ഒരു പുരുഷന്‍ പതിന്നാല് സെക്കന്‍ഡിലധികം തന്നെ നോക്കിയെന്നു സ്ത്രീ പരാതിപ്പെട്ടാല്‍ പുരുഷനെതിരേ കേസ്…! ഋഷിരാജ് സിംഗിന്റെ പരാമര്‍ശം അരോജകമാണെന്ന് മന്ത്രി ഇ.പി.ജയരാജന്‍

RISHIകൊച്ചി: സ്ത്രീകളുടെ സുരക്ഷയ്ക്കായി സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ ഉടന്‍ തന്നെ പ്രതികരിക്കണമെന്നും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സെറ്റാ ഗാലക്‌സി ചാരിറ്റബിള്‍ ട്രസ്റ്റ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല ശാക്തീകരണ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പുരുഷന്‍ പതിന്നാല് സെക്കന്‍ഡിലധികം തന്നെ നോക്കിയെന്നു സ്ത്രീ പരാതിപ്പെട്ടാല്‍ പുരുഷനെതിരേ കേസെടുക്കാന്‍ നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍, ഇന്നേവരെ ഇത്തരം ഒരു കേസ് പോലും സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതിനു കാരണം സ്ത്രീകള്‍ പരാതി നല്‍കാന്‍ മടിച്ചുനില്‍ക്കുന്നതാണെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

സ്വയരക്ഷയ്ക്കായി പെണ്‍കുട്ടികള്‍ ഹാന്‍ഡ് ബാഗില്‍ കത്തിയോ കുരുമുളക് സ്‌പ്രേയോ കരുതണമെന്നു പോലിസ് പറയാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. എന്നാല്‍, പെണ്‍കുട്ടികള്‍ ഇതൊന്നും കാര്യമാക്കുന്നില്ല. സ്ത്രീകള്‍തന്നെ വിചാരിച്ചാലേ ആയുധമില്ലാതെ അവര്‍ക്കു പുറത്തിറങ്ങി നടക്കാന്‍ കഴിയുന്ന കാലമുണ്ടാകൂ. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അക്കാര്യം പോലിസിനെ അറിയിക്കണം. സ്വയരക്ഷയ്ക്കുള്ള അടിസ്ഥാന പരിശീലനം വിദ്യാര്‍ഥികള്‍ നേടണം. അതിനു ശേഷമേ സ്കൂള്‍ വിദ്യാഭ്യാസത്തിനു സ്ഥാനമുള്ളൂ.

കളരി ആയോധനമുറകള്‍ സ്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുകയും വിദ്യാര്‍ഥിനികള്‍ നിര്‍ബന്ധമായും കളരിപ്പയറ്റ് പഠിക്കുകയും വേണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ ശരിയായ വിധത്തില്‍ നടപ്പാക്കണം. അതിനു കൂടുതല്‍ ചര്‍ച്ചകളോ വ്യാഖ്യാനങ്ങളോ ആവശ്യമില്ല. താന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്നപ്പോള്‍ 75 ശതമാനം ഇരുചക്രവാഹന യാത്രക്കാരും ഹെല്‍മറ്റ് ധരിച്ചിരുന്നതായും ഋഷിരാജ് സിംഗ് പറഞ്ഞു.

ഋഷിരാജ് സിംഗിന്റെ പരാമര്‍ശം തള്ളി മന്ത്രി ജയരാജന്‍

കൊച്ചി: ഒരു പുരുഷന്‍ പതിന്നാല് സെക്കന്‍ഡിലധികം തന്നെ നോക്കിയെന്നു സ്ത്രീ പരാതിപ്പെട്ടാല്‍ പുരുഷനെതിരേ കേസെടുക്കാന്‍ നിയമം അനുശാസിക്കുന്നുണ്‌ടെന്ന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പ്രസ്താവന തള്ളി മന്ത്രി ഇ.പി.ജയരാജന്‍ രംഗത്ത്. ഋഷിരാജ് സിംഗിന്റെ പരാമര്‍ശം അരോജകമാണ്. പരാമര്‍ശം എക്‌സൈസ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Related posts