കഞ്ചാവ് കടത്തും വില്പനയും വ്യാപകം; പോലീസ് അന്വേഷണം വിപുലപ്പെടുത്തി

alp-kanchavuറാന്നി: കഞ്ചാവ് കടത്തല്‍, വില്പന എന്നിവയിലേര്‍പ്പെട്ടിരിക്കുന്നവരെ പിടികൂടാന്‍ പോലീസ് വ്യാപകമായി വലവീശുന്നു. റാന്നിയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് വില്പന വ്യാപകമായതിനേത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ വില്പനക്കാരായ ചിലര്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു. ഇതോടൊപ്പം റാന്നി സ്വദേശികളായ രണ്ടുവിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം ആലപ്പുഴ തുറവൂരില്‍ കഞ്ചാവ് കടത്തലിനു ശ്രമിക്കുന്നതിനിടെ പോലീസിന്റെ പിടിയിലായി.  നാറാണംമൂഴി തോണിക്കടവില്‍ ഓലിക്കല്‍ പീയൂസ് (20), കക്കുടിമണ്‍ വടക്കേമണ്ണില്‍ ജെയ്‌സണ്‍ എന്നിവരെയാണ് ഒരു കിലോ കഞ്ചാവുമായി തുറവൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തുനിന്നും പോലീസ് അറസ്റ്റുചെയ്തത്.

വിദ്യാര്‍ഥികളായ ഇവര്‍ ബൈക്കിലെത്തി കഞ്ചാവ് കൈമാറുന്നതിനിടെയാണ് പോലീസ് പിടിയിലാകുന്നത്.നാറാണംമൂഴി പഞ്ചായത്തിന്റെ ചില മേഖലകളില്‍ കഞ്ചാവ് വില്പനയും ഉപയോഗവും നടക്കുന്നതായി നാട്ടുകാരുടെ പരാതിയുണ്ട്. കണ്ണമ്പള്ളിയുടെ പരിസര പ്രദേശങ്ങളിലും കക്കുടിമണ്‍ കേന്ദ്രീകരിച്ച് ചില സ്ഥലങ്ങളിലും കഞ്ചാവ് വില്പന നടക്കുന്നതായാണ് പരാതി. ഇതു സംബന്ധിച്ച് നാട്ടുകാരില്‍ ചിലര്‍ പെരുനാട് പോലീസില്‍ വിവരം അറിയിച്ചിരുന്നെങ്കിലും നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് പരാതി.

റാന്നി ടൗണിലും പരിസരങ്ങളിലും കഞ്ചാവ് വില്പന നടത്തിയിരുന്ന രണ്ടുപേരെ കഴിഞ്ഞദിവസം റാന്നി പോലീസ് അറസ്റ്റുചെയ്തിരുന്നു. ആയിക്കല്‍ ചിഞ്ചുഭവനില്‍ കെ.പി. രഘു (51),  റാന്നി വൈക്കം അലക്കുകല്ലുങ്കല്‍ ലിജു (32) എന്നിവരെയാണ് രണ്ടുകേസുകളില്‍ പോലീസ് പിടികൂടിയത്. രഘുവില്‍ നിന്നും അഞ്ചുപൊതി കഞ്ചാവും ലിജുവില്‍ നിന്ന് എട്ടുപൊതി കഞ്ചാവും കണ്ടെടുത്തിരുന്നു. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെയും അന്യസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യംവച്ചാണ് പ്രധാനമായും കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം.

Related posts