എഫ്‌ഐആര്‍ റെഡി; വെള്ളാപ്പള്ളി കുടുങ്ങി! മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ വെള്ളാപ്പള്ളി നടേശന്‍ ഒന്നാം പ്രതി; വെള്ളാപ്പള്ളി ഉള്‍പ്പെടെ അഞ്ചു പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്

Vellaകൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വെള്ളാപ്പള്ളി ഉള്‍പ്പെടെ അഞ്ചു പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എം. സോമന്‍, മൈക്രോഫിനാന്‍സിന്റെ ചുമതല വഹിച്ചിരുന്ന കെ.കെ. മഹേശന്‍, നജീബ്, ദിലീപ് എന്നിവരാണ് മറ്റു പ്രതികള്‍. ഗൂഡാലോചന, സാമ്പത്തിക തിരിമറി എന്നീ വകുപ്പുകളിലാണ് കേസ്.

ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് ഡിവൈഎസ്പി സതീഷ്കുമാര്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ബുധനാഴ്ച കോടതിയില്‍ വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. ജൂലൈ 27 വരെ കോടതി സമയം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കേസില്‍ വിജിലന്‍സ് വെള്ളാപ്പള്ളി ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും ലഭിച്ച പണം അമിത പലിശയ്ക്ക് സമുദായ അംഗങ്ങള്‍ക്ക് നല്‍കിയെന്നും വ്യാജ സംഘങ്ങളെ ഉപയോഗിച്ച് പണം തട്ടിയെന്നുമായിരുന്നു വെള്ളാപ്പള്ളിക്കെതിരേയുള്ള ആരോപണം. വി.എസ്.അച്യുതാനന്ദനായിരുന്നു വെള്ളാപ്പള്ളിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് കണ്‌ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് ഇനി ഈ മാസം 27-നാണ് വിജിലന്‍സ് കോടതിയുടെ പരിഗണനയില്‍ വരുന്നത്. വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങളും കേസിന്റെ കൂടുതല്‍ വിശദാംശങ്ങളും വിജിലന്‍സ് 27ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും.

Related posts