എലിപ്പനിക്കെതിരേ ജാഗത്ര വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍

alp-ratആലപ്പുഴ: ജില്ലയില്‍ എലിപ്പനി ബാധിച്ചവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരാഴ്ചയായി 30ഓളം പേര്‍ക്കാണ് ജില്ലയില്‍ എലിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ നാലുപേര്‍ക്കു കൂടി എലിപ്പനി സ്ഥിരീകരിച്ചു. തണ്ണീര്‍മുക്കം, കുപ്പപ്പുറം, എടത്വ, ആലപ്പുഴ എന്നിവിടങ്ങളിലാണ് എലിപ്പനി ബാധിച്ച നാലുപേര്‍ ചികിത്സതേടിയത്. എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

‘ലെപ്‌ടോസ്‌പൈറ’ എന്ന ബാക്ടീരിയ മൂലമാണ് രോഗങ്ങളുണ്ടാകുന്നത്. എലി, കന്നുകാലി, അണ്ണാന്‍, മരപ്പട്ടി എന്നിവയുടെ മൂത്രം കലര്‍ന്ന മണ്ണ്, ജലം എന്നിവ വഴിയാണ് രോഗാണു ശരീരത്തിലെ മുറിവുകളിലൂടെയും നേര്‍ത്ത സ്തരങ്ങളിലൂടെയും പ്രവേശിക്കുന്നത്. പനി, പേശി വേദന, തലവേദന, കണ്ണിനു ചുവപ്പ്, ഛര്‍ദ്ദി, മൂത്രത്തിന്റെ അളവ് കുറയുക എന്നിവയാണ് രോഗലക്ഷണങ്ങള്‍.

മലിനജലത്തിലും മണ്ണിലും സമ്പര്‍ക്കമുണ്ടായാല്‍ കൈകാലുകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. എലികളുടെയും മറ്റു ജീവികളുടേയും മൂത്രമോ മലിനമാക്കപ്പെട്ട മണ്ണോ മുറിവുള്ള ഭാഗങ്ങളില്‍ തട്ടാതെ സൂക്ഷിക്കുക. മലിനമായ ജലത്തില്‍ കുളിക്കുകയോ കൈകാല്‍, മുഖം എന്നിവ കഴുകുകയോ ചെയ്യരുത്. ഭക്ഷണസാധനങ്ങള്‍ വീട്ടിലും പരിസരത്തും അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലിയെ ആകര്‍ഷിക്കാതിരിക്കുക. പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍, ഓടകളും കനാലുകളും കുളങ്ങളും മറ്റും വൃത്തിയാക്കാനിറങ്ങുന്നവര്‍, മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവര്‍ തുടങ്ങിയവര്‍ കട്ടിയുള്ള കൈകാല്‍ ഉറകള്‍ ഉപയോഗിക്കുക.

ആഴ്ചയിലൊരിക്കല്‍ പ്രതിരോധമരുന്ന് ഭക്ഷണശേഷം കഴിക്കണം. എലിപ്പനിക്കുള്ള ചികിത്സയും പ്രതിരോധമരുന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭിക്കും. പനി വന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മരുന്നു വാങ്ങി കഴിക്കുന്നതും മറ്റൊരാള്‍ക്കു പനി ചികിത്സയ്ക്കു ലഭിച്ച കുറിപ്പടി ഉപയോഗിച്ച് മരുന്നു വാങ്ങി കഴിക്കുന്നതും അപകടത്തിലേക്കു നയിക്കും.  പനി വന്നാല്‍ സ്വയംചികിത്സയ്ക്കു മുതിരാതെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുക. എലിപ്പനി വരാനുള്ള സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവരും കൈകാലുകളില്‍ മുറിവുള്ളവരും വിവരം ഡോക്ടറെ അറിയിക്കണം.

Related posts