കോട്ടയം: മകളെ കൊന്ന് വീടിനുള്ളില്‍ വച്ച ശേഷം പ്രതി കൊല്ലപ്പെട്ട യുവതിയുടെ പിതാവിന് മദ്യം വാങ്ങിക്കൊടുത്തു. ഒരു ലിറ്റര്‍ മദ്യം ഇരുവരും വീതം വച്ച് കുടിച്ചു. അപ്പോഴും പിതാവ് അറിഞ്ഞില്ല തന്റെ മകളെ കൊന്ന ശേഷമാണ് തന്നെ മദ്യം കുടിപ്പിച്ചതെന്ന്. ഞായറാഴ്ച രാവിലെ 9.30ഓടെ പ്രതി ബഷീര്‍ കൊല്ലപ്പെട്ട അശ്വതിയുടെ പിതാവ് തമ്പാനെ കൈകാട്ടി വിളിച്ചു. 400രൂപ കൊടുത്തു. ഒരു ലിറ്റര്‍ മദ്യം വാങ്ങാന്‍ പറഞ്ഞു. തമ്പാന്‍ പണം മറ്റൊരു സുഹൃത്തുവഴി 360രൂപ വിലയുള്ള ജവാന്‍ റം വാങ്ങി. പകുതി മറ്റൊരു കുപ്പിയിലാക്കി ബഷീറിനു നല്‍കി. അപ്പോഴും തമ്പാന്‍ അറിഞ്ഞിരുന്നില്ല തന്റെ മകളെ കൊന്നു ചാക്കില്‍ കെട്ടി വീടിന്റെ പിന്നില്‍ ഒളിപ്പിച്ചതിനുശേഷമാണ് തനിക്കു മദ്യം വാങ്ങി തന്നതെന്ന്.
മിക്ക ദിവസവും ബഷീര്‍ തമ്പാനു മദ്യം വാങ്ങിക്കൊടുക്കുമായിരുന്നു. രണ്ടു വര്‍ഷമായി ബഷീര്‍ ഇവിടെ താമസം തുടങ്ങിയിട്ട്. അന്നുമുതല്‍ ഇന്നുവരെ അശ്വതിയുടെ വീട്ടുകാരുമായി ബഷീര്‍ നല്ല സ്‌നേഹബന്ധത്തിലായിരുന്നു. മിക്ക ദിവസങ്ങളിലും ബഷീറിനുള്ള ഭക്ഷണം അശ്വതിയുടെ വീട്ടില്‍നിന്നാണ് നല്‍കുന്നത്. മൃതദേഹം റബര്‍ തോട്ടത്തിനു സമീപം ഉപേക്ഷിച്ചതിനു ശേഷവും ബഷീര്‍ തമ്പാനുമായി നല്ല സൗഹൃദത്തിലായിരുന്നു.
മിക്ക ദിവസവും രാവിലെയും വൈകുന്നേരവും പ്രതിയുടെ വീടിന്റെ മുറ്റത്തു നിന്നു കൈ പൊക്കി ഹായ് പറയുമായിരുന്നു. കൊല്ലപ്പെട്ട അശ്വതിയുടെ അമ്മ സിന്ധുവിനു കണ്ണിനു കാഴ്ചക്കുറവും ചെവിക്കു കേള്‍വിക്കുറവും ഉണ്ട്. തമ്പാന്‍ ജേലികഴിഞ്ഞ് രാത്രിയിലാണ് എത്തുന്നത്. അശ്വതിയുടെ സഹോദരന്‍ മാറി താമസിക്കുകയാണ്. ഇങ്ങനെയുള്ള സാഹചര്യം മുതലെടുത്തു പ്രതി പെണ്‍കുട്ടിയെ വളച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമ്മഞ്ചേരിക്കു സമീപം കന്നുകുളത്താണ് ഇരുവരുടെയും വീട്.