കാന്തപുരത്തിന്റെ രാഷ്ട്രീയനിലപാടുകള്‍ കോടിയേരിയുടെ പ്രസ്താവനയ്‌ക്കെതിരെ ലീഗ്

KKD-MUSLIMമലപ്പുറം: കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരുടെ രാഷ്ട്രീയ നിലപാടുകളെ ചൊല്ലി സിപിഎമ്മും മുസ്‌ലിംലീഗും തമ്മില്‍ തുറന്ന പോര്. കാന്തപുരത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ നിലപാടിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ പോര് രൂക്ഷമാക്കിയിരിക്കുകയാണ്. കോടിയേരിക്കെതിരെ കെ.പി.എ.മജീദ് രംഗത്തുവന്നതോടെ കാന്തപുരത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുകയാണ്.
കഴിഞ്ഞ ദിവസം മുസ്‌ലിംലീഗിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ അപഹാസ്യമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഇന്നലെ പ്രസ്താവനയില്‍ പറഞ്ഞു.

കാന്തപുരവും സംഘ്പരിവാരും തമ്മിലെ ബന്ധം ചൂണ്ടിക്കാട്ടിയതിനു കോടിയേരിക്ക്  എന്തിനാണിത്ര അസഹിഷ്ണുതെയന്ന് മജീദ് ചോദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കേന്ദ്രമായ പാലക്കാട്ട് പാര്‍ട്ടിയുടെ സമുന്നത നേതാവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ബിജെപിക്ക് വോട്ട് കൂടുകയും ചെയ്തത് ഏതില്‍ നിന്നുള്ള ചോര്‍ച്ചയാണെന്ന കാര്യം സിപിഎം സെക്രട്ടറി മറച്ചുപിടിക്കുകയാണ്.  ഈ ജാള്യത മറയ്ക്കാന്‍ മുസ്‌ലിംലീഗിന്റെ നേര്‍ക്കല്ല വരേണ്ടതെന്നു മജീദ് പറഞ്ഞു. കാര്യങ്ങള്‍ അന്വേഷിക്കാതെയാണ് കോടിയേരി പ്രതികരിക്കുന്നത്. നാട്ടില്‍ അക്രമങ്ങള്‍ നടത്തി സമാധാനന്തരീക്ഷം തകര്‍ക്കുന്നത് സിപിഎമ്മും ആര്‍എസ്എസുമാണ്. തെരഞ്ഞെടുപ്പിനുശേഷം ഉണ്ടായ ആക്രമണ സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥിക്ക് നന്ദിപറയാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ ഭരണംവന്ന ശേഷമുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഭരണത്തിലെ പ്രമുഖകക്ഷിയെന്ന നിലയില്‍ മുന്‍കൈ എടുക്കേണ്ടത് സിപിഎം ആണ്. സംഘര്‍ഷങ്ങളെ മുസ്‌ലിംലീഗ് ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. അക്രമത്തില്‍ ലീഗ് വിശ്വസിക്കുന്നില്ല. ആക്രമണം നിര്‍ത്താന്‍ സിപിഎം നേതൃത്വം തയാറാകണം. അധികാരത്തിന്റെ മറവില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ വേട്ടയാടാന്‍ ശ്രമിക്കുന്നതായി മജീദ് പറഞ്ഞു.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പണമെറി ഞ്ഞും വര്‍ഗീയ തീവ്രവാദ സംഘടനു കളുമായി അവിഹിത ബന്ധങ്ങളുണ്ടാ ക്കിയിട്ടും മുസ്‌ലിംലീഗിന്റെ അടിത്തറയിള ക്കാന്‍  കഴിയാത്തതിലെ നിരാശയാണ് സിപിഎം സെക്രട്ടറിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്.  ലീഗിനെ വിമര്‍ശിക്കാന്‍ സിപിഎം സമയം കളയുന്നതിനു പകരം ജനങ്ങളുടെ ദുരിതം പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. കാരണം ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പച്ചക്കറികളടക്കമുള്ള നിത്യോ പയോഗ സാധനങ്ങള്‍ക്ക് തീവിലയായി ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.  ഇക്കാര്യത്തില്‍ കോടിയേരിക്ക് എന്തു പറയാനുണ്ടെന്നും മജീദ് ചോദിച്ചു.

Related posts