കടപ്പാറ മൂര്‍ത്തിക്കുന്ന് ആദിവാസി ഭൂസമരത്തിന് ഇന്ന് നൂറാംനാള്‍

PKD-SAMAMRAMമംഗലംഡാം: കടപ്പാറ മൂര്‍ത്തിക്കുന്നിലെ ആദിവാസി ഭൂസമരത്തിന് ഇന്ന് നൂറാംനാള്‍. ഭൂമിക്കും വീടിനുമായുള്ള സമരം നൂറാം ദിവസത്തിലേക്ക് പ്രവേശിച്ചതിന്റെ ഭാഗമായി ഇന്നു വൈകുന്നേരം നാലിന് കടപ്പാറ സെന്ററില്‍ സമരക്കാരുടെ പ്രകടനവും തുടര്‍ന്ന് പൊതുയോഗവും നടക്കുമെന്ന് സമരത്തിനു നേതൃത്വം നല്കുന്ന സംസ്ഥാന പട്ടികവര്‍ഗ മഹാസഭ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രതീഷ് അറിയിച്ചു.എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് പൊതുയോഗം സംഘടിപ്പിച്ചിട്ടുള്ളത്. പ്രതിസന്ധികളെ തരണംചെയ്ത് ലക്ഷ്യത്തിനായുള്ള പോരാട്ടത്തില്‍ ആദിവാസി കുടുംബങ്ങള്‍ക്കെല്ലാം ഒന്നിച്ചു മുന്നേറാന്‍ കഴിഞ്ഞെന്നതാണ് ഭൂസമരത്തെ ശ്രദ്ധേയമാക്കുന്നത്.

കഴിഞ്ഞ ജനുവരി 15 മുതലാണ് മൂര്‍ത്തിക്കുന്നില്‍ പതിനാലര ഏക്കര്‍ വനഭൂമി കൈവശപ്പെടുത്തി അതില്‍ സമരപന്തലും കുടിലുകളും നിര്‍മിച്ച് സമരത്തിന് തുടക്കം കുറിച്ചത്. 22 കുടുംബത്തിലെ മുഴുവന്‍പേരും സമരത്തിലുണ്ട്.ഫോറസ്റ്റ് വാച്ചര്‍ മുതല്‍ ഡിഎഫ്ഒ വരെയും വില്ലേജ് ഓഫീസര്‍ മുതല്‍ കളക്ടര്‍ വരെയും ട്രൈബല്‍ പ്രമോട്ടര്‍ മുതല്‍ ജില്ലാ ട്രൈബല്‍ ഓഫീസര്‍ വരെയും എസ്‌ഐ മുതല്‍ എസ്പി വരെയും മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും സമരത്തിന്റെ പലഘട്ടങ്ങളിലും ഇടപെടുകയും പിന്തുണയും സഹായവുമായി ഒപ്പം നിന്നു.ആദിവാസികള്‍ കൈവശപ്പെടുത്തിയിട്ടുള്ള ഭൂമി അവര്‍ക്കുതന്നെ നല്കുമെന്നാണ് അധികാരികള്‍ പറയുന്നത്.

എന്നാല്‍ ഭൂമി കൈമാറുന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്ക്കുകയാണ്. ഇതിനിടെ വന്ന നിയമസഭാ തെരഞ്ഞെടുപ്പും നടപടികളുടെ വേഗത കുറച്ചു.അധികൃതര്‍ എന്തുതന്നെ തീരുമാനമെടുത്താലും കൈവശപ്പെടുത്തി താമസിച്ചുവരുന്ന ഭൂമിയില്‍നിന്നും ഇനി തിരിച്ചുപോക്കില്ലെന്ന നിലപാടില്‍ തന്നെയാണ് ആദിവാസി കുടുംബങ്ങളെല്ലാം. കൂടുതല്‍ ഭൂമി ലഭിക്കുന്നതിനുള്ള ആവശ്യവും ശക്തമാക്കും.കൈയേറിയ ഭൂമിയില്‍ കൂട്ടുകൃഷിയിലൂടെ മാതൃകയാകാനാണ് ലക്ഷ്യമെന്ന് സമരക്കാര്‍ പറയുന്നു. ഇതിനകം സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്. മഴ ആരംഭിക്കുന്നതോടെ വാഴ, കുരുമുളക്, കപ്പ തുടങ്ങിയ കൃഷികള്‍ തുടങ്ങും.

Related posts