ചവറ: വിരലില്‍ എണ്ണാവുന്ന ബോട്ടുകള്‍ക്ക് കരിക്കാടി ലഭിച്ചുവെങ്കിലും മത്സ്യമേഖലയ്ക്ക് ആദ്യ ദിനം കാര്യമായ ഉണര്‍വ് നല്‍കിയില്ല. നിരോധനം കഴിഞ്ഞ് ആദ്യമായി ഹാര്‍ബറില്‍ എത്തിയ ബോട്ടിന് ലഭിച്ചത് പതിനയ്യായിരം രൂപയാണ്. ഈ ബോട്ട് കേടായതിനെ തുടര്‍ന്ന് കരയ്ക്ക് എത്തുകയായിരുന്നു. പിന്നെ എത്തിയ വിരലില്‍ എണ്ണാവുന്ന ബോട്ടുകള്‍ക്ക് അമ്പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ലഭ്യമായി.
എന്നാല്‍ ഏറിയ ബോട്ടുകള്‍ക്കും 25,000ത്തിനും 40,000ത്തിനും ഇടയിലുള്ള തുകയാണ് ലഭ്യമായത്. എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്ത് മത്സ്യം ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളില്‍ രാവിലെ എത്തിയ ബോട്ടുകള്‍ക്ക് ഒരു കുട്ട ( 25 കിലോ ) കരിക്കാടിയക്ക് 5000 മുതല്‍ 6200 രൂപ വരെ ലഭിച്ചിരുന്നു.
എന്നാല്‍ ഉച്ചയായപ്പോള്‍ ഇത് 2500 രൂപയ്ക്കും 3500 രൂപയ്ക്കും ഇടയിലായി. വില ലഭ്യമാകാതെ വന്നതോടെ ബോട്ടുകള്‍ക്ക് കിട്ടേണ്ട തുകയും കുറഞ്ഞു. ചെറുതും വലുതുമായ മിക്ക ബോട്ടുകള്‍ക്കും അഞ്ച് മുതല്‍ പത്ത് കുട്ടവരെ കരിക്കാടി ലഭിച്ചു. എന്നാല്‍ ചില്ലറ വില്‍പ്പനക്കാരെ ആദ്യദിനം നിരാശരാക്കി. അവര്‍ക്ക് ആവശ്യമായ മീനുകള്‍ ബോട്ട് കള്‍ക്ക് ലഭിച്ചില്ല.
കഴുന്തന്‍, കിളിമീന്‍, ഉലുവാച്ചി, ഞണ്ട്, നങ്ക് എന്നിവ ചിലബോട്ടുകള്‍ക്ക് ലഭിച്ചുവെങ്കിലും ഭൂരിഭാഗം ബോട്ടുകള്‍ക്കും ഇവ പേരിന് മാത്രമാണ് ലഭിച്ചത്. ഉലുവാച്ചിയും കിളിമീനും ഒരു കുട്ടയ്ക്ക് 3000 മുതല്‍ 3500 രൂപ വരെ വില കിട്ടി. ഇത് കാരണം ചില്ലറ വില്‍പ്പനക്കാരില്‍ പലരും മത്സ്യം വാങ്ങാതെ തിരികെ പോയി. മത്സ്യത്തിന്റെ വില കുറയ്ക്കുന്നത് ചില ഇടനിലക്കാരാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു .ബോട്ടുകളുടെ വലിപ്പം അനുസരിച്ച് ഒരു ദിവസം മത്സ്യബന്ധനത്തിനായി കടലില്‍ പോകണമെങ്കില്‍ ഇരുപത്തിയയ്യായിരത്തിനും അമ്പതിനായിരത്തിനും ഇടയില്‍ പണം ചെലവാകുന്നു.
ഒരു ബോട്ടില്‍ ഏഴിനും ഒമ്പതിനും ഇടയില്‍ തൊഴിലാളികള്‍ ഉണ്ട്. ഉച്ചയ്ക്ക് മുമ്പ് വരെ തൂക്കി വില്‍പ്പനക്കാരാണ് കരിക്കാടി വാങ്ങിയിരുന്നത്. എന്നാല്‍ വില കുറഞ്ഞതോടെയാണ് കമ്പനിക്കാരില്‍ ചിലര്‍ കരിക്കാടി വാങ്ങി തുടങ്ങിയത്. പല ബോട്ടുകളും കായംകുളം, വര്‍ക്കല ഭാഗങ്ങളില്‍ പോയാണ് മത്സ്യ ബന്ധനം നടത്തിയത്.നീണ്ടകരയില്‍ നിന്നും 12 നോട്ടിക്കല്‍ ദൂരം മത്സ്യ ബന്ധനം നടത്തിവന്നവരും ഉണ്ട്. എന്നാല്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് മത്സ്യത്തൊഴിലാളികള്‍.