കായികമന്ത്രി ജയരാജന്‍ വീണ്ടും വിവാദത്തില്‍; അഞ്ജു ബോബി ജോര്‍ജിനെ ശകാരിച്ചു, ഭീഷണിപ്പെടുത്തി; മുഖ്യമന്ത്രി ഇടപെടുന്നു

Anjuതിരുവനന്തപുരം: കായികമന്ത്രി ഇ.പി.ജയരാജന്‍ വീണ്ടും വിവാദത്തില്‍. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജുബോബി ജോര്‍ജിനെ ശാസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് അവര്‍ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയതോടെയാണു സംഭവം വിവാദത്തിലായത്. കഴിഞ്ഞ ദിവസം ബോക്‌സിംഗ് താരം മുഹമ്മദ് അലി അന്തരിച്ചപ്പോള്‍ ചാനലിനോടു നടത്തിയ പ്രതികരണത്തില്‍ മലയാളിയായ കായികതാരമാണ് മരിച്ചതെന്ന മട്ടില്‍ ജയരാജന്‍ പ്രതികരിച്ചതു സര്‍ക്കാരിനു വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണു കായികമന്ത്രി വീണ്ടും വിവാദത്തില്‍പെട്ടിരിക്കുന്നത്.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജുബോബി ജോര്‍ജും വൈസ് പ്രസിഡന്റ് ടി.കെ.ഇബ്രാഹിം കുട്ടിയും മന്ത്രിയെ കാണാന്‍ ചെന്നപ്പോഴാണ് അദ്ദേഹം മോശമായി പെരുമാറിയതെന്ന് അഞ്ജു മുഖ്യമന്ത്രിയോടു പരാതി പറഞ്ഞു.   കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരും പാര്‍ട്ടി വിരുദ്ധരുമാണെന്നും എല്ലാവരും കാത്തിരുന്നു കണ്ടോയെന്നു ഭീഷണിമുഴക്കിയെന്നുമാണ് അഞ്ജുവിന്റെ പരാതി. രാഷ്ട്രീയമോ പാര്‍ട്ടിയോ ഒന്നുമല്ല, കായിക രംഗത്ത് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിയതെന്നു ബംഗളൂരിവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥകൂടിയായ അഞ്ജു പറയുന്നു. അഴിമതി നടത്തേണ്ട കാര്യമില്ല, വെറും കൈയോടെയാണ് വന്നത് അങ്ങനെ തന്നെ മടങ്ങും.

ബംഗളൂരുവില്‍നിന്ന് ആരോടു ചോദിച്ചിട്ടാണ് കൗണ്‍സില്‍ ചെലവില്‍ വിമാനത്തില്‍ വന്നതെന്നു ചോദിച്ചു മന്ത്രി കയര്‍ത്തെന്നു കായികതാരം പറയുന്നു. എന്നാല്‍, മുന്‍ ഇടതു സര്‍ക്കാരിന്റെ കാലത്തുതന്നെയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിനു വിമാനയാത്ര അനുവദിച്ചതെന്നു രേഖകള്‍ ചൂണ്ടിക്കാട്ടി അഞ്ജു പറയുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ശിവശങ്കറായിരുന്നു അന്ന് കായിക വകുപ്പ് സെക്രട്ടറി.

അടുത്ത കാലത്തു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മാന്വല്‍ പ്രകാരം സ്ഥലം മാറ്റം ലഭിച്ചവരുടെ പട്ടികയെച്ചൊല്ലിയും മന്ത്രി ശാസിച്ചു. സ്ഥലം മാറ്റം മുഴുവന്‍ റദ്ദാക്കണമെന്നായിരുന്നു മന്ത്രിയുടെ നിലപാട്. എന്നാല്‍, സ്ഥലംമാറ്റം മുഴുവന്‍ റദ്ദാക്കിയാല്‍ അതു കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന് അഞ്ജു ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രി രോഷാകുലനായത്. എന്തായാലും പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്. കായികമന്ത്രിയുടെ പ്രതികരണം സാരമാക്കേണ്ടെന്നും വിഷമിക്കേണ്ടതെന്നും അദ്ദേഹം അഞ്ജുവിനോടു പറഞ്ഞു.

മോശമായി പെരുമാറിയിട്ടില്ല; അഞ്ജു സന്തോഷത്തോടെയാണ് മടങ്ങിയതെന്ന് മന്ത്രി ഇ.പി. ജയരാജന്‍

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയിട്ടില്ലെന്ന് കായികമന്ത്രി ഇ.പി. ജയരാജന്‍. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.കെ. ഇബ്രാഹിംകുട്ടിക്കൊപ്പം ഓഫീസിലെത്തിയ അഞ്ജു സന്തോഷത്തോടെയാണ് മടങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു. തനിക്കെതിരെ അഞ്ജു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു.

കായികമന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ മന്ത്രി അകാരണമായി ശകാരിച്ചെന്നും അധിക്ഷേപിച്ചെന്നും അഞ്ജു മുഖ്യമന്ത്രിയോടു പരാതി പറഞ്ഞെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരും പാര്‍ട്ടിവിരുദ്ധരുമാണെന്നും ആക്ഷേപിച്ച മന്ത്രി എല്ലാവരും കാത്തിരുന്നു കണേ്ടായെന്നു ഭീഷണി മുഴക്കിയെന്നും അഞ്ജുവില്‍ പരാതിയില്‍ പറഞ്ഞിരുന്നു.

Related posts