എസ്‌ഐയെയും വനിതാ പോലീസിനെയും ആക്രമിച്ച സംഭവം; ഓപ്പറേഷന്‍ കുബേരയില്‍പ്പെട്ട മൂന്നുപേര്‍ അറസ്റ്റില്‍

ARRESTപന്തളം: ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസിനെ അപമാനിക്കുകയും കൈയേറ്റം ചെയ്യുകയും ഇത് അന്വേഷിക്കാനെത്തിയ എസ്‌ഐ അടക്കമുളള പോലീസ് സംഘത്തെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഓപ്പറേഷന്‍ കുബേരയില്‍പ്പെട്ട മൂന്നുപേരെ പന്തളത്ത് പോലീസ് അറസ്റ്റ് ചെയ്തു. തോന്നല്ലൂര്‍ ആലുമ്മൂട്ടില്‍ സണ്ണിശ്രീധര്‍(51), മകന്‍ സൂരജ്‌സണ്ണി(25), സണ്ണിയുടെ സഹോദരന്‍ സാബു(42) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു സഹോദരന്‍ സന്തോഷ് ശ്രീധര്‍(40) ഒളിവിലാണ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ പന്തളത്ത് കുറുന്തോട്ടയം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് മണികണ്ഠനാല്‍ത്തറയില്‍ വനിതാ പോലീസ് അടക്കമുളളവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. എംസി റോഡില്‍ ആല്‍ത്തറയിലുളള സണ്ണിയുടെ വീടിന് മുമ്പില്‍ കിടന്നിരുന്ന സന്തോഷിന്റെ കാറ് ഗതാഗതതടസം ഉണ്ടാക്കി. ഇതിനിടെ ഇവിടെ ഒരു അപകടവും നടന്നിരുന്നു. വാഹനം മാറ്റിയിടണമെന്ന് അവിടെ ഡ്യൂട്ടിലുണ്ടായിരുന്ന വനിതാപോലീസ് എസ് വിദ്യ പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ സന്തോഷ് ഇത് കൂട്ടാക്കിയില്ല.

ഇതേത്തുര്‍ന്ന് വനിതാ പോലീസ് കാറിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. ഈ സമയം ഇയാള്‍ വനിതാപോലീസിനോട് അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
വനിതാ പോലീസ് വിവരം എസ്പിയെ അറിയിച്ചു. തുടര്‍ന്ന് പന്തളം എസ്‌ഐ സൂഫിയുംപോലീസ് സംഘവും എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഇയാളുടെ സഹോദരന്‍മാര്‍ ചേര്‍ന്ന് എസ്‌ഐയെ പിടിച്ച് തളളുകയും ആക്രമിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി സണ്ണിയെയും മകന്‍ സൂരജിനെയും പിടികൂടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

എന്നാല്‍ മറ്റൊരു സഹോദരന്‍ സാബു  വീടിന് മുമ്പിലെ ഗ്ലാസ്സ് ഡോര്‍ ഉളളില്‍നിന്ന് പൂട്ടിയശേഷം വീടിനുളളില്‍ ഒളിച്ചു. ഇതോടെ പോലീസ് ഗ്ലാസ് ഡോര്‍ കട്ടറുപയോഗിച്ച് പൊളിച്ച് നീക്കി ഇയാളെ അറസ്റ്റ് ചെയ്തു. ഇതിനിടയില്‍ ഒരു പോലീസുകാരന് ഗ്ലാസ് കൊണ്ട് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് പിടികൂടുന്നതിനിടയില്‍ തളര്‍ന്നുവീണ സാബുവിനെയും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടൂര്‍ ഡിവീഎസ്പിഎസ് റഫീക്കിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘം സംഭവസ്ഥലത്തെത്തി. അറസ്റ്റിനിടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സംഘര്‍ഷവും സൃഷ്ടിച്ചു.

Related posts