ഐത്തിയൂരില്‍ പാചകവാതകം ചോര്‍ന്ന് വീടിനുള്ളില്‍ തീപടര്‍ന്നു

TVM-FIREFORCEഅമരവിള : പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് വീടിന്നുള്ളില്‍ തീ പടര്‍ന്നു. നാട്ടുകാരുടെയും ഫയര്‍ ഫോഴ്‌സിന്റെയും പെട്ടെന്നുള്ള ഇടപെടല്‍ കാരണം ഒഴിവായത് വന്‍ ദുരന്തം. തിങ്കളാഴ്ച രാത്രി പത്തരയോടെ ഐത്തിയൂര്‍ കരിക്കാട്ട് വിള പീരുമുഹമ്മദിന്റെ വീട്ടിലാണ് പാചകവാതക സിലിണ്ടര്‍ ചോര്‍ന്നത്. സിലിണ്ടര്‍ ചോര്‍ന്ന ഉടന്‍ തന്നെ അടുകളിയില്‍ തീ പടര്‍ന്നു. തീ പടരുന്നത് കണ്ട വീട്ടുകാര്‍ നിലവിളിച്ച് വീടിനു പുറത്തേക്ക് ഓടി. സംഭവം അറിഞ്ഞ് ഓടിയെത്തിയ  നാട്ടുകാരില്‍ ചിലര്‍ ഉടന്‍ തന്നെ വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചു.

തുടര്‍ന്ന് അടുക്കളയിലേക്ക് പടര്‍ന്ന തീ കെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും ഗ്യാസ് ചോരുന്നത് കാരണം സാധിച്ചില്ല. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരെത്തിയാണ് തീ കെടുത്തിയത്. തുടര്‍ന്ന് വീടിന്നുള്ളില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍ പുറത്തേക്ക് മാറ്റി നിര്‍ജീവമാക്കുകയായിരുന്നു. വീടിന്റെ അടുക്കളയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ ഭാഗീകമായി കത്തി നശിച്ചതായി ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ അറിയിച്ചു.

നെയ്യാറ്റിന്‍കര ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫിസര്‍ അശോക് കുമാറിന്റെ നേതൃതവത്തിലുളള ഏഴംഗ സംഘമാണ് തീ അണക്കാനായി എത്തിയത്. റെഗുലേറ്ററിന്റെ കാലപ്പഴക്കവും ഗ്യാസ് സിലിണ്ടറിന്റെ മുകള്‍ ഭാഗത്തെ പിന്നിലുണ്ടാകുന്ന ചലനവുമാണ് ഗ്യാസ് ചോര്‍ച്ചക്ക് ഇടയാക്കിയെതെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

Related posts