കറുകച്ചാല്‍ പോലീസ് സ്‌റ്റേഷനിലെ കേസുകള്‍ കാഞ്ഞിരപ്പള്ളി കോടതിയിലേക്ക് മാറ്റി

PKD-COURTചങ്ങനാശേരി: ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും കറുകച്ചാല്‍ പോലീസ് സ്‌റ്റേഷനെ ഒഴിവാക്കി. ഈ സ്‌റ്റേഷന്‍ പരിധിയിലെ കേസുകള്‍ ഇന്നു മുതല്‍ കാഞ്ഞിരപ്പള്ളി കോടതിയിലേക്ക് മാറ്റി.  ഹൈക്കോടതിയുടെ ഈ ഉത്തരവില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി കോടതിയിലെ അഭിഭാഷകര്‍ ഇന്നലെ കോടതി ബഹിഷ്കരിച്ചു.  കറുകച്ചാല്‍ പോലീസ് സ്‌റ്റേഷന്‍ ആരംഭിച്ച കാലം മുതല്‍ ഈ സ്‌റ്റേഷന്‍ പരിധിയില്‍പ്പെടുന്ന കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളിലെ കേസുകള്‍ ചങ്ങനാശേരി ഫസ്റ്റ് ക്ലാസ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പരിഗണിച്ചിരുന്നത്.

ഹൈക്കോടതിയുടെ പുതിയ ഉത്തരവു പ്രകാരം ഇൗ കേസുകള്‍ ഇന്നു മുതല്‍ കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ മജിസേ്ട്രറ്റ് കോടതി രണ്ടിലേക്കാണ് മാറ്റുന്നത്. കറുകച്ചാല്‍ പോലീസ് സ്‌റ്റേഷനില്‍ ഒരുമാസം ശരാശരി മുന്നൂറോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്.  കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളിലുള്ളവര്‍ക്ക് ചങ്ങനാശേരി കോടതിയിലെത്തി വ്യവഹാരങ്ങള്‍ നടത്താനാണ് ഏറെ സൗകര്യം.

കേസുകള്‍ കാഞ്ഞിരപ്പള്ളി കോടതിയിലേക്ക് മാറ്റിയത് ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതോടൊപ്പം അഭിഭാഷകര്‍ക്ക് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.  കേസുകള്‍ കാഞ്ഞിരപ്പള്ളി കോടതിയിലേക്ക് മാറ്റിയതിനെതിരെ ഹൈക്കോടതിയില്‍ നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി അനുകൂല നിലപാടുകള്‍ സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്നും ചങ്ങനാശേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കുര്യന്‍ ജോസഫ് പറഞ്ഞു.

Related posts