില്‍ തന്റെ ചാനലില്‍ നടത്തിയ അഴിമതിയും തട്ടിപ്പുകളും ജനങ്ങളില്‍നിന്നു മറച്ചുവയ്ക്കുന്നതിനുള്ള നിഗൂഢമായ ശ്രമമാണ്. അധികാരവും പദവിയും നിലനിര്‍ത്താന്‍ ആരുമായി ചങ്ങാതം കൂടണമെന്നുള്ള അപാരമായ തൊലിക്കട്ടിയാണു നികേഷ്കുമാറിനുള്ളത്. സ്വന്തം പിതാവിനെ ചവിട്ടിവീഴ്ത്തിയ കോടിയേരിയുടെ അടുത്തു പോയി സീറ്റിനു വേണ്ടി യാചിച്ചു. ഈ വഞ്ചനയ്ക്ക് അഴീക്കോട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ നികേഷ്കുമാറിനെ പരാജയപ്പെടുത്തി മറുപടി നല്‍കുമെന്നും സി.എ. അജീര്‍ പറഞ്ഞു.

Related posts