കാട്ടാക്കടയ്ക്ക് നാട്ടുകാരനായ എംഎല്‍എയെ കിട്ടി: ഫയലില്‍ കുരുങ്ങിയ പദ്ധതികള്‍ക്ക് ഇനിയെങ്കിലും മോചനം ഉണ്ടാകുമോ…

tvm-kattakadaകാട്ടാക്കട:   തെക്കന്‍ മലയോരപഞ്ചായത്തുകളുടെ ആസ്ഥാനം, ജില്ലയിലെ പ്രധാന മലഞ്ചരക്ക് മേഖല, താലൂക്ക് ആസ്ഥാനമായ  പട്ടണം എന്നാല്‍ കാട്ടാക്കടയില്‍ അടിസ്ഥാനവികസനം ഇന്നും അകലെ. നാട്ടുകാരന്‍ കൂടിയായ കാട്ടാക്കട എംഎല്‍എ ഐ.ബി സതീഷ് ഇതൊക്കെ ശ്രദ്ധിക്കുമോ എന്നാണ് നാട്ടുകാര്‍ ഉറ്റുനോക്കുന്നത്.  ഗതാഗതക്കുരുക്കും വീതിയില്ലാത്ത റോഡുകളും വഴിവാണിഭവും മാലിന്യകൂമ്പാരവും ഒക്കെ ചേരുമ്പോള്‍ പട്ടണമായി എന്നതാണ് സത്യം.സമീപത്തുള്ള 15 ഓളം പഞ്ചായത്തുകള്‍ ആശ്രയിക്കുന്ന കാട്ടാക്കടയില്‍ ഗതാഗതക്കുരുക്കാണ് പ്രധാന പ്രശ്‌നം. ചന്ത ദിവസങ്ങളായ തിങ്കളും വ്യാഴവും മണിക്കൂറുകളോളമാണ് കുരുക്ക് നീളുന്നത്.

വീതിയില്ലാത്ത റോഡുകളാണ് കാട്ടാക്കടയില്‍ ഉള്ളത്. ഉള്ള റോഡിലാകട്ടെ വഴിവാണിഭവും. ഈ സാഹചര്യത്തിലാണ് കുരുക്ക് നിത്യസംഭവമാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നത്.  പാര്‍ക്കിംഗിനായി പ്രത്യേക സ്ഥലമില്ല. തോന്നിയ സ്ഥലത്താണ് വാഹനങ്ങള്‍ കൊണ്ടിടുന്നത്. സമാന്തരസര്‍വ്വീസ് നടത്തുന്ന വാഹനങ്ങളാണ് കാട്ടാക്കട പട്ടണത്തെ കീറിമുറിക്കുന്നത്. തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങള്‍ ആള്‍തിരക്കേറിയ ഭാഗത്താണ് പാര്‍ക്ക് ചെയ്യുന്നതും വിവിധ ഭാഗങ്ങളിലേയ്ക്ക് സര്‍വീസ് നടത്തുന്നതും. അപകടങ്ങളും കുരുക്കും അസൗകര്യങ്ങളും ഒഴിയാത്ത അവസ്ഥയും.

കാട്ടാക്കടയിലെ മറ്റൊരു പ്രശ്‌നം മാലിന്യങ്ങളാണ്. ചപ്പുചവറുകള്‍ പട്ടണത്തിന്റെ വിവിധഭാഗങ്ങളിലാണ് കുന്നുകൂടികിടക്കുന്നത്. അതിനാകട്ടെ ആഴ്ചകളുടെ പഴക്കവും. ഓടകളുടെ മേന്‍മ കൊണ്ടാവണം മലിനജലം പട്ടണ മധ്യത്തിലാണ് കെട്ടി നില്‍ക്കുന്നത്. കെഎസ്ആര്‍ടിസി യിലെ മലിനജലം വന്നടിയുന്നതും റോഡില്‍ തന്നെ. കാട്ടാക്കടയില്‍ വന്നാല്‍ മൂക്ക് പൊത്തി നടക്കണമെന്ന ഗതികേടിലാണ് ഇവിടെ എത്തുന്നവര്‍.പഞ്ചായത്തിന് ചവറുനീക്കാന്‍ സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ഫലമില്ല.

അനുദിനം ജനസാന്ദ്രത വര്‍ധിക്കുന്ന കാട്ടാക്കടയില്‍ വ്യാപാരസ്ഥാപനങ്ങളും പെരുകുന്നുണ്ട്. മാത്രമല്ല നെയ്യാര്‍ഡാം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോകേണ്ടതും കാട്ടാക്കട വഴിയാണ്. ഈ സാഹചര്യം പരിഗണിച്ചാണ് കാട്ടാക്കടയില്‍ 2004 ല്‍ വികസന പാക്കേജ് പ്രഖ്യാപിച്ചത്. അന്നത്തെ പൊതുമരാമത്ത് മന്ത്രി എം.കെ.മുനീര്‍ ഉദ്ഘാടനവും നടത്തി. എന്നാല്‍ പണി ആരംഭദിശയില്‍ തന്നെ മരവിച്ചു. പുറമ്പോക്ക് ഭൂമി കണ്ടെത്താനുള്ള സര്‍വേ പാതി വഴിയിലായി. ഫണ്ടും ലാപ്‌സായി. റോഡ് വീതികൂട്ടല്‍,നടപ്പാത ഉണ്ടാക്കുക, ട്രാഫിക് സിസ്റ്റം സ്ഥാപിക്കുക, പാര്‍ക്കിംഗ് ഏരിയാ ഉണ്ടാക്കുക, തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ചിട്ടപ്പെടുത്തിയിരുന്നത്.

അതൊക്കെ ഫയലില്‍ കുരുങ്ങിയ മട്ടായി.കാട്ടാക്കയില്‍ ഒരു ട്രാഫിക്ക് സംവിധാനമില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. തോന്നിയ പടിക്ക് വാഹനം പോകുന്നു. പട്ടണ മധ്യത്തില്‍ ട്രാഫിക്ക് ലൈറ്റ് ഉള്‍പ്പടെ സ്ഥാപിക്കാന്‍ പദ്ധതിയായതാണ്.പക്ഷേ നടന്നില്ലെന്ന് മാത്രം.   ഇപ്പോള്‍ താലൂക്ക് കൂടി വന്നതോടെ തിരക്കിന് ഒരു ശമനവുമില്ല.  ഇപ്പോഴത്തെ നിലയില്‍ അടിസ്ഥാനവികസനം പോലും ഇല്ലാത്തതിനാല്‍ എല്ലാവരും പൊറുതി മുട്ടും. വികസന സ്വപ്‌നങ്ങള്‍ അതേപടി നിലനില്‍ക്കുകയും ചെയ്യുന്നു. നാട്ടുകാരനായ എംഎല്‍എയാണ് ഐ.ബി. സതീഷ്. അദ്ദേഹം ഇക്കാര്യങ്ങള്‍ക്ക് ഒരു പരിഹാരം കാണുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

Related posts