കടലിലെ അജ്ഞാത മൃതദേഹം; ബിഎസ്എഫ് ജവാന്റേതല്ലെന്ന് സ്ഥിരീകരണം

deathപയ്യോളി: വെള്ളയില്‍ തോപ്പയില്‍ പുലിമുട്ടിനു സമീപം പാറക്കെട്ടുകള്‍ക്കിടയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മുഖം വികൃതമായ നിലയിലായതിനാല്‍ തിരിച്ചറിഞ്ഞിട്ടില്ല. മൂന്നുദിവസത്തിലേറെ പഴക്കമുണ്ട്. പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്ന മൃതദേഹം ഫയര്‍ഫോഴ്‌സെത്തിയാണ് പുറത്തെടുത്തത്. വെള്ളയില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

കഴിഞ്ഞദിവസം പയ്യോളി ഇരിങ്ങലില്‍ ബിഎസ്എഫ് ഇന്‍സ്‌പെക്ടറെ വെടിവച്ചുകൊന്ന ശേഷം രക്ഷപ്പെട്ട ജവാന്‍ ബിഹാര്‍ സ്വദേശി ഉമേഷ് പാല്‍  ന്റെതാണെന്ന് ആളുകള്‍ സംശയം പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് പയ്യോളി പോലീസ് വെള്ളയില്‍ പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍ ഉമേഷ്പാലിന്റെ ശരീരഘടനയുള്ള മൃതദേഹമല്ല ലഭിച്ചതെന്നു അനൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഉയരം, തലയുടെ പ്രകൃതം തുടങ്ങിയവയിലെല്ലാം വ്യത്യാസമുണ്ട്.തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലായതിനാല്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ മൃതദേഹം തിരിച്ചറിയാനെത്തിയിട്ടില്ല. ഇവര്‍ എത്തിയശേഷമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ.

Related posts