എന്തുപറ്റി ഈ നേതാക്കള്‍ക്ക്..! വടക്കാഞ്ചേരിയെ കൊണ്ട് സിപിഎം തോറ്റു; സ്ഥാനാര്‍ഥിനിര്‍ണയും മുതല്‍ ഇപ്പോള്‍ പീഡനക്കേസുവരെ

jayanthan

സ്വന്തം ലേഖകന്‍
തൃശൂര്‍: ജില്ലയില്‍ സിപിഎമ്മിന് ഏറ്റവുമധികം തിരിച്ചടികള്‍ നല്‍കുന്ന നിയോജകമണ്ഡലമായി മാറിയിരിക്കുകയാണ് വടക്കാഞ്ചേരി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിനെതിരേ സിപിഎമ്മിലെ ഒരു വിഭാഗം പരസ്യമായി രംഗത്തുവന്ന് പ്രതിഷേധപ്രകടനവും പോസ്റ്റര്‍ -ചുമരെഴുത്തു യുദ്ധവും നടത്തിയതും, നിശ്ചയിച്ച സ്ഥാനാര്‍ഥിയെ മാറ്റേണ്ടിവന്നതും സിപിഎമ്മിനുണ്ടാക്കിയ ക്ഷീണം വലുതായിരുന്നു.

ഇപ്പോള്‍ കേരളമാകെ ഇളക്കിമറിക്കുന്ന പീഡനക്കേസും വടക്കാഞ്ചേരിയില്‍ നിന്നുതന്നെയെന്നത് നേതൃത്വത്തിനു തലവേദനയായിട്ടുണ്ട്. വടക്കാഞ്ചേരിയില്‍ പാര്‍ട്ടിക്കകത്തെ ശക്തമായ ഗ്രൂപ്പിസമാണ് തിരിച്ചടികളുടെ രൂപത്തില്‍ പുറത്തുവരുന്നത്. പീഡനക്കേസില്‍ ആരോപണവിധേയനായ വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ ജയന്തനെതിരെ കരുക്കള്‍ നീക്കിയത് പാര്‍ട്ടിക്കകത്തുനിന്നു തന്നെയാണെന്നു  സൂചനയുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി സീറ്റില്‍ ഏരിയാ സെക്രട്ടറിയും കര്‍മോല്‍സുകനുമായ സേവ്യര്‍ ചിറ്റിലപ്പിള്ളി സ്ഥാനാര്‍ഥിയാകുമെന്നാണ് മിക്കവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ‘പൊതുസമ്മത’യായ വനിതാ സ്ഥാനാര്‍ഥിയെന്ന നിലയില്‍ നടി കെപിഎസി ലളിതയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് സിപിഎം നേതൃത്വം ആ പ്രതീക്ഷകളെ വെട്ടിനിരത്തി. പാര്‍ട്ടിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് വടക്കാഞ്ചേരിയില്‍ ലളിതക്കെതിരെ പോസ്റ്ററും പരസ്യപ്രതിഷേധ പ്രകടനവും നടന്നത് സംസ്ഥാന-ജില്ല നേതൃത്വങ്ങളെ ഞെട്ടിച്ചു. ജില്ല സെക്രട്ടറിയായിരുന്ന എ.സി. മൊയ്തീന്‍ കുന്നംകുളം സ്ഥാനാര്‍ഥിയായതോടെ ജില്ല സെക്രട്ടറി സ്ഥാനത്തെത്തിയ കെ. രാധാകൃഷ്ണന് ആദ്യം പരിഹരിക്കേണ്ട പ്രശ്‌നം വടക്കാഞ്ചേരിയിലെ ഭിന്നതയായിരുന്നു.

പ്രതിഷേധങ്ങളെത്തുടര്‍ന്ന് ലളിതക്കു പകരം ജില്ലാ പഞ്ചായത്ത് അംഗം മേരി തോമസ് സ്ഥാനാര്‍ഥിയായെങ്കിലും ജില്ലയില്‍ വടക്കാഞ്ചേരി നിയോജകമണ്ഡലം മാത്രം ഇടതുപക്ഷത്തിനു കിട്ടിയില്ല. നേരിയ ഭൂരിപക്ഷത്തിനായിരുന്നു കോണ്‍ഗ്രസിലെ അനില്‍ അക്കര വടക്കാഞ്ചേരിയില്‍ വിജയിച്ചതെങ്കിലും തോല്‍വി പാര്‍ട്ടിക്ക് കനത്ത ആഘാതമായി.

ഇപ്പോള്‍ പാര്‍ട്ടിക്കു തലവേദനയായ പീഡനക്കേസ് കുത്തിപ്പൊക്കിയതു പാര്‍ട്ടിക്കകത്തുനിന്നു തന്നെയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മന്ത്രി എ.സി. മൊയ്തീന്‍, പാര്‍ട്ടി തൃശൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ സ്പീക്കറുമായ കെ. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ അച്ചുതണ്ടിനെതിരേയുള്ള കലാപമാണെന്നു വിലയിരുത്തുന്നവരുമുണ്ട്. വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ ജയന്തനെതിരെയുള്ള യുവതിയുടെ ആരോപണം ബ്രേക്കിംഗ് ന്യൂസ് ആയി കൈരളി ചാനല്‍ ആഘോഷിച്ചു കൊടുത്തതിനെതിരെ പാര്‍ട്ടിക്കകത്ത് എതിരഭിപ്രായമുയര്‍ന്നിട്ടുണ്ട്. എന്തുകൊണ്ടാണ് പാര്‍ട്ടിക്കെതിരെയുള്ള ഈ വാര്‍ത്ത ഇത്രമാത്രം കൊട്ടിഘോഷിച്ച് കൊടുത്തതെന്ന കാര്യം സജീവ ചര്‍ച്ചയാണ്.

മുഖ്യമന്ത്രിയുടെ മീഡിയ സെല്ലിലേക്ക് ഈ വിഷയം എത്തിച്ചതിന്റെ റൂട്ടും പാര്‍ട്ടിക്കകത്തെ ഭിന്നതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജയന്തനെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ചുതന്നെ എതിര്‍പ്പും തര്‍ക്കവും വന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് ജയന്തനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. ജയന്തന്‍ തന്റെ രാഷ്ട്രീയ ഭാവി പടുത്തുയര്‍ത്തുന്നതിനിടയിലാണ് അവയെല്ലാം തട്ടിത്തെറിപ്പിച്ചത്.

എതിരാളികള്‍ക്കുപോലും മോശമായ അഭിപ്രായം പറയാന്‍ ഇന്നേവരെ ഇടനല്‍കാത്ത കെ. രാധാകൃഷ്ണന്‍ കുടുങ്ങിയതും വടക്കാഞ്ചേരി കാരണമാണ്. സ്പീക്കറായും എംഎല്‍എയായും അല്ലാത്തപ്പോഴും പാര്‍ട്ടിയിലെ ഏറ്റവും മികച്ച പ്രവര്‍ത്തകനും നേതാവുമായ കെ. രാധാകൃഷ്ണനു വാവിട്ട വാക്കാണ് വിനയായത്. രാധാകൃഷ്ണനില്‍നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വരെ പറഞ്ഞത്. പക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോയതോടെ രാധാകൃഷ്ണനും അടിപതറി.

ദേശീയ വനിതാ കമ്മീഷന്റെയടക്കം നോട്ടീസും അന്വഷണവും നേരിടേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. വടക്കാഞ്ചേരി പീഡനക്കേസിന്റെ അന്വേഷണം പരിചയസമ്പന്നയല്ലാത്ത ഓഫീസറെ ഏല്‍പ്പിച്ചെന്ന പുതിയ ആരോപണമാണ് സര്‍ക്കാരിനെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്. വടക്കാഞ്ചേരിയെക്കൊണ്ടു തോറ്റു എന്ന അവസ്ഥയിലാണ് ഇപ്പോള്‍ സിപിഎം.

Related posts