കണിച്ചുകുളങ്ങര ദേവസ്വം: വെള്ളാപ്പള്ളി പാനലിനു വിജയം

ekm-vellapallyചേര്‍ത്തല: കണിച്ചുകുളങ്ങര ദേവസ്വം തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി നടേശന്‍ നയിച്ച പാനലിനു വിജയം. ഔദ്യോഗക പാനലിലെ 15 പേരും തിരഞ്ഞെടുക്കപ്പെട്ടു. 17 സ്ഥാനങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നതെങ്കിലും രണ്ടു പേര്‍ എതിരില്ലായിരുന്നു. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയാണു ദേവസ്വം വൈസ് പ്രസിഡന്റ്. മറ്റ് ഭാരവാഹികളായി പി.കെ.ധനേശന്‍ പൊഴിക്കല്‍(സെക്രട്ടറി), വി.കെ. മോഹനദാസ് വെളീപ്പറമ്പില്‍(ജോ.സെക്രട്ടറി), കെ.കെ. മഹേശന്‍(ട്രഷറര്‍), കെ.വി.കമലാസനന്‍ പുത്തന്‍തറയില്‍(ശാന്തി കുടുംബം), അനില്‍ബാബു കൊച്ചുകുട്ടന്‍ തെക്കേമഠത്തില്‍, എം.പീതാംബരന്‍ കൊച്ചുതോട്ടുങ്കല്‍, സി.എസ്. സ്വാമിനാഥന്‍ ചള്ളിയില്‍, പി.എസ്. ഉഷാര്‍ പുത്തന്‍വെളി, പി.സി. വാവക്കുഞ്ഞ് പരുത്തിക്കാട്(കമ്മിറ്റി അംഗങ്ങള്‍).

സ്കൂള്‍ മാനേജരായി ഡി.രാധാകൃഷ്ണന്‍ കളത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. സ്കൂള്‍ കമ്മിറ്റിയിലേക്കു പി.പ്രകാശന്‍ പെരിഞ്ഞാറയ്ക്കല്‍, പി.ശിവാനന്ദന്‍ തുരുത്തേവെളി, കെ.വി.വിജയന്‍ ആയില്യം എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പുതുക്കാട്ട് കുടുംബാംഗം പി.ജി.പവിത്രനും പടവൂര്‍ കുടുംബാംഗം ജയപ്രകാശപണിക്കരുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ദേവസ്വം പ്രസിഡന്റായി തുടര്‍ച്ചയായി 51 വര്‍ഷം പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശന്റെ വിജയം ചരിത്രനേട്ടമാണ്.

1964 വരെയുള്ള കാലഘട്ടങ്ങളില്‍ ക്ഷേത്രത്തില്‍ നിലനിന്നിരുന്ന വേലപടയണി അവസാനിപ്പിച്ച് ആറാട്ട് ഉത്സവം നടത്തണമെന്ന ആവശ്യമുയര്‍ത്തിയാണ് വെള്ളാപ്പള്ളി നടേശന്‍ മത്സരരംഗത്തേക്കു വരുന്നത്. തുടര്‍ന്നുള്ള കാലങ്ങളില്‍ ആറാട്ട് ഉത്സവക്കാരും പടയണിക്കാരും തമ്മിലായിരുന്നു മത്സരം .ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 12,335 വോട്ടര്‍മാരില്‍ 9,217 പേര്‍ വോട്ടു ചെയ്തു. വെള്ളാപ്പള്ളി നടേശന് 7,940 വോട്ട് ലഭിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച ഋഷി ചാരങ്കാട്ടിന് 781 വോട്ട് മാത്രമേ നേടാനായുള്ളു.

Related posts