ആലുവ: മോഷണം നടക്കുന്പോൾ ഞെട്ടി പകച്ചു നിൽക്കാതെ കൃത്യസമയത്ത് ഇടപെട്ട് ഓടിച്ചിട്ട് കള്ളനെ പിടികൂടി നാട്ടിൽ താരങ്ങളായിരിക്കുകയാണ് ഒരു അമ്മയും മകളും.
എടയപ്പുറം മുസ്ലിം പള്ളിക്കു സമീപം മാനാപ്പുറത്ത് വീട്ടിൽ അഡ്വ. അബ്ദുൾ റഹ്മാന്റെ ഭാര്യ ഷൈല റഹ്മാനും മകൾ ഒൻപതാംക്ലാസുകാരി സൈറ സുൽത്താനുമാണ് ഈ താരങ്ങൾ.
വാടകക്കെട്ടിടത്തിൽ അന്ന്…
ഇതര സംസ്ഥാനക്കാർക്ക് ഷൈല വാടകയ്ക്കു നൽകിയ കെട്ടിടത്തിൽനിന്ന് മൊബൈൽ ഫോൺ മോഷണം നടന്നത്.
മോഷണം നടക്കുന്നത് കണ്ട വീട്ടമ്മ മകളോടൊപ്പം സ്കൂട്ടറിൽ പിന്തുടർന്ന് ആലുവ ജില്ലാ ആശുപത്രി വളപ്പിൽനിന്നുമാണ് തൊണ്ടി സഹിതം മോഷ്ടാവ് മാറമ്പിള്ളി കല്ലായത്ത് പറമ്പിൽ ശ്രീക്കുട്ടൻ വേലായുധ (25)നെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
പ്രതിയെ ആലുവ കോടതി റിമാൻഡ് ചെയ്തു. വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ് കേസ്, മോഷണക്കേസ് എന്നിവയിൽ പ്രതിയാണിയാളെന്ന് പോലീസ് അറിയിച്ചു.
ഷൈല താമസിക്കുന്ന കീഴ്മാട് പഞ്ചായത്തിലെ കെട്ടിടത്തോടു ചേർന്ന് 20 ഓളം ഇതര സംസ്ഥാനക്കാർ താമസിക്കുന്നുണ്ട്. രാവിലെ ഏഴോടെ അപരിചിതനായ ഒരാൾ വാടകക്കെട്ടിടത്തിൽനിന്ന് ഇറങ്ങി ഓടുന്നത് ഷൈല കണ്ടു.
പുറകെ പോകാനായി മകൻ സൽമാനെ വിളിച്ചെങ്കിലും ഉറക്കത്തിലായിരുന്നതിനാൽ കേട്ടില്ല. ഒൻപതാം ക്ലാസുകാരിയായ മകളുമായി ഷൈല സ്കൂട്ടറിൽ പിന്തുടരാൻ തീരുമാനിക്കുകയായിരുന്നു.
കറുത്ത മാസ്കിട്ട കള്ളൻ
മോഷ്ടാവ് കറുത്ത ബർമൂഡയും ടീ ഷർട്ടുമാണ് ധരിച്ചിരുന്നത്. മാസ്കും കറുത്തതായിരുന്നു. കെഎസ്ആർടിസി സ്റ്റാൻഡിൽ വച്ച് ആളെ കണ്ടെങ്കിലും മകൻ സൽമാൻ എത്താൻ കാത്തുനിൽക്കുന്നതിനിടയിൽ പ്രതി ജില്ലാ ആശുപത്രിക്കു സമീപത്തേക്കു നീങ്ങി.
പിന്നാലെയെത്തി ആശുപത്രിയിൽ വച്ച് പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും കുതറിയോടി.
5 മിനിട്ടിന് ശേഷം പ്രസവ വാർഡിന് സമീപത്തു നിന്ന് പ്രതി ഇറങ്ങിവന്നപ്പോൾ കാത്തിരുന്ന ഷൈലയും മകളും ഇതിനിടെ എത്തിയ മകൻ സൽമാനും ചേർന്ന് പ്രതിയെ വളഞ്ഞു.
ആശുപത്രി പരിസരത്തുണ്ടായിരുന്നവരുടെ സഹായത്തോടെ പിടികൂടി പോലീസിന് പ്രതിയെ കൈമാറി. മോഷണംപോയ ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോണും ലഭിച്ചു.